പിപി സുനീര്‍ ലീഗില്‍ ചേരും; ഇടത് നേതാക്കളേക്കാള്‍ അടുപ്പം കോണ്‍ഗ്രസ്, ലീഗ് നേതാക്കളോടെന്ന് അന്‍വര്‍
മലപ്പുറം: സിപിഐക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പിവി അന്‍വര്‍. 2011 ല്‍ ഏറനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാമെന്ന് സിപിഐ ജില്ലാ നേതൃത്വം ഉറപ്പുനല്‍കിയെങ്കിലും പിന്നീട് ലീഗ് നേതൃത്വം ഇത് അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.
പ്രസംഗം 15 തവണ കണ്ടപ്പോഴാണ് മോദി പറഞ്ഞത് മനസ്സിലായതെന്ന് വടക്കന്‍; തിരുത്തിയതിന് നന്ദിയുമായി രാജേഷ്
ഏറനാട്ടില്‍ മത്സരിക്കുന്നതിനായി മുസ്ലിം ലീഗ് നേതാവ് പികെ ബഷീര്‍ ഇതിനായി 25 ലക്ഷം രൂപ നല്‍കിയെന്നും ഒരു മലയാളം ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ പിവി അന്‍വര്‍ വെളിപ്പെടുത്തു. വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി വിപി സുനീറിനെതിരേയും വലിയ വിമര്‍ശനമാണ് അന്‍വര്‍ ഉന്നയിക്കുന്നത്.. വിശദാംശങ്ങള്‍ ഇങ്ങനെ..
സുനീര്‍ മുസ്ലിം ലീഗിലേക്ക്
സുനീര്‍ മുസ്ലിം ലീഗില്‍ ചേരാന്‍ ഒരുങ്ങുകയാണെന്നാണ് പിവി അന്‍വര്‍ ആരോപിക്കുന്നത്. ഇടത് നേതാക്കളേക്കാള്‍ വിപി സുനീറിന് അടുപ്പം ലീഗ് കോണ്‍ഗ്രസ് നേതാക്കളുമായിട്ടാണെന്നും അന്‍വര്‍ പറയുന്നു.
പൊന്നാനിയില്‍ തോറ്റാല്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ നേതൃത്വം നന്നായി സഹകരിച്ചിട്ടുണ്ട്. എന്നാല്‍ സുനീറിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായിക്കിയ ഇടതുമുന്നണിക്ക് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും. പൊന്നാനിയില്‍ തോറ്റാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു
രഹസ്യ ധാരണ
പൊന്നാനിയില്‍ തന്നെ തോല്‍പ്പിക്കാന്‍ യുഡിഎഫ് നേതൃത്വം ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. വളഞ്ഞ വഴിയിലൂടെ തന്നെ തോൽപ്പിക്കാനുാണ് ശ്രമം. അങ്ങനെയുള്ള സാഹചര്യത്തിൽ തോറ്റാല്‍ എംഎൽഎ സ്ഥാനം രാജി വെക്കില്ലെന്നും അൻവർ പറഞ്ഞു.
ഉപദ്രവിച്ചു
പൊന്നാനിയില്‍ സിപിഐ ആവും വിധമെല്ലാം തന്നെ ഉപദ്രവിച്ചെന്ന് ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ പിവി അന്‍വര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സിപിഐയുടെ ഉപദ്രവും ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യത്യാസമില്ല
മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗും സിപിഐയും തമ്മില്‍ വ്യത്യാസമില്ല. അവര്‍ക്ക് തന്നേക്കാളും സ്നേഹം ലീഗ് നേതാക്കളോടായിരിക്കാം. ബിസിനസ് രംഗത്ത് ഉള്‍പ്പടെ സിപിഐ സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും പരമാവധി ഉപദ്രവിച്ചു.
ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ
സിപിഐ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന രണ്ട് മണ്ഡലങ്ങളില്‍ നേരത്തെ മത്സരിച്ചതുകൊണ്ടാണോ അവര്‍ തന്നെ എതിരാളിയാക്കുന്നതെന്ന് അന്‍വര്‍ ചോദിച്ചു. 2011 ല്‍ ഏറനാട് നിയമസഭാ മണ്ഡലത്തിലും 2014 ല്‍ വയനാട് ലോക്സഭ മണ്ഡലത്തിലും ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെയാണ് മത്സരിച്ചത്.
ഓഫിസിലേക്ക് വിളിപ്പിച്ചത്
2011 ല്‍ ഏറനാട്ടിലെ സ്ഥാനാര്‍ത്ഥിയായി തന്നെ ഐക്യകണ്ഠ്യേനയാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി പത്രസമ്മേളനം നടത്താന്‍ തന്നെ സിപിഐ ഓഫിസിലേക്ക് വിളിപ്പിച്ചത്.
പിന്നില്‍ കളിച്ചത്
പത്രസമ്മേളനത്തിന് തയ്യാറായി ഇരിക്കുമ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് വിളി വരുന്നത്. പത്രസമ്മേളനം നിര്‍ത്തിവെക്കാനായിരുന്നു നിര്‍ദ്ദേശം. ആരാണ് ഇതിന് പിന്നില്‍ കളിച്ചതെന്നാണ് അറിയില്ലെന്നും അന്‍വര്‍ പറഞ്ഞു.
മറുപടി
അതേസമയം നിയമം ലംഘിച്ച് അന്‍വറിനെ സഹായിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിയില്ലെന്നായിരുന്നു സിപിഐ ജില്ലാ നേതൃത്വത്തിന്റെ മറുപടി. നിയമത്തിന് വിധേയമായി മാത്രമെ സിപിഐ മന്ത്രിമാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുവെന്നും മലപ്പുറം ജില്ലാ സെക്രട്ടറി പികെ കൃഷ്മണദാസ് പറഞ്ഞു.
സിപിഎമ്മിനോട്
ഇടതുപക്ഷ മന്ത്രിമാരെ സ്വാധീനിക്കാമെന്ന് ആരും കരുതേണ്ട. അന്‍വറിന് പരാതിയുണ്ടെങ്കില്‍ അത് ആദ്യം പറയേണ്ടത് സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎമ്മിനോടാണെന്നും സിപിഐ ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.