കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കുന്ന ശീലമാണ് കേരള സർക്കാരിനുള്ളത്: പ്രകാശ് ജാവദേക്കർ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവെയ്ക്കുകയും കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കുകയും ചെയ്യുന്ന ശീലമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളതെന്ന് ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കര്‍. ഇതിനെ ഞങ്ങള്‍ അപലപിക്കുന്നു. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഫലം കാണില്ല. എന്താണ് ശരിയും തെറ്റും എന്ന് മനസ്സിലാക്കാനുള്ള കഴിവ് ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാഴ്ച്ചയായി റേഷനും പെന്‍ഷനും ലഭിക്കുന്നതില്‍ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടാണ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം. എന്‍ഐസിയുടെ സെര്‍വറുകളിലെ സാങ്കേതിക തകരാറാണ് റേഷന്‍ ലഭിക്കുന്നതിനുണ്ടാകുന്ന ബുദ്ധിമുട്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അതിന് നേര്‍വിപരീതമാണ് വസ്തുത.

സോഫ്റ്റ്വെയര്‍ മാത്രം പരിപാലിക്കുന്ന എന്‍ഐസി സെര്‍വറിന്റേതല്ല, സംസ്ഥാന സര്‍ക്കാര്‍ പരിപാലിക്കുന്ന കേരള സ്റ്റേറ്റ് ഡാറ്റാ സെന്ററിലും സെര്‍വറുകളിലുമാണ് പ്രശ്നം. സ്വന്തം പരാജയം സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ എന്‍ഐസിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ചുമലില്‍ കെട്ടിവെയ്ക്കുന്നു.
കേരള ഡാറ്റ സെന്റര്‍ ഹോസ്റ്റ് ചെയ്യുന്ന പി ഡി എസ് ആപ്ലിക്കേഷന്‍ 7 വര്‍ഷം പഴക്കമുള്ളതും കാലഹരണപ്പെട്ടതുമാണ്. റേഷന്‍ വിതരണത്തിനുള്ള പി ഒ എസ് സിസ്റ്റം കൃത്യമായി കൈകാര്യം ചെയ്യണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്‍ ഐ സി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ 22 സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.
കാലഹരണപ്പെട്ട പി ഡിഎസ് സംവിധാനം മാറ്റാന്‍ കേരള സര്‍ക്കാരിനോട് എന്‍ ഐ സി പലതവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. അടുത്തിടെ, സെര്‍വറുകള്‍ അപ്ഗ്രേഡുചെയ്യുകയും, യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ സെര്‍വറുകളിലേക്ക് ഡാറ്റ മാറ്റുന്നതിന് എന്‍ ഐ സി സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയും ചെയ്യുന്നു. ഡാറ്റ മാറ്റുന്നത് സുഗമമാക്കുന്നതിനായി, കേരളീയരോട് യഥാര്‍ത്ഥ കാര്യം പറയാതെ തന്നെ പി ഡി എസ് പ്രവര്‍ത്തവനം നിര്‍ത്തിവെപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ആധാര്‍ യൂസര്‍ ഏജന്‍സി വഴി ആധാര്‍ സ്ഥിതീകരണം നടത്തേണ്ടത് അതാതുസംസ്ഥാനങ്ങളാണ്. സ്ഥിരതയില്ലാത്ത കേരളത്തിലെ ആധാര്‍ സ്ഥിതീകരണ സംവിധാനത്തെക്കുറിച്ച് കേരള സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ല. അതുകൊണ്ടാണ് കേരളത്തിലെ റേഷന്‍ കടകളില്‍ ആധാര്‍ സ്ഥിതീകരണം ഫലപ്രദമായി നടക്കാത്തത്.
ആധാര്‍ സ്ഥിതീകരണം സ്ഥിരതയുള്ളതാക്കാന്‍, ഇത് എന്‍ ഐ സി സെര്‍വറിലൂടെയാക്കാന്‍ കേരള സര്‍ക്കാര്‍ ''യു ഐ എ ഡി എ ഐ'' യോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ അവരിത് കേരളത്തിലെ പൊതു സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അക്ഷയ സെന്ററുകളിലൂടെമാത്രമേ പെന്‍ഷനുള്ള മസ്റ്ററിംഗ് നടത്താവൂ എന്ന് കേരള സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.
ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും തുടര്‍ന്ന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരുന്ന ഈ പ്രത്യേക അനുമതി ഹൈക്കോടതി റദ്ദ് ചെയ്യുകയും ചെയ്തു. .കൂടാതെ ജീവന് രേഖ സോഫ്റ്റ്വെയര്‍ ആക്സസ് ചെയ്യാന്‍ കോമണ്‍ സര്‍വ്വീസ് സെന്റര്‍, മറ്റ് ഏജന്‍സികള്‍ എന്നിവരെ അനുവദിക്കാനും, ജീവന്‍ രേഖ സോഫ്റ്റ്വെയര്‍ ആക്സസ് ചെയ്യാന്‍ അര്‍ഹരായ പെന്‍ഷന്‍കാര്‍ക്ക് തുറന്ന പോര്‍ട്ടല്‍ നല്‍കാനും ഉത്തരവിടുകയും ചെയ്തു. രാഷ്ട്രീയ കുതന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള മുതലെടുപ്പ് നടത്താന്‍ ഇനിയും കഴിയില്ലെന്ന് കേരളസര്‍ക്കാര്‍മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications