ശമ്പള വർധനവിന്റെ കാര്യത്തിൽ ഉറപ്പ് കിട്ടി; 10 ദിവസമായി നടന്നുവന്ന തപാൽ സമരം അവസാനിച്ചു!
തിരുവനന്തപുരം: ശമ്പള വർദ്ധനവ് മുപ്പത് ദിവസത്തിനുള്ളിൽ നൽകാമെന്ന ഉറപ്പിൽ തപാൽ പണിമുടക്ക് പിൻവലിച്ചു. പത്ത് ദിവസമായി തപാൽ ജീവനക്കാരുടെ സംയുക്ത സമരസമിതി പണിമുടക്കിലായിരുന്നു. കേരളത്തിലെ പണിമുടക്ക് അവസാനിപ്പിക്കാൻ തിരുവനന്തപുരത്തു നടന്ന ചർച്ചയിലാണു തീരുമാനമായത്. മുപ്പത് ദിവസത്തിനുള്ളി തീരുമാനമുണ്ടാകുമെന്നാണ് സംയുക്ത സമര സമിതിക്ക് ഉറപ്പ് നൽകിയിരിക്കുന്നത്.
സമരം അവസാനിച്ച സാഹചര്യത്തിൽ തപാൽ വിതരണം നാളെ മുതൽ പുനരാംഭിക്കും. സമരം ഏറെ ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണു കേരളം. പോസ്റ്റൽ സേവിങ്സ് ബാങ്കിൽനിന്നും നിക്ഷേപപദ്ധതികളിൽനിന്നും പണം പിൻവലിക്കാനായിരുന്നില്ല. പിഎസ്സി ഉത്തരവുകൾ കാത്തിരിക്കുന്നവർ ആശങ്കയിലാണ്. പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ അവശ്യ രേഖകളുടെ വിതരണത്തിലെ മുടക്കവും ആയിരങ്ങളെ വലച്ചിരുന്നു.
10,000 രൂപ അടിസ്ഥാന വേതനം, ആറു മാസം പ്രസവാവധി, അഞ്ചു ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റി, ഇഎസ്ഐ, ഇപിഎഫ്, ഗ്രൂപ്പ് ഇൻഷുറൻസ്, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകൾക്കു കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഒരുക്കുക (നിലവിൽ കെട്ടിട വാടക നൽകുന്നതു പോലും ജിഡിഎസ് ജീവനക്കാരാണ്) തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യം. ജനങ്ങളെ വലയ്ക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സംഘടനകളുമായി ചർച്ചയ്ക്കു തയാറാകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി ക്ക് കത്തയച്ചിരുന്നു.