തീപ്പൊരിയായി പ്രകാശ് രാജ് വീണ്ടും.. സംഘികളുടെ മർമ്മത്തിന് അടി.. നിങ്ങൾ കല്ലെറിയൂ.. കത്തിച്ച് കളയൂ!
Recommended Video
കോഴിക്കോട്: കുരീപ്പുഴ വിഷയത്തിൽ പ്രതികരിക്കവേ ബിജെപി നേതാവ് കെ സുരേന്ദ്രൻ നടൻ പ്രകാശ് രാജിനെ വിമർശിച്ചത് ഇങ്ങനെയായിരുന്നു: '' കർണ്ണാടകയിൽ ഒരുത്തൻ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്''. അടുത്തിടെ രാജ്യത്തെ സംഘപരിവാറുകാരുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് പ്രകാശ് രാജ്.
കേട്ടാലറയ്ക്കുന്ന പച്ചത്തെറി.. വെച്ച് പൊറുപ്പിക്കരുത്, അടിച്ച് കൊല്ലണം! കുരീപ്പുഴയ്ക്കെതിരെ കൊലവിളി!
പൊതു വേദികളിലും സോഷ്യൽ മീഡിയയിലും അദ്ദേഹം മോദിയോടും സംഘപരിവാറിനോടും നിരന്തരം ചോദ്യങ്ങൾ ചോദിച്ച് കൊണ്ടിരിക്കുന്നു. മറുപടി ഇല്ലാത്ത സംഘികൾ 'സിനിമ പൂട്ടിപ്പോയ ഒരുത്തൻ മോദിയെ ചീത്ത വിളിച്ച് ആളാകുന്നു' വെന്ന് മുറുമുറുക്കുന്നു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടന വേദിയിലും പ്രകാശ് രാജ് തീപ്പൊരി തന്നെ പാറിച്ചു. സംഘപരിവാറിന്റെ മർമ്മം നോക്കിയുള്ള അടിയായിരുന്നു പ്രകാശ് രാജിന്റെ ഓരോ വാക്കുകളും. അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം ഇതാണ്:
ചിത്രങ്ങൾ: പ്രമോദ് ഗംഗാധരൻ
കേരളത്തിൽ സ്ക്രിപ്റ്റ് വേണ്ട
കേരളത്തിന്റെ മണ്ണിൽ നിന്ന് സംസാരിക്കുമ്പോഴാണ് താൻ ഏറ്റവും അധികം ട്രോളുകൾക്ക് ഇരയാവാറുള്ളത്. ഏറ്റവും ഒടുവിൽ കേരളത്തിൽ സംസാരിച്ചപ്പോൾ താൻ പറഞ്ഞിരുന്നു, ഇവിടെ പ്രസംഗിക്കുന്നതിന് തനിക്ക് സ്ക്രിപ്റ്റ് ആവശ്യമില്ലെന്ന്. അക്കാര്യത്തിൽ ഇപ്പോഴും മാറ്റമില്ല. ഇന്നും തനിക്കൊരു സ്ക്രിപ്റ്റിന്റെ ആവശ്യമില്ല. എന്തെന്നാൽ തനിക്ക് വേണ്ട സ്ക്രിപ്റ്റ് അവർ ഒരുക്കിത്തരുന്നുണ്ട്.
കേരളത്തിലേക്ക് പോകാൻ
ഐഎഫ്എഫ്കെയിൽ നടത്തിയ പ്രസംഗത്തിന് ശേഷം അവർ തന്നെ ശപിച്ച രീതി തനിക്ക് പക്ഷേ ഇഷ്ടപ്പെട്ടു. അവർ തന്നെ ട്രോളിക്കൊണ്ട് പറഞ്ഞത്, കേരളത്തിലേക്ക് തന്നെ തിരികെ പോയ്ക്കൊള്ളൂ, ഞങ്ങളുടെ നാടിന് നിങ്ങളെ വേണ്ട എന്നാണ്. തനിക്കത് വളരെ ഇഷ്ടപ്പെട്ടു. കാരണം അവർ തന്നോട് തിരികെ പോകാൻ ആവശ്യപ്പെടുന്നത് സ്വർഗം പോലൊരിടത്തേക്കാണല്ലോ.
നാടിന് നിങ്ങളെ ആവശ്യമുണ്ട്
സാഹിത്യോത്സവത്തിൽ പങ്കെടുക്കാനായി വരുന്ന വഴിക്ക് ഫ്ലൈറ്റിൽ വെച്ച് തന്നെ ഒരു പട്ടാളക്കാരൻ പരിചയപ്പെടാൻ വന്നു. താൻ കരുതിയത് സിനിമാ താരം ആയത് കൊണ്ടാണ് എന്നാണ്. എന്നാലാ ജവാൻ തന്നോട് പറഞ്ഞത് താങ്കളെ പോലെ ശബ്ദമുയർത്തുന്ന ആളുകളെ നമ്മുടെ നാടിന് ആവശ്യമുണ്ട് എന്നാണ്. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ചെറുപ്പക്കാരൻ തന്നോട് ചോദിക്കുകയുണ്ടായി ഇത്തരത്തിൽ പ്രതികരണങ്ങൾ നടത്തുന്നത് കൊണ്ട് എന്താണ് ലഭിക്കുന്നത് എന്ന്.
ഒരു പുസ്തകമാണ് താൻ
താൻ കൂടുതൽ സ്വതന്ത്രനാവുന്നു എന്നായിരുന്നു തന്റെ ഉത്തരം. നിങ്ങൾക്കെന്താണ് സാഹിത്യോത്സവത്തിൽ കാര്യമെന്നും അയാൾ ചോദിച്ചു. വായിച്ച പുസ്കകങ്ങളെല്ലാം ഉൾക്കൊള്ളുന്ന ഒരു പുസ്കമായി, വായിച്ച കവിതകളുടെയെല്ലാം ആകെത്തുകയായ കവിതയായി, പാട്ടായിട്ടാണ് താൻ സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നത്. ഒരു പുസ്തകമായിരിക്കാൻ താൻ ഇഷ്ടപ്പെടുന്നു.
ചോദ്യങ്ങൾക്ക് ഉത്തരമില്ല
വിചിത്രമായ ചിലതുണ്ട് ഇന്നീ രാജ്യത്ത്. നമ്മളൊരു ചോദ്യം ചോദിക്കുമ്പോൾ ലഭിക്കുന്നത് ഉത്തരങ്ങളല്ല, മറുചോദ്യങ്ങളാണ്. ഈ രാജ്യത്തെ യുവാക്കൾക്ക് നിങ്ങൾ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾ എവിടെയെന്ന് താൻ അവരോട് ചോദിച്ചു. അവരുടെ മറുപടി നിങ്ങൾ കോൺഗ്രസുകാരനാണോ എന്ന ചോദ്യമായിരുന്നു. രാജ്യത്തെ കർഷകരുടെ അവസ്ഥയെക്കുറിച്ച് താൻ അവരോട് ചോദിച്ചു. നിങ്ങളൊരു കമ്മ്യൂണിസ്റ്റുകാരനാണോ എന്നായി അവർ.
കല്ലേറ് നടത്തുന്നവരോട്
ഗുണ്ടകൾ പത്മാവത് സിനിമയുടെ പേരിൽ സ്കൂൾ ബസ്സുകൾക്ക് നേരെ കല്ലേറ് നടത്തുകയും കുഞ്ഞുങ്ങളെ പോലും ആക്രമിക്കുകയും ചെയ്യുമ്പോൾ ഭരണകൂടം മുഖം തിരിക്കുന്നത് എന്താണെന്ന് താൻ ചോദിച്ചു. താനൊരു ഹിന്ദു വിരുദ്ധനാണ് എന്നായിരുന്നു അവരുടെ ഉത്തരം. തനിക്ക് നേരെയും ഈ നാട്ടിലെ പുതുതലമുറയ്ക്ക് നേരെയും കല്ലേറ് നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ കല്ലെറിയൂ, അതുകൊണ്ട് ഞങ്ങൾ വീടുകൾ പണിയും.
ഇത് ചോദ്യം ചോദിക്കേണ്ട കാലം
നിങ്ങൾ ഞങ്ങളെ കത്തിച്ച് കളയാമെന്ന് കരുതേണ്ട. ആ തീ കൊണ്ട് ഞങ്ങൾ വീടുകളിൽ പ്രകാശം നിറയ്ക്കും. നിങ്ങൾ ഞങ്ങളെ ഭയപ്പെടുത്തി, എറിഞ്ഞോടിക്കാമെന്ന് വ്യാമോഹിക്കേണ്ട. ആ ഓട്ടം ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് കൂടുതൽ വേഗത്തിലെത്തിക്കുക മാത്രമേ ചെയ്യൂ. സൂര്യോദയത്തെക്കുറിച്ചും അസ്തമയത്തെക്കുറിച്ചും സംസാരിക്കേണ്ട സമയമല്ലിത്. ഇത് ചോദ്യങ്ങളുയർത്തേണ്ട കാലമാണ്. ഇത് നിവർന്ന് നിൽക്കേണ്ട കാലമാണ്.
വിഷയങ്ങളെ വഴിതിരിക്കുന്നു
വിഷയങ്ങളെ അവർ വഴിതിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്. അവർ എങ്ങനെയാണ് നമ്മെ കൊള്ളയടിക്കുന്നതെന്നോ. ഒരു ഗ്രാമം കൊള്ളയടിക്കുകയാണ് ലക്ഷ്യമെങ്കിൽ അവരാദ്യം പുറത്തുള്ള പുല്ലിന് തീയിടുകയാണ് ചെയ്യുക. നമ്മൾ തീ കെടുത്തുന്ന തിരക്കിലാവുമ്പോൾ അവർ നമ്മുടെ വീടുകൾ കൊള്ളയടിച്ച് കടന്ന് കളയും. ഇത്തരത്തിലാണ് അവർ വിഷയങ്ങളെ വഴിതിരിച്ച് വിടുന്നത്. നമ്മളതേക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണം. മുൻപ് നടന്ന ഒരു സംഭവം പോലും നമ്മൾ മറക്കരുത്.
കൺട്രി വാണ്ട്സ് ടു നോ
ഒരു പൊതു മനശാസ്ത്രത്തിന്റെ പുറത്താണ് അവരുടെ പ്രവൃത്തികളെല്ലാം. നിങ്ങളൊരു ട്രെയിനിൽ യാത്ര ചെയ്യുകയാണെന്ന് കരുതുക. പോക്കറ്റിൽ പണമുണ്ട്. ഒരാൾ മോഷണത്തിനായി നിങ്ങളുടെ പോക്കറ്റിൽ കയ്യിട്ടു. നിങ്ങൾ കള്ളൻ കളളൻ എന്ന് വിളിച്ച് കൂവുന്നു. അയാളും കള്ളൻ കള്ളനെന്ന് വിളിച്ച് കൂവുന്നു. അയാൾക്കൊപ്പം പണം വാങ്ങി ജോലി ചെയ്യുന്ന അഞ്ചാറ് മാധ്യമങ്ങളുണ്ട്. അവരും കൂവി വിളിക്കുന്നു, കള്ളൻ കള്ളൻ എന്ന്. കൺട്രി വാണ്ട്സ് ടു നോ എന്നവർ അലറുന്നു.
അവർക്കെതിരെ ഒരുമിക്കണം
ഇതോടെ ആരാണ് യഥാർത്ഥ കള്ളനെന്ന് ജനങ്ങൾ ആശയക്കുഴപ്പത്തിലാകുന്നു. അവർ സ്വയം ഇരകൾ ചമയുന്നു. നമ്മുടെ ഭയമാണ് അവരുടെ ശക്തിയാകുന്നത്. നമ്മളൊരുമിച്ച് നിന്നാൽ അവരൊന്നുമല്ല. സാഹിത്യത്തിനും സിനിമയ്ക്കും പാട്ടിനും കവിതയ്ക്കുമെല്ലാം ഈ നാട്ടിലെ ഓരോ പൌരനും അഭിപ്രായം പറയാനും ചോദ്യം ചോദിക്കാനും മൌലികാവകാശങ്ങൾ നേടിയെടുക്കാനും പ്രാപ്തരാക്കുന്നതാവണം. അതിലുപരി ഓരോ പൌരനേയും ഭയമില്ലാത്തവനാക്കി മാറ്റുക എന്നതാവണം നമ്മുടെ ദൌത്യം.