വിപി സാനു ജയിക്കണം; കാരണങ്ങൾ ഇതാണ്, പിന്തുണയുമായി പ്രകാശ് രാജ്, വീഡിയോ
മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിപി സാനുവിന് വേണ്ടി വോട്ട് ചോദിച്ച് നടൻ പ്രകാശ് രാജ്. എന്തുകൊണ്ട് സാനു ജയിക്കണം എന്ന് കാരണങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രകാശ് രാജ് വോട്ട് ചോദിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം സാനുവിനായി രംഗത്തെത്തിയത്.
ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ സ്വതന്ത്ര്യസ്ഥാനാർത്ഥിയാണ് പ്രകാശ് രാജ്. താൻ സ്ഥാനാർത്ഥിയാണെങ്കിലും പാർലമെന്റിൽ എത്തേണ്ട ചില സ്ഥാനാർത്ഥികളെ പിന്തുണയ്ക്കേണ്ടതുണ്ടെന്ന് വീഡിയോയിൽ പ്രകാശ് രാജ് പറയുന്നു.

സാനുവിന് വേണ്ടി
ചില സ്ഥാനാർത്ഥികളെ പിന്തുണയ്ക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിൽ തോൽക്കുന്നതും വിജയിക്കുന്നതും നമ്മൾ ജനങ്ങളാണെന്ന് മനസിലാക്കണം. ശരിയായ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുമ്പോഴാണ് ജനങ്ങൾ വിജയിക്കുന്നത്. അത്തരത്തിലൊരു സ്ഥാനാർത്ഥിയാണ് വിപി സാനുവെന്ന് വീഡിയോയിൽ പ്രകാശ് രാജ് പറയുന്നു.

യുവ ശബ്ദം
വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ വളർന്നു വന്ന നേതാവാണ് സാനു. നമ്മുടെ രാജ്യം ആവശ്യപ്പെടുന്നത് ശക്തവും സത്യസന്ധവുമായ യുവ ശബ്ദങ്ങളെയാണ്. പാർലമെന്റിലേക്കെത്താൻ സാനുവിന് എല്ലാ വിജയാശംസകളും നേരുന്നുണ്ട് പ്രകാശ് രാജ്.

ഉറപ്പുണ്ട്
കേരളത്തിലെ ജനങ്ങൾ ശരിയായത് തിരഞ്ഞെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രകാശ് രാജ് പറയുന്നു. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നയാളാണ് പ്രകാശ് രാജ്. തിരഞ്ഞെടുപ്പിന് മുമ്പ് പ്രകാശ് രാജ് കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും താരം ഇത് തള്ളിക്കളയുകയായിരുന്നു.

പ്രായം കുറഞ്ഞ സ്ഥാനാർത്ഥി
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 30കാരനായ വിപി സാനു. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് മണ്ഡലത്തിലെ മുഖ്യ എതിരാളി. നിലവിൽ എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റാണ് സാനു.

ആര് ജയിക്കും?
മുസ്ലീം ലീഗന് മുൻതൂക്കമുള്ള മണ്ഡലമാണ് മലപ്പുറം. മലപ്പുറം മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒരുലക്ഷത്തി എൺപതിനായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവും മലപ്പുറത്ത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വീഡിയോ
വിപി സാനുവിനെ പിന്തുണച്ച് പ്രകാശ് രാജ് പങ്കുവെച്ച വീഡിയോ
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications