സംഘി അജണ്ടകളുടെ മുഖത്തടിച്ച് പ്രകാശ് രാജ്.. അജണ്ടകളുമായി മുന്നോട്ട് വരാൻ വെല്ലുവിളി
Recommended Video
തിരുവനന്തപുരം: വെള്ളിത്തിരയിലെ കെട്ടുകാഴ്ചകള്‍ക്ക് പുറത്ത് ജീവിതത്തിലെ നിലപാടുകളിലെ ഉറപ്പ് കൊണ്ട് ഞെട്ടിച്ച നടനാണ് പ്രകാശ് രാജ്. തെന്നിന്ത്യന്‍ സിനികളിലെ ത്രസിപ്പിക്കുന്ന ഈ വില്ലന്‍ അന്താരാഷ്ട്ര ചലച്ചിത്രോസ്തവത്തിന്റെ ഉദ്ഘാടന വേദിയില്‍ പങ്കുവെച്ച വാക്കുകള്‍ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ ചരിത്രത്തിലാദ്യമായി മലയാളത്തില്‍ നിന്നും മികച്ച നടിയുണ്ടായി. പുരസ്‌കാരം സ്വീകരിച്ച് നടി പാര്‍വ്വതി അത് നഴ്‌സുമാര്‍ക്ക് സമര്‍പ്പിക്കുകയാണ് ചെയ്തത്. സിനിമ അടക്കമുള്ള കലാരംഗത്ത് സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന അപകടകരമായ കാലത്ത്, ഒരു അന്താരാഷ്ട്ര വേദിയില്‍ അവസരം ലഭിച്ചിട്ടും ഒരു വാക്ക് പോലും ഉരിയാടിയില്ല പാര്‍വ്വതി എന്ന കലാകാരി. ഈ നിലപാട് തന്നെയാണ് മലയാളത്തിലെ 90 ശതമാനം സിനിമാ താരങ്ങള്‍ക്കും. ഇവിടെയാണ് പ്രകാശ് രാജ് വ്യത്യസ്തനാവുന്നത്.
കയ്യടി നേടി പ്രകാശ് രാജ്
അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ വന്ന് സിനിമകളെക്കുറിച്ചും കേരളത്തിലെ പ്രകൃതിഭംഗിയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും നാല് വാക്ക് പറഞ്ഞ് പോയാല്‍ മതിയായിരുന്നു പ്രകാശ് രാജ് എന്ന നടന്. എന്നാല്‍ അഹസിഷ്ണുതയുടെ സംഘപരിവാര്‍ രാഷ്ട്രീയ കാലത്ത്, രാഷ്ട്രീയം തന്നെയാണ് പറയേണ്ടത്. പറഞ്ഞുകൊണ്ടിരിക്കേണ്ടത് എന്ന ഉത്തമബോധ്യമുണ്ട് പ്രകാശ് രാജിന്. ആ നിലപാടുകള്‍ക്ക് കയ്യടിക്കാതെ വയ്യ.
കേരളത്തിന് പ്രശംസ
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന പരിപാടികളില്‍ നിന്നും ആഘോഷങ്ങള്‍ ഒഴിവാക്കിയതിനെ അഭിനന്ദിച്ച് കൊണ്ടാണ് പ്രകാശ് രാജ് തുടങ്ങിയത്. എഴുതി തയ്യാറാക്കിയ പ്രസംഗവും കൊണ്ടല്ല താന്‍ കേരളത്തിലേക്ക് വരാറുള്ളത്. ഇവിടെ സെന്‍സറിംഗ് ഇല്ല എന്നത് തന്നെയാണ് കാരണം.
ഭയമില്ലാതെ ശ്വസിക്കാവുന്ന ഇടം
ഭയമില്ലാതെ ശ്വാസമെടുക്കാന്‍ കഴിയുന്ന ഇടമാണ് കേരളമെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രതിസന്ധിഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. നമുക്ക് മേല്‍ ഒരു അജണ്ട അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. കലയോ മാധ്യമപ്രവര്‍ത്തനമോ മാത്രമല്ല, ഓരോ എതിര്‍ശബ്ദങ്ങളും അടിച്ചമര്‍ത്തപ്പെടുകയാണ്. എന്നാല്‍ അടിച്ചമര്‍ത്തപ്പെടുന്ന ഓരോ ശബ്ദത്തിനും പകരമായി ഉറക്കെയുള്ള ശബ്ദങ്ങള്‍ പിറക്കുന്നുവെന്നോര്‍ക്കുക.
പ്രതികരിക്കുക ഉത്തരവാദിത്വം
ഞാന്‍ സംസാരിക്കുന്നത് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും ഉള്‍പ്പെട്ട ആളായിട്ടല്ല. ഒരു കലാകാരന്‍ എന്ന നിലയ്ക്കാണ് ഞാന്‍ ശബ്ദമുയര്‍ത്തുന്നത്. പ്രതികരിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. കലാകാരന്മാര്‍ സമൂഹത്തോട് ബാധ്യതപ്പെട്ടവരാണ്. കഴിവ് കൊണ്ട് മാത്രമല്ല കലാകാരന്മാരുടെ വളര്‍ച്ച. അവരെ വളര്‍ത്തുന്നത് സമൂഹമാണ്. അതിന് പ്രത്യുപകാരം ചെയ്യാന്‍ കലാകാരന്മാര്‍ ബാധ്യസ്ഥരാണ്.
ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം
കലാകാരന്മാര്‍ ഭീരുക്കളാകരുത്. അങ്ങനെ വന്നാല്‍ ഒരു സമൂഹത്തെ മുഴുവന്‍ ഭീരുക്കളാക്കിയതിന് അവര്‍ ഉത്തരം പറയേണ്ടതായി വരും. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ സാധിക്കണം. അവരെന്നെ ഭീഷണിപ്പെടുത്തുകയാണ്. ഞാന്‍ അവരെ നോക്കി ചിരിക്കുന്നു. അവരെന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ പാടാന്‍ തുടങ്ങി.
അജണ്ടകളുമായി വരൂ
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണ തനിക്ക് ആവശ്യമില്ല. കാരണം താന്‍ ജനങ്ങള്‍ക്കിടയിലാണ് നില്‍ക്കുന്നത്. നിങ്ങളെന്നെ എന്ത് ചെയ്താലും ജനം കാണും. നിങ്ങളെന്നെ മര്‍ദിച്ചാല്‍, ഞാനെന്തിനാണ് തല്ല് കൊള്ളുന്നത് എന്ന് ജനം മനസ്സിലാക്കും. നിങ്ങള്‍ നിങ്ങളുടെ അജണ്ടകളുമായി മുന്നോട് വരൂ എന്ന് സംഘപരിവാറിനെ പ്രകാശ് രാജ് വെല്ലുവിളിക്കുന്നു.
ദുർഗ ബാറിനോട് പ്രശ്നമില്ല
ഐഎഫ്എഫ്‌കെയിലും പ്രദര്‍ശിപ്പിക്കാത്ത എസ് ദുര്‍ഗയെക്കുറിച്ച് പ്രകാശ് രാജ് സംസാരിക്കുകയുണ്ടായി. എസ് ദുര്‍ഗയോട് അവര്‍ക്ക് പ്രശ്‌നമുണ്ട്. അതേ ആളുകള്‍ക്ക് ദുര്‍ഗ ബാറിനോട് പ്രശ്‌നമില്ല. ദുര്‍ഗ എന്ന പേരുള്ള തെരുവ് വൃത്തികേടായിക്കിടന്നാല്‍ അവര്‍ക്ക് പ്രശ്‌നമില്ല. ഹിന്ദുത്വം എന്നത് ഒരു ജീവിത രീതിയാണ് എന്നും പ്രകാശ് രാജ് ഓര്‍മ്മപ്പെടുത്തി.
ഹിന്ദുത്വവും ദേശീയതയും ഒന്നല്ല
ഹിന്ദുത്വമെന്നതും ദേശീയത എന്നതും ഒന്നാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അക്കൂട്ടര്‍ക്ക് ഹിന്ദുത്വം എന്താണെന്ന് അറിയുമെന്ന് വിശ്വസിക്കണമെന്നാണോ ? ഹിന്ദുത്വമെന്ന പേരില്‍ മറ്റ് ചിലതാണ് അവരുടെ ഉന്നം. മലയാളികളും കന്നടക്കാരും തമിഴരും ബംഗാളികളും അവരുടെ ഭാഷയും സംസ്‌ക്കാരവും ഉള്ളവരാണ്. പിന്നെന്തിനാണ് നമ്മള്‍ ഹിന്ദി പഠിക്കണം എന്നാവശ്യപ്പെടുന്നത്.
ഈ അടിച്ചമർത്തൽ ഭീതിതം
ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ അതോനിങ്ങള്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കണം എന്നുള്ളത് കൊണ്ടോ ? എന്താണ് നിങ്ങളുടെ അജണ്ടയെന്ന് വ്യക്തമാക്കൂ എന്നും പ്രകാശ് രാജ് ആവശ്യപ്പെടുന്നു.നമ്മള്‍ വരികള്‍ക്കിടയില്‍ വായിക്കേണ്ടിയിരിക്കുന്നു. ആവിഷ്‌ക്കാരവും ചിന്തയും അഭിപ്രായസ്വാതന്ത്ര്യവും വിലക്കപ്പെടുന്നതാണ് ഒരു സമൂഹത്തിന് സംഭവിക്കാവുന്ന ഏറ്റവും ഭീകരമായ അവസ്ഥ. കാലങ്ങളായി ഈ അടിച്ചമര്‍ത്തല്‍ നടക്കുന്നുണ്ട്. എന്നാലിന്നത് ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു.