വിടി ബല്‍റാമിന്റെ കോമഡി ഷോ!!! ആദര്‍ശവാദിയുടെ നുണപറച്ചിൽ പൊളിച്ചടുക്കി പ്രമോദ് രാമൻ; കെറുവിച്ച് ബൽറാം
കൊച്ചി/തൃത്താല: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എകെ ആന്റണിയും വിഎം സുധീരനും കഴിഞ്ഞാല്‍ പിന്നെ ആകെയുള്ള ആദര്‍ശവാദി വിടി ബല്‍റാം ആണെന്നാണ് പലരും പറയുന്നത്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ആരാധകര്‍. ഒരുപക്ഷേ, ഒരുപരിധിവരെ ബല്‍റാമും അത് അംഗീകരിച്ച് കൊടുക്കുന്നുണ്ട് എന്നൊരു ആക്ഷേപം പാര്‍ട്ടിക്കുള്ളിലും ഉണ്ട്.
സ്വാശ്രയ ബില്‍ സംബന്ധിച്ച് ബല്‍റാം നിയമസഭയില്‍ എടുത്ത നിലപാട് തന്നെ ഉദാഹരണം. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി എടുത്ത നിലപാടില്‍ നിന്ന് വ്യതിചലിച്ച് ആദര്‍ശം കാണിച്ച എംഎല്‍എ ആയിരുന്നു ബല്‍റാം.
എന്നാല്‍, ഇങ്ങനെ ആദര്‍ശം പറയുന്ന ഒരു നേതാവിന് ചേര്‍ന്നതാണോ നുണ പറച്ചില്‍? എകെജിയെ സംബന്ധിച്ച് പൊലിപ്പിച്ചെടുത്ത നുണയില്‍ ഒരു ക്ഷമാപണം പോലും നടത്താത്ത വിടി ബല്‍റാമിനെ, കാര്‍ ആക്രമണ കഥയില്‍ പൊളിച്ചടുക്കുകയായിരുന്നു മനോരമ ന്യൂസിലെ പ്രമോദ് രാമന്‍. അത് ഇങ്ങനെ ആയിരുന്നു...
ബല്‍റാമിന്റെ കോമഡി ഷോ
'വിടി ബല്‍റാമിന്റെ കോമഡി ഷോ എന്ന് അവസാനിക്കും'... ഇതായിരുന്നു കഴിഞ്ഞ ദിവസം മനോരമച ചാനലിലെ ഒമ്പത് മണി ചര്‍ച്ച തുടങ്ങിവച്ചുകൊണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍ പറഞ്ഞ വാക്കുകള്‍. ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും ഒരു യുവ കോണ്‍ഗ്രസ് നേതാവിനെ മനോരമ പോലുള്ള ഒരു ചാനലില്‍ ഇത്രയും ഗൗരവമായി വിമര്‍ശിക്കുന്നത്.
ബല്‍റാമിന്റെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന രീതിയില്‍ ആദ്യം വാര്‍ത്ത കൊടുത്തതും മനോരമ ന്യൂസിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ആയിരുന്നു. കാറിന് നേര്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്നും ചില്ല് തകര്‍ത്തു എന്നും ഒക്കെ ആയിരുന്നു ആദ്യം മനോരമ പുറത്ത് വിട്ട വാര്‍ത്ത. അതിന് ശേഷം ആയിരുന്നു സത്യാവസ്ഥ പുറത്ത് വന്നത്. ഒരുപക്ഷേ, വാര്‍ത്തയുടെ കാര്യത്തില്‍ സംഭവിച്ച തെറ്റിദ്ധരിപ്പിക്കല്‍ തിരുത്തിയതും ആകാം കഴിഞ്ഞ ദിവസത്തെ മനോരമ ചാനലിലെ ഒമ്പത് മണി ചര്‍ച്ച.
ആദര്‍ശവാദിക്ക് ചേര്‍ന്നതാണോ ഈ നുണപറച്ചില്‍
സിപിഎം ക്രിമിനലുകള്‍ ആക്രമണം അഴിച്ചുവിട്ടു എന്നായിരുന്നു സംഭവത്തിന് ശേഷം വിടി ബല്‍റാം പറഞ്ഞത്. കാര്‍ തകര്‍ത്തു എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ വീഡിയോയും ലഭ്യമാണ്. ബല്‍റാം പറഞ്ഞതിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചതിന് ശേഷം, യഥാര്‍ത്ഥ സംഭവത്തിന്റെ വീഡിയോയും മനോരമ ചാനലിലെ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ കാണിച്ചു. ബല്‍റാം പറഞ്ഞത് ശുദ്ധ നുണയാണെന്ന് പ്രമോദ് രാമന്‍ പറയുകയും ചെയ്തു.
ആദര്‍ശവാദിക്ക് ചേര്‍ന്നതാണോ ഈ നുണപറച്ചില്‍? പ്രമോദ് രാമന്‌റെ ചര്‍ച്ചയുടെ തലക്കെട്ട് തന്നെ ഇങ്ങനെ ആയിരുന്നു. ബല്‍റാം നുണപറഞ്ഞു എന്നതില്‍ ഒരു തര്‍ക്കവും ഇല്ലെന്ന് ഉറപ്പിച്ചുകൊണ്ടാണ് പ്രമോദ്രാമന്‍ ചര്‍ച്ച തുടങ്ങിവയ്ക്കുന്നത് തന്നെ.
പൊളിച്ചടുക്കല്‍ ഇങ്ങനെ
മറ്റാര്‍ക്കും ഇല്ലാത്ത ആദര്‍ശം ഉള്ള ആളാണ് താന്‍ എന്ന് ഭാവിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് വസ്തുത കൃത്യമായി മനസ്സിലാക്കുക എന്നതാണ്. വിടി ബല്‍റാം അതില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടു. പ്രതിഷേധം അവസാനിപ്പിക്കാന്‍ കൂടി സഹായിക്കും വിധം എല്ലാ തെറ്റുകളും തിരുത്തുന്നതാണ് ബല്‍റാമിന് നല്ലത്- ഒമ്പത് മണി ചര്‍ച്ചയുടെ നിലപാട് ഇതാണെന്ന് പ്രമോദ് രാമന്‍ വ്യക്തമാക്കി.
എകെജിയെ ബാലപീഡകന്‍ എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്നാണ് ബല്‍റാമിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറുന്നത്. എകെജിയുടെ ആത്മകഥയിലേതെന്ന വ്യാജേന മറ്റൊരാള്‍ പടച്ചുവിട്ട വരികള്‍ ഉദ്ധരിച്ചായിരുന്നു ബല്‍റാം എകെജിയെ അപമാനിച്ചത്. ഈ വിഷയത്തില്‍ തെറ്റ് തിരുത്താന്‍ പോലും ബല്‍റാം തയ്യാറായില്ല. എല്ലാ തെറ്റുകളും തിരുത്തുന്നതാണ് ബല്‍റാമിന് നല്ലത് എന്ന് പ്രമോദ് രാമന്‍ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് എകെജി വിവാദത്തെ കൂടിയാണെന്ന് ഉറപ്പ്.
കെറുവിച്ച് ബല്‍റാം
ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ബല്‍റാം തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്രയും പക്ഷപാതപരമായിട്ടാണ് ചര്‍ച്ചയിലേക്ക് കടക്കുന്നത് എങ്കില്‍ ചര്‍ച്ചയുടെ ഉദ്ദേശ ശുദ്ധി എന്താണെന്ന് കേള്‍ക്കുന്ന ആളുകള്‍ക്ക് മനസ്സിലാകും എന്നായിരുന്നു ബല്‍റാം ആദ്യം തന്നെ പറഞ്ഞത്.
ഒരു ജനപ്രതിനിധി എന്നല്ല, സാധാരണ പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് പോലും ആക്രമണത്തിന്റെ പരിധിയില്‍ പെട്ട കാര്യമാണ് എന്നായിരുന്നു ബല്‍റാമിന്റെ വാദം. അതല്ലാതെ, അവര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയാല്‍ മാത്രമേ മനോരമ ചാനല്‍ അത് ആക്രമണമായി അംഗീകരിക്കുകയുള്ളൂ എന്ന് പറഞ്ഞ്, അതിന് നിന്ന് തരാന്‍ തങ്ങളെ കിട്ടില്ലെന്നായിരുന്നു കോപത്തോടെ ബല്‍റാം പറഞ്ഞത്.
അഴിഞ്ഞാട്ടം... തല്ലിത്തകര്‍ക്കല്‍
വടി കൊടുത്ത് അടി വാങ്ങിക്കുക എന്നത് പോലെ ആയിരുന്നു ബല്‍റാമിന്റെ കാര്യം. മനോരമ ചാനലിനേയും പ്രമോദ് രാമനേയും പ്രകോപിപ്പിച്ചപ്പോള്‍ തന്നെ കിട്ടി ചുട്ട മറുപടി. അതൊരു ചോദ്യത്തിലൂടെ ആയിരുന്നു ന്ന് മാത്രം.
സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി എന്നും വാനം തല്ലിത്തകര്‍ത്തു എന്നും ഒക്കെ ആയിരുന്നു ബല്‍റാം പറഞ്ഞിരുന്നത്. സിപിഎം ക്രിമിനലുകളാണ് ഇത് ചെയ്തത് എന്നും പറഞ്ഞിരുന്നു. എവിടെയാണ് വാഹനം തല്ലിത്തകര്‍ത്തത് എന്നായിരുന്നു പ്രമോദ് രാമന്റെ ചോദ്യം.
ആ വീഡിയോ സിപിഎമ്മുകാര്‍ പുറത്തിറക്കിയതാണെന്നൊക്കെ പറഞ്ഞാണ് ബല്‍റാം ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. പോലീസുകാരനെ കാറിന് നേര്‍ക്ക് സിപിഎമ്മുകാര്‍ തള്ളിയിടുകയായിരുന്നു എന്നും ബല്‍റാം പറഞ്ഞു.
എന്തെങ്കിലും അക്രമം നടന്നോ...
കഴിഞ്ഞ ദിവസം മറ്റെന്തെങ്കിലും അക്രമ സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്നായി പ്രമോദ് രാമന്റെ അടുത്ത ചോദ്യം. ബല്‍റാം ആണെങ്കില്‍ ഈ ചോദ്യത്തിന് മുമ്പ് കുഴങ്ങുകയും ചെയ്തു. ദൃശ്യത്തില്‍ കാണുന്ന സംഭവത്തിന് വേറൊരു വേര്‍ഷന്‍ ഉണ്ടാകാം എന്നത് മാത്രമാണ് ബല്‍റാമിന്റെ നിലപാട് എന്ന രീതിയിലേക്ക് പ്രമോദ് രാമന്‍ ചര്‍ച്ച എത്തിച്ചു.
അതിനിടയില്‍ പോലും ബല്‍റാം വീണ്ടും നുണകള്‍ ആവര്‍ത്തിച്ചു. സമാധാനപരമായി സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ക്ക് നേര്‍ക്ക് വാഹനം ചീറിപ്പാഞ്ഞടുത്തു എന്ന് മനോരമ വാര്‍ത്ത കൊടുത്തു എന്ന രീതിയില്‍ പോലും ബല്‍റാം പറഞ്ഞു. ആ നുണയും അപ്പോള്‍ തന്നെ പ്രമോദ് രാമന്‍ പൊളിച്ചടുക്കി.
ആകെ മൊത്തം ബബ്ബബ്ബ ബല്‍റാം
അക്രമികള്‍ അഴിഞ്ഞാടി എന്നും വാഹനം തകര്‍ത്തു എന്നും താന്‍ പറഞ്ഞത് സംഭവം നടന്നതിന് ശേഷം നടത്തിയ ആദ്യ പ്രതികരണം മാത്രമായിരുന്നു എന്നാണ് ബല്‍റാം പറയുന്നത്. എങ്ങനെയാണ് സൈഡ് ഗ്ലാസ്സ് തകര്‍ന്നത് എന്ന് ആ സമത്ത് നമുക്ക് അറിയുന്ന കാര്യം അല്ലെന്നും ബല്‍റാം തന്നെ പറഞ്ഞു.
ഇതും കൂടി ആയപ്പോള്‍ ബല്‍റാമിന്റെ പരാജയം ഏതാണ്ട് പൂര്‍ണമായി. തനിക്ക് അറിയില്ല എന്നോ തനിക്ക് സംശയം ഉണ്ട് എന്നോ അല്ലല്ലോ താങ്കള്‍ പറഞ്ഞത് എന്നായി പ്രമോദ് രാമന്‍! അപ്പോഴും ബല്‍റാം പഴയ തട്ടില്‍ തന്നെ ആയിരുന്നു.
സിപിഎം പ്രവര്‍ത്തകരല്ലാതെ മറ്റാരാണ് അവിടെ അഴിഞ്ഞാടിയത് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയിരുന്നു ബല്‍റാം. അഴിഞ്ഞാട്ടം എന്ന് പറഞ്ഞാല്‍ എന്താണെന്ന് വരെ ബല്‍റാമിനോട് തിരിച്ച് ചോദിക്കേണ്ടി വരുന്നുണ്ട് പ്രമോദ് രാമന്. പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതാണോ അഴിഞ്ഞാട്ടം എന്നും ചോദിക്കുന്നുണ്ട് പ്രമോദ് രാമന്‍.
ബല്‍റാമിന്റെ ഉത്തരവാദിത്തം
കാറിന്റെ ചില്ല് തകര്‍ത്തു എന്ന ആരോപണത്തില്‍ നിന്ന് ഏതാണ്ട് പൂര്‍ണമായും ബല്‍റാം ഇതിനകം തന്നെ പിന്‍മാറിക്കഴിഞ്ഞിരുന്നു. അത് സൈഡ് ഗ്ലാസ്സ് പൊട്ടിവീണതാണെന്ന് സമ്മതിക്കുകയും ചെയ്തു. പക്ഷേ, അതിന്റെ ഉത്തരവാദിത്തം മുഴുവന്‍ സിപിഎമ്മുകാര്‍ക്കാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ് ബല്‍റാം.
പ്രമോദ് രാമന്‍ അത് സമ്മതിച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ബല്‍റാമിന് ഉത്തരവാദിത്തമുള്ള രണ്ട് കാര്യങ്ങള്‍ ഇതോടൊപ്പം ചൂണ്ടിക്കാണിച്ചു.
മാധ്യമങ്ങളോട് ആദ്യം പറഞ്ഞത് തെറ്റായിപ്പോയി എന്നതും അത് പിന്‍വലിക്കുകയാണെന്നും പറയണം എന്നാണ് പ്രമോദ് രാമന്‍ ആദ്യം ആവശ്യപ്പെട്ടത്. അതോടൊപ്പം, ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് സമ്മതിക്കുകയും അത് പിന്‍വലിക്കുകയാണെന്ന് പറയുകയും ചെയ്യണം. എന്നാല്‍ അതിനൊന്നും ബല്‍റാം തയ്യാറല്ലായിരുന്നു.
എല്ലാം പൊളിഞ്ഞ് പാളീസായി
മുമ്പ് തനിക്ക് നേര്‍ക്കുണ്ടായ ആക്രമണങ്ങളേക്കാള്‍ രൂക്ഷമായിരുന്നു കൂട്ടക്കടവില്‍ നടന്ന സംഭവങ്ങള്‍ എന്നായിരുന്നു ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പള്ളിപ്പാടം സ്‌കൂളില്‍ നടന്നത് പോലും ആക്രമം അല്ലെന്ന് സ്ഥാപിക്കുകയായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവങ്ങളെ ഉദ്ധരിച്ച് പ്രമോദ് രാമന്‍.
നിവൃത്തിയില്ലാത്ത സാഹചര്യം ആയപ്പോള്‍ അക്രമത്തെ മനോരമ ചാനല്‍ എങ്ങനെ നിര്‍വ്വചിക്കുന്നു എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി ബല്‍റാം. പിന്നെ പതിവ് പോലെ സിപിഎം ആക്രമണങ്ങളെ കുറിച്ചും 52 വെട്ടിനെ കുറിച്ചും ഒക്കെ ആയി പരാമര്‍ശങ്ങള്‍. ഒടുവില്‍ പ്രമോദ് രാമന്‍ തന്നെ ചര്‍ച്ച മറ്റൊരാളിലേക്ക് കൊണ്ടുപോവുകയായിരുന്നു.
താങ്കളിലേക്ക് മടങ്ങിയെത്താം എന്ന് പറഞ്ഞപ്പോള്‍ ബല്‍റാം വീണ്ടും കെറുവിച്ച്. മടങ്ങിയെത്താനൊന്നും തനിക്ക് സൗകര്യമില്ല, വേറെ പണിയുണ്ടെന്നായിരുന്നു ബല്‍റാം പറഞ്ഞത്.
ചര്‍ച്ച കാണാം
മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ച കാണാം....
ബൽറാമിന്റെ കാറിന്റെ കണ്ണാടി പോലീസുകാരന്റെ കൈയ്യിലിടിച്ച് പൊട്ടി; സിപിഎം അക്രമമെന്ന് വ്യാജപ്രചാരണം
തന്റെ വാഹനം പരമാവധി വെട്ടിച്ചതുകൊണ്ട് അപകടം ഒഴിവായി!!! കാറിന് നേർക്ക് കല്ലേറ് വിഷയത്തിൽ ബല്‍റാം...
പൂപ്പൽ ചാനൽ പോലും ചെയ്യാത്ത പണി! ചർച്ചയിൽ വെള്ളം കുടിപ്പിച്ചതിന് പ്രമോദ് രാമനെ കടന്നാക്രമിച്ച് ബൽറാം