സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ശുഭ സൂചനകള്‍, ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം കേസുകൾ കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ കൊവിഡ് വ്യാപനത്തെ കുറയ്ക്കാൻ സഹായിക്കുന്നുവെന്ന സൂചനകൾ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ രോഗവ്യാപനത്തിന്റെ കാര്യത്തില്‍ അല്പം ശുഭകരമായ സൂചനകള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെയ് 1 മുതല്‍ 8 വരെ നോക്കിയാല്‍ ഒരു ദിവസം ശരാശരി 37,144 കേസുകളാണുണ്ടായിരുന്നത്. എന്നാല്‍, ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷമുള്ള ആഴ്ചയിലതു 35,919 ആയി കുറഞ്ഞിട്ടുണ്ട്.
ആ ഘട്ടത്തില്‍ 8 ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ കുറവുണ്ടായത് വയനാട് ജില്ലയിലാണ്. പത്തനംതിട്ട ജില്ലയില്‍ രോഗവ്യാപനത്തിന്റെ നില സ്ഥായിയായി തുടരുകയാണ്. എന്നാല്‍, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ കേസുകള്‍ കൂടുന്നതായാണ് കാണുന്നത്. കൊല്ലം ജില്ലയില്‍ 23 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എങ്കിലും സംസ്ഥാനത്ത് പൊതുവില്‍ ആക്റ്റീവ് കേസുകളില്‍ നേരിയ കുറവുണ്ടായിരിക്കുന്നത് ആശ്വാസകരമായ കാര്യമാണ്. 4,45,000 വരെ എത്തിയ ആക്റ്റീവ് കേസുകള്‍ 3,62,315 ആയി കുറഞ്ഞിരിക്കുന്നു.
'ലോക്ഡൗണിനു മുന്‍പ് നടപ്പിലാക്കിയ വാരാന്ത്യ നിയന്ത്രണങ്ങളുടേയും രാത്രി കര്‍ഫ്യൂവിന്റേയും പൊതുവേയുള്ള ജാഗ്രതയുടേയും ഗുണഫലമാണിതെന്നു വേണം അനുമാനിക്കാന്‍. ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം, ആ ദിവസത്തിന് ഒന്നു മുതല്‍ ഒന്നര ആഴ്ച വരെ മുന്‍പ് ബാധിച്ചതായതിനാല്‍ ലോക്ക്ഡൗണ്‍ എത്രമാത്രം ഫലപ്രദമാണെന്ന് ഇനിയുള്ള ദിവസങ്ങളില്‍ അറിയാന്‍ പോകുന്നേയുള്ളു. ഇപ്പോള്‍ കാണുന്ന ഈ മാറ്റം ലോക്ഡൗണ്‍ ഗുണകരമായി മാറിയേക്കാം എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്'.
ജനങ്ങള്‍ പ്രദര്‍ശിപ്പിച്ച കര്‍ശനമായ ജാഗ്രത ഗുണകരമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതുകൊണ്ട്, ലോക്ക്ഡൗണിന്റെ തുടര്‍ന്നുള്ള ദിവസങ്ങള്‍ കൂടെ ഈ ജാഗ്രത തുടര്‍ന്നുകൊണ്ട് നമുക്ക് മുന്നോട്ടു പോകാം. നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമതയ്ക്ക് അപ്പുറത്തേയ്ക്ക് രോഗവ്യാപനം ശക്തമാകാതിരിക്കണം. അതിന് ഈ ലോക്ഡൗണ്‍ വിജയിക്കേണ്ടത് അനിവാര്യമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
'സംസ്ഥാനത്ത് കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വളരെ വിജയകരമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിവരുന്നു. വളരെ കുറച്ച് ജനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങുന്നുള്ളൂ. കോവിഡ് ബാധിതരും പ്രൈമറി കോണ്ടാക്ട് ആയവരും വീടുകള്‍ക്കുള്ളില്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി ഈ ജില്ലകളില്‍ മോട്ടോര്‍ സൈക്കിള്‍ പട്രോളിങ് ഉള്‍പ്പെടെ ഉപയോഗിച്ച് നിരന്തര നിരീക്ഷണം നടത്തിവരുന്നു'.
Recommended Video
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍
നിരത്തുകളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്. വളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവു. ചുരുക്കം ചിലര്‍ക്ക് വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ പൊതുവേ ട്രിപ്പിള്‍ ലോക്ക്ഡൗണുമായി സഹകരിക്കുന്നു. കോവിഡിനെതിരെ പോരാടാനുള്ള ജനങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് ഇത് കാണിക്കുന്നത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി ഇന്ദുജ; വൈറലായ ഫോട്ടോഷൂട്ട് കാണാം