മോഹൻലാലിനെ തകർക്കാനുള്ള നീക്കം പൊളിച്ച് പ്രകാശ് രാജ്! ലാലിനെതിരായ പരാതിയിൽ ഒപ്പിട്ടിട്ടില്ല
തിരുവനന്തപുരം: ദിലീപ് വിഷയത്തില്‍ താരസംഘടനയായ എഎംഎംഎ കൈക്കൊണ്ട നിലപാടുകളിലുള്ള പ്രതിഷേധം പ്രസിഡണ്ട് എന്ന നിലയ്ക്ക് നടന്‍ മോഹന്‍ലാലിന് നേര്‍ക്കുമുണ്ട്. കൊച്ചിയില്‍ വിളിച്ച് ചേര്‍ത്ത മീറ്റ് ദ പ്രസിലെ അഴുകൊഴമ്പന്‍ പ്രസ്താവനകളും മോഹന്‍ലാലിനെതിരെ പ്രതിഷേധം കനപ്പിച്ചു. അതിനിടെയാണ് ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായത്.
107പേര്‍ ഒപ്പിട്ട ഹര്‍ജി മോഹന്‍ലാലിനെതിരെ സര്‍ക്കാരിന് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ ഹര്‍ജിക്ക് പിന്നില്‍ വന്‍ നാടകം നടന്നിട്ടുണ്ടോ എന്ന് സംശയിക്കാവുന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഹര്‍ജിയില്‍ പേരുള്ള പ്രകാശ് രാജ് അടക്കമുള്ളവര്‍ മോഹന്‍ലാലിനെതിരെ ഒപ്പിട്ടിട്ടേ ഇല്ല എന്നാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. വിവാദത്തിൽ വൻ ട്വിസ്റ്റായിരിക്കുകയാണ് പ്രകാശ് രാജിന്റെ വെളിപ്പെടുത്തൽ.
മോഹൻലാലിനെതിരെ പരാതി
പ്രകാശ് രാജിനെക്കൂടാതെ ഡോ ബിജു, എന്‍എസ് മാധവന്‍, സച്ചിദാനന്ദന്‍, റിമ കല്ലിങ്കല്‍ തുടങ്ങി സിനിമാ രംഗത്തേയും സാംസ്‌ക്കാരിക രംഗത്തേയും മാധ്യമരംഗത്തേയും പ്രമുഖരടക്കമുള്ള 107 പേരാണ് മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങില്‍ പങ്കെടുപ്പിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഒപ്പ് വെച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിനെതിരായ പരാതിയില്‍ താന്‍ ഒപ്പ് വെച്ചിട്ടില്ല എന്നാണ് പ്രകാശ് രാജ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഹർജിയിൽ ഒപ്പ് വെച്ചിട്ടില്ല
ഇത്തരമൊരു ഹര്‍ജിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും തന്നെ അതിനായി ആരും സമീപിച്ചിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കുന്നു.തന്റെ പേര് ദുരുപയോഗം ചെയ്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ താന്‍ ആളല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായ നടനാണ്.
സ്വയം അപമാനിതരാവുന്നു
അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം യോഗ്യനാണ്. ആ ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്ന് പറയുന്നവര്‍ അദ്ദേഹത്തെ അപമാനിക്കുന്നതിനൊപ്പം സ്വയം അപമാനിതരാവുകയാണ്. മോഹന്‍ലാല്‍ ഇല്ലാത്ത ഒരു മലയാള സിനിമയെക്കുറിച്ച് ആര്‍ക്കെങ്കിലും സംസാരിക്കാന്‍ സാധിക്കുമോ എന്നും പ്രകാശ് രാജ് ചോദിക്കുന്നു.
ഈ നീക്കം ശരിയല്ല
പുരസ്‌ക്കാര ദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നത് തെറ്റാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഈ വിഷയത്തില്‍ തന്റെ പേര് എങ്ങനെ വന്നു എന്ന കാര്യം അറിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. മോഹന്‍ലാലിനെ നിഷേധിക്കാനോ നിരോധിക്കാനോ താന്‍ ആളല്ല. അത്തരമൊരു നീക്കം ആര് നടത്തിയാലും അത് ശരിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പ്രകാശ് രാജ് പ്രതികരിച്ചു.
ദിലീപ് വിഷയത്തിൽ വിയോജിപ്പ്
ദിലീപ് വിഷയത്തില്‍ താരസംഘടനയായ എഎംഎംഎയെടുത്ത നിലപാടിനോട് തനിക്ക് വിയോജിപ്പുണ്ട്. അക്കാര്യം താന്‍ തുറന്ന് പറയുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ തന്റെ ആ നിലപാട് മോഹന്‍ലാലിന് എതിരായിട്ടുള്ളതല്ല. മറിച്ച് ആ സംഘടനയ്ക്ക് എതിരായിട്ടുള്ളതാണ്. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിലുള്ള തന്റെ വിയോജിപ്പ് ഇപ്പോഴും തുടരുന്നു.
ലാൽ വിരുദ്ധർക്ക് തിരിച്ചടി
എന്നാല്‍ ദിലീപ് വിഷയം മോഹന്‍ലാലിന്റെ നിലപാടല്ല. അത് ആ സംഘടനയുടെ തീരുമാനമാണ്. അക്കാര്യവും മോഹന്‍ലാലിനെ അവാര്‍ഡ്ദാനച്ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. സര്‍ക്കാരിന് നല്‍കിയ ഹര്‍ജിയിലെ ആദ്യ പേരുകാരനായ പ്രകാശ് രാജ് തന്നെ നിഷേധിച്ച് രംഗത്ത് വന്നത് ഹര്‍ജി കൊണ്ടുവന്നവര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
Recommended Video
ഗ്ലാമർ കൂട്ടാൻ മുഖ്യാതിഥി
മികച്ച നടനായി ഇന്ദ്രന്‍സ് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ചലച്ചിത്ര പുരസ്‌ക്കാര വിതരണത്തിന് ഗ്ലാമര്‍ കൂട്ടുന്നതിന് വേണ്ടിയാണ് മോഹന്‍ലാലിനെ ക്ഷണിക്കുന്നത് എന്നാരോപിച്ച് സംവിധായകന്‍ ഡോ. ബിജുവാണ് വിവാദത്തിന് തുടക്കം കുറിച്ചത്. പുരസ്‌ക്കാര ജേതാക്കളെ ചെറുതാക്കി കൊണ്ട് ഒരു മുഖ്യാതിഥിയെ കൊണ്ടുവരുന്നത് ശരിയല്ലെന്ന് കാട്ടിയാണ് 107 പേര്‍ ഒപ്പിട്ട ഹര്‍ജി സര്‍ക്കാരിന് നല്‍കിയത്. ഇതിണിപ്പോള്‍ പ്രതിഷേധക്കാരെ തിരിച്ചടിച്ചിരിക്കുന്നതും.