പവർ കട്ട് തുടരുന്നു, ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്ന് മന്ത്രി, 'നിയന്ത്രണം ഒഴിവാക്കാനാകില്ല'
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി കാരണം സംസ്ഥാനത്ത് പവര്‍ കട്ട് തുടരുകയാണ്. ഇന്നലെയും ഇന്നുമായി പല തവണയാണ് വിവിധയിടങ്ങളില്‍ വൈദ്യുതി നിലച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും എന്നാല്‍ വൈദ്യുതി നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കാനാകാത്ത സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്ത് ഉളളതെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കുന്നു.
'' സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ പൂർണ്ണമായും മനസ്സിലാക്കുന്നു. എന്നാൽ, നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കാൻ കഴിയാത്ത ഒരു അടിയന്തര സാഹചര്യത്തിലാണ് നിലവിൽ ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുവാൻ ഞങ്ങൾ നിർബന്ധിതരായത്. ഈ കടുത്ത പ്രതിസന്ധി മറികടക്കുന്നതിന് സാധ്യമായ എല്ലാ ഇടപെടലുകളും കെഎസ്ഇബി ലിമിറ്റഡ് (KSEB Ltd) നടത്തുന്നുണ്ട്.
നാം നേരിടുന്ന യാഥാർത്ഥ്യങ്ങൾ (കണക്കുകളിലൂടെ):
വൈദ്യുതി ആവശ്യകതയിലെ വൻ വർദ്ധനവ്: 2025 ജൂലൈ മാസത്തിൽ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500 - 3600 മെഗാവാട്ട് ആയിരുന്നെങ്കിൽ, 2026 ജൂലൈ മാസത്തിൽ അത് 4600 - 4800 മെഗാവാട്ട് ആയി ഉയർന്നു. മുൻവർഷത്തേക്കാൾ 700 - 1000 മെഗാവാട്ടിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

പ്രതിദിന ഉപയോഗം: 2025 ജൂലൈയിൽ പ്രതിദിന ഉപയോഗം 70 ദശലക്ഷം യൂണിറ്റ് ആയിരുന്നെങ്കിൽ, 2026 ജൂലൈയിൽ അത് 78 ദശലക്ഷം യൂണിറ്റ് ആയി വർദ്ധിച്ചു.
ആഭ്യന്തര ഉൽപ്പാദനത്തിലെ ഇടിവ്: 2025 ജൂലൈയിൽ ആഭ്യന്തര ജലവൈദ്യുതി ഉൽപ്പാദനം 45 ദശലക്ഷം യൂണിറ്റ് ആയിരുന്നപ്പോൾ, 2026 ജൂലൈയിൽ അത് വെറും 14 - 17 ദശലക്ഷം യൂണിറ്റ് മാത്രമായി കുറഞ്ഞു.
അണക്കെട്ടുകളിലെ ജലനിരപ്പ്: നമ്മുടെ അണക്കെട്ടുകളിലെ ജലം 2025 ജൂലൈയിൽ 60% ഉണ്ടായിരുന്ന സ്ഥാനത്ത്, 2026 ജൂലൈയിൽ അത് 28% മാത്രമാണ്. ഇടുക്കി ജില്ലയിൽ മാത്രം മഴലഭ്യതയിൽ 55% കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രതിസന്ധിക്ക് കാരണമായ പ്രധാന ഘടകങ്ങൾ:
കാലാവസ്ഥാ വ്യതിയാനം: എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴയുടെ ലഭ്യതയിലുണ്ടായ കുറവും അന്തരീക്ഷ ഊഷ്മാവ് ഉയർന്നതും വൈദ്യുതി ഉപയോഗം കുത്തനെ കൂട്ടി. രാജ്യവ്യാപകമായി ഉണ്ടായിട്ടുള്ള ഈ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കരാർ പ്രകാരമുള്ള തിരിച്ചടവ്: വേനൽക്കാലമായ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഉപയോഗത്തിനായി നമ്മൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് വൈദ്യുതി, കൈമാറ്റ കരാർ പ്രകാരം സെപ്റ്റംബർ 15-നകം തിരിച്ചു നൽകേണ്ട ബാധ്യത നിലനിൽക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കി.
പൂർവ്വകാല കരാറുകൾ റദ്ദാക്കപ്പെട്ടത്: മുൻ വൈദ്യുതി മന്ത്രി ബഹു. ആര്യാടൻ മുഹമ്മദിന്റെ സമയത്ത് ഒപ്പുവെച്ച, യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്ന ദീർഘകാല കരാറുകൾ പിന്നീട് റദ്ദാക്കപ്പെട്ടതും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
പകൽ സോളാർ വൈദ്യുതിയുടെ സംഭരണ പരിമിതി: പകൽ സമയത്ത് ലഭ്യമാകുന്ന സോളാർ വൈദ്യുതി രാത്രികാല ഉപയോഗത്തിനായി വലിയ തോതിൽ സംഭരിച്ചു വെക്കാൻ കഴിയാത്തത്.














Click it and Unblock the Notifications