പ്രളായനന്തര പുനർനിർമ്മാണം; കുടുംബശ്രീ അംഗങ്ങൾക്ക് 206.17 കോടി രൂപ വിതരണം ചെയ്തു
തിരുവനന്തപുരം; കഴിഞ്ഞ രണ്ടു പ്രളയങ്ങളിലുണ്ടായ ദുരിതങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി കുടുംബശ്രീ അംഗങ്ങൾക്ക് സമാശ്വാസമായി 206.17 കോടി രൂപ സംസ്ഥാന സർക്കാർ വിതരണം ചെയ്തതായി മന്ത്രി എസി മൊയ്തീൻ അറിയിച്ചു. ഇതിൽ 131.17 കോടി രൂപ റീസർജന്റ് കേരള വായ്പാ പദ്ധതിയുടെ പലിശയാണ്. ഇതു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് അനുവദിച്ചത്. 75 കോടി രൂപ റീബിൽഡ് കേരള ഫണ്ടിൽ നിന്നാണ് അനുവദിച്ചത്. ഇതിൽ ഇരുപതു കോടി കുടുംബശ്രീ കർഷകസംഘങ്ങളായ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് ക്രൈസിസ് മാനേജ്മെന്റ് ഫണ്ടായും 26 കോടി രൂപ കഴിഞ്ഞ രണ്ടു പ്രളയത്തിലും നാശനഷ്ടം നേരിട്ടതും ആർ കെ എൽ എസ് വായ്പ എടുത്തിട്ടുള്ളതുമായ അയൽക്കൂട്ടങ്ങൾക്ക് അരക്ഷിതാവസ്ഥ ലഘൂകരണ സഹായമായും മുപ്പത് കോടി രൂപ കുടുംബശ്രീ സി ഡി എസുകൾക്ക് കമ്മ്യൂണിറ്റി എന്റർ പ്രൈസസ് ഫണ്ടായുമാണ് ലഭ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.
റീസർജന്റ് കേരള വായ്പാ പദ്ധതിയുടെ വായ്പയുടെ ഒൻപതു ശതമാനം പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് നൽകുന്നത്. 1,680 കോടി രൂപയാണ് ഈയിനത്തിൽ വായ്പയായി ലഭ്യമാക്കിയത്. ഇതിന്റെ പലിശയുടെ ആദ്യ ഗഡുവായ 131. 17 കോടി രൂപയാണ് നിലവിൽ വിതരണം ചെയ്തത്. ഏകദേശം 300 കോടി രൂപയാണ് പലിശയിനത്തിൽ സർക്കാരിനു ചെലവാകുന്നത്.
റീബിൽഡ് കേരള പദ്ധതി പ്രകാരം ലഭ്യമായ എഴുപത്തിയഞ്ച് കോടിയിൽ ഇരുപത്തിയാറു കോടി രൂപ പ്രളയത്തിൽ ജീവിതമാർഗ്ഗം നഷ്ടമായതിനെ തുടർന്ന് ആർ കെ എൽ എസ് വായ്പ എടുത്ത അയൽക്കൂട്ടാംഗങ്ങൾക്ക് അവരുടെ ക്രയവിക്രയ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അരക്ഷിതാവസ്ഥാ ലഘൂകരണ ഫണ്ടായിട്ടാണ് ലഭ്യമാക്കിയത്. പ്രളയബാധിത പ്രദേശങ്ങളിലെ അയൽക്കൂട്ടങ്ങൾക്ക് 10,000 രൂപ എന്ന കണക്കിൽ 25,000 അയൽക്കൂട്ടങ്ങൾക്കാണ് ഈ തുക വിതരണം ചെയ്തത്. പ്രളയത്തിൽ വിളനാശം സംഭവിച്ച ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് അടിയന്തിര സഹായം എന്ന നിലയിൽ പതിനായിരം ജെ എൽ ജി കൾക്ക് 20,000 രൂപ എന്ന നിരക്കിൽ ക്രൈസിസ് മാനേജ്മെന്റ് ഫണ്ടായിട്ടാണ് ഇരുപതു കോടി രൂപ വിതരണം ചെയ്തതത്.
മുപ്പതു കോടി രൂപ കുടുംബശ്രീ സി ഡി എസുകൾക്ക് വരുമാനദായക പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ടായിട്ടാണ് വിതരണം ചെയ്തത്. ഇതുപ്രകാരം വ്യക്തികൾക്ക് പരമാവധി അൻപതിനായിരം രൂപയും ഗ്രൂപ്പുകൾക്ക് ഒന്നരലക്ഷം രൂപവരെയും ഈടില്ലാതെ നാലുശതമാനം പലിശയ്ക്ക് ലഭ്യമാകും.