പ്രമോദ് രാമന് മനോരമ ന്യൂസില്‍ നിന്ന് രാജിവച്ചു; ഇനി മീഡിയവണ്‍ എഡിറ്റര്‍... ചാനൽ തലപ്പത്തെ മാറ്റങ്ങൾ
കോഴിക്കോട്: കേരളത്തിലെ ആദ്യ തത്സമയ വാര്‍ത്താ അവതാരകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ആയ പ്രമോദ് രാമന് മനോരമ ന്യൂസില്‍ നിന്ന് രാജിവച്ചു. മീഡിയ വണ്‍ എഡിറ്റര്‍ ആയി ഉടന്‍ ജോലിയില്‍ പ്രവേശിക്കും.
രാജീവ് ദേവരാജ് ആയിരുന്നു മീഡിയ വണ്‍ എഡിറ്റര്‍. അദ്ദേഹം അവിടെ നിന്ന് രാജിവച്ച് മാതൃഭൂമി ന്യൂസില്‍ ജൂലായ് 1 ന് ജോയിന്‍ ചെയ്യും. ഈ സാഹചര്യത്തിലാണ് പ്രമോദ് രാമന് മീഡിയ വണ്‍ എഡിറ്റര്‍ ആയി എത്തുന്നത്. വിശദാംശങ്ങള്‍...
പ്രമോദ് രാമന്
മനോരമ ന്യൂസിന്റെ സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആണ് പ്രമോദ് രാമന്. നേരത്തേ ഏഷ്യാനെറ്റ് ന്യൂസിലും ഇന്ത്യാവിഷനിലും ജോലി ചെയ്തിട്ടുണ്ട്. ദേശാഭിമാനിയിലൂടെ ആയിരുന്നു പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. പിന്നീട് സദ് വാര്‍ത്തയിലും അല്പകാലം ജോലി ചെയ്തിട്ടുണ്ട്.
ആദ്യ തത്സമയ വാര്‍ത്ത അവതാരകന്
കേരളത്തിന്റെ ടെലിവിഷന്‍ വാര്‍ത്താ ചരിത്രത്തിലും നിര്‍ണായക സ്ഥാനമാണ് പ്രമോദ് രാമനുള്ളത്. ആദ്യ സ്വകാര്യ ചാനല്‍ ആയ ഏഷ്യാനെറ്റില്‍ ആദ്യമായി തത്സമയ വാര്‍ത്ത അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. 1995 സെപ്തംബര്‍ 30 ന് ഫിലിപ്പീന്‍സില്‍ നിന്നായിരുന്നു മലയാളത്തിലുള്ള ആദ്യ തത്സമയ വാര്‍ത്ത.
കഥാകൃത്ത്
മാധ്യമ പ്രവര്ത്തകന് എന്നതിനപ്പുറം, മലയാളത്തിലെ അറിയപ്പെടുന്ന കഥാകൃത്ത് കൂടിയാണ് പ്രമോദ് രാമന്. രതിമാതാവിന്റെ പുത്രന്, ദൃഷ്ടിച്ചാവേര്‍, മരണമാസ്, ബാബറി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു, കഥ എന്നീ കഥാസമാഹാരങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്. പ്രമോദ് രാമന് എഴുതിയ ഇന്ത്യാ പസില്‍ എല്‍ ചെറുകഥയ്ക്കെതിരെ സംഘപരിവാര്‍ രംഗത്ത് വന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
തുടക്കം മുതല്‍
ഏഷ്യാനെറ്റ് ന്യൂസ്, ഇന്ത്യാ വിഷന്‍, മലയാള മനോരമ എന്നീ മലയാളത്തിലെ മൂന്ന് വാര്‍ത്താ ചാനലുകളുടേയും തുടക്കത്തില്‍ ഒപ്പമുണ്ടായിരുന്ന ആളാണ് പ്രമോദ് രാമന്. ഏറ്റവും അധികം കാലം ജോലി ചെയ്തത് മനോരമ ന്യൂസില്‍ ആയിരുന്നു.
പുതിയ സാഹചര്യം
നേരത്തേ മനോരമ ന്യൂസില്‍ ഉണ്ടായിരുന്ന രാജീവ് ദേവരാജ് പിന്നീട് ന്യൂസ് 18 കേരളയിലും അതിന് ശേഷം മീഡിയ വണിലും എത്തി. മീഡിയ വണ്‍ എഡിറ്റര്‍ സ്ഥാനം രാജിവച്ചതിന് ശേഷം രാജീവ് ദേവരാജ് മാതൃഭൂമി ന്യൂസിന്റെ സാരഥ്യം ഏറ്റെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രമോദ് രാമന് മീഡിയ വണില്‍ എത്തുന്നത്.
ഉണ്ണി ബാലകൃഷ്ണനെ മാറ്റി
മാതൃഭൂമി ന്യൂസിന്റെ തുടക്കം മുതല്‍ ഉണ്ണി ബാലകൃഷ്ണന് ആയിരുന്നു ചീഫ് ഓഫ് ന്യൂസ് പദവിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ചാനല്‍ പ്രതീക്ഷിച്ച മുന്നേറ്റം സൃഷ്ടിച്ചില്ല. ഇത് കൂടാതെ, കടുത്ത സിപിഎം വിരുദ്ധത എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉണ്ണി ബാലകൃഷ്ണനെ മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തലകള്‍ മാറുന്ന കാലം
ഒരു ഇടവേളയ്ക്ക് ശേഷം ആണ് കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് വാര്‍ത്താ മേധാവികളുടെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്. കേരളത്തില്‍ ഏറ്റവും ഒടുവില്‍ ആരംഭിച്ച വാര്‍ത്താ ചാനല്‍ ട്വന്റിഫോര്‍ ആണ്. വളരെ പെട്ടെന്ന് തന്നെ മികച്ച മുന്നേറ്റം സ്വന്തമാക്കാന്‍ ട്വന്റിഫോറിന് സാധിച്ചിരുന്നു.
റേറ്റിങ് ഇല്ലാത്ത കാലം
റിപ്പബ്ലിക് ടിവിയുമായി ബന്ധപ്പെട്ട റേറ്റിങ് വിവാദത്തോടെ നിലവില്‍ വാര്‍ത്താ ചാനലുകളുടെ ബാര്‍ക് റേറ്റിങ് പുറത്ത് വിടുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലെ പ്രകടനാണ് ഇപ്പോള്‍ മിക്കപ്പോഴും ചാനലുകള്‍ എടുത്തുകാണിക്കുന്നത്.
Recommended Video
മാതൃഭൂമി ന്യൂസ് ചാനല്‍ ചുമതലയില്‍ നിന്നും ഉണ്ണി ബാലകൃഷ്ണന് രാജിവെച്ചു