നാണം കെടാൻ കണ്ണട മതി.. ഡിങ്കാനുഗ്രഹത്താൽ അതുണ്ടാവാതിരിക്കട്ടെ.. സിപിഎം നേതാക്കളെ ട്രോളി കളക്ടർ ബ്രോ
കോഴിക്കോട്: ഓഡി കാറിനും അറബിക്കും ശേഷം ഏറ്റവും ഒടുവിലായി സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഉറക്കം കെടുത്തുന്നത് കണ്ണടകളാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് വട്ടം കറങ്ങുമ്പോള്‍ ഭരണകര്‍ത്താക്കള്‍ ചികിത്സാ ചെലവെന്ന പേരില്‍ വന്‍തുക ഖജനാവില്‍ നിന്നും ഊറ്റുന്നു എന്ന ആരോപണമാണ് സര്‍ക്കാരിന് നാണക്കേടായിരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ശൈലജ കണ്ണട വെച്ചത് പൊതുഖജനാവിലെ 28,000 രൂപ മുടക്കിയിട്ടാണ് എങ്കില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് വില അരലക്ഷത്തിന് അടുത്താണ്. കണ്ണട വിവാദത്തില്‍ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് കളക്ടര്‍ ബ്രോ.
ഡബ്ല്യൂസിസിക്ക് ഇല്ലാത്ത പിന്തുണ പുതിയ സംഘടനയ്ക്ക്.. ഡബ്ല്യൂസിസിയെ കൊട്ടി ഭാഗ്യലക്ഷ്മി!
സ്പീക്കറുടെ കണ്ണട
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പൊതുവേ ചീത്തപ്പേരൊന്നും കേൾപ്പിക്കാത്ത സിപിഎം നേതാക്കളിലൊരാളാണ്. സ്പീക്കർ പദവി ഏറ്റെടുത്ത ശേഷവും പ്രതിപക്ഷത്തിന് പോലും അദ്ദേഹത്തെക്കുറിച്ച് പ്രത്യേകിച്ച് ആക്ഷേപങ്ങളൊന്നും ഉന്നയിക്കാനുണ്ടായിരുന്നില്ല. പൊന്നാനിയിൽ ഒട്ടും മോശമല്ലാത്തൊരു ജനകീയ മുഖവും ശ്രീരാമകൃഷ്ണനുണ്ട്. അതുകൊണ്ട് തന്നെയാണ് സ്പീക്കറുടെ അരലക്ഷത്തിന്റെ കണ്ണട വലിയ ചർച്ചയാവുന്നത്.
നേതാക്കളുടെ ആഢംബര ജീവിതം
പശ്ചിമ ബംഗാളിൽ ആഢംബര ജീവിതം നയിച്ച നേതാവിനെ പുറത്താക്കിയ പാർട്ടിയാണ് സിപിഎം. കേരളത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ നയിക്കുന്ന സുഖലോലുപ ജീവിതം ബിനോയ് കോടിയേരി വിവാദത്തോടെ സജീവ ചർച്ചയായതുമാണ്. എന്നാലത് വ്യക്തിപരമെന്ന് പറഞ്ഞ് പാർട്ടിക്കാർക്ക് ന്യായീകരിക്കാം. ഖജനാവിൽ നിന്നുള്ള ധൂർത്ത് അത്തരത്തിൽ ന്യായീകരിക്കാവുന്നതല്ല. പ്രത്യേകിച്ച് സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലുള്ളപ്പോൾ.
ഹെലികോപ്റ്റർ നാണക്കേട്
ഓഖി ദുരിതത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ലക്ഷങ്ങൾ മുടക്കിയുള്ള ഹെലികോപ്റ്റർ യാത്രയുടെ നാണക്കേട് മാറിയിട്ടില്ല. അതിന് മുൻപാണ് വൻ തുക കണ്ണടയ്ക്കും ചികിത്സയും എഴുതി വാങ്ങിയ ശൈലജയും ശ്രീരാമകൃഷ്ണനും അടക്കമുള്ളവരുടെ വിവാദം. ഡോക്ടർ നിർദേശിച്ച കണ്ണട വാങ്ങുക മാത്രമാണ് ചെയ്തത് എന്നും അതിൽ വിവാദത്തിനുള്ള കാര്യമൊന്നും ഇല്ലെന്നും സ്പീക്കർ പിന്നീട് പ്രതികരിക്കുകയുണ്ടായി.
ഡിങ്കൻ അനുഗ്രഹിക്കട്ടെ
അതിനിടെയാണ് കണ്ണട വിവാദത്തിൽ പരിഹാസവുമായി പ്രശാന്ത് നായർ രംഗത്ത് വന്നിരിക്കുന്നത്: പത്ത് വർഷമായി സർക്കാർ ജോലിയിൽ. ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികിത്സക്കും ചെലവായ തുക സർക്കാറിൽ നിന്ന് എഴുതി വാങ്ങീട്ടില്ല. വലിയ തുക ചെലവായ മൂന്ന് നാല് അവസരങ്ങൾ ഉണ്ടായിട്ടുണ്ട് ഇതുവരെ. (ഇത് വായിക്കുന്ന എന്റെ അച്ഛൻ എന്റെ പിടിപ്പുകേടിനെക്കുറിച്ച് വാചാലനാവുന്നത് എനിക്കിപ്പൊ കേൾക്കാം.) എന്നെങ്കിലും ക്ലെയിം ചെയ്ത് തുടങ്ങേണ്ടി വരും എന്നറിയാം. ഡിങ്കാനുഗ്രഹത്താൽ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാൻ അവസരം ഉണ്ടാവാതിരിക്കട്ടെ. 🙏🏻
കണ്ണട വാങ്ങിയ കഥ
രണ്ട് മാസം മുൻപ് പുതിയ കണ്ണട വാങ്ങാൻ തീരുമാനിച്ച് 'പ്രമുഖ' കണ്ണാടിക്കടയുടെ കൊച്ചി ശാഖയിൽ സുഹൃത്തായ ഷംസുവിനോടൊപ്പം കേറി. അവിടത്തെ ഒന്നുരണ്ട് കോയ്ക്കോടൻ സ്റ്റാഫ് എന്നെ തിരിച്ചറിഞ്ഞു. അറിയുന്ന പോലീസുകാരൻ രണ്ടടി അധികം തരും എന്ന് പറഞ്ഞ പോലെ അവർ ഏറ്റവും കിടിലം കണ്ണട ഐറ്റംസ് നിരത്തിത്തുടങ്ങി. ഞാൻ കെഞ്ചി.. കരുണ കാണിക്കണം... ലുക്ക് ഇല്ലെന്നേ ഉള്ളൂ..സർക്കാരുദ്യോഗസ്ഥനാണ്.
കണ്ണടയ്ക്ക് 75,000
രണ്ട് മാസത്തിലൊരിക്കൽ കണ്ണട പൊട്ടിക്കുന്ന ശീലമുണ്ട്, ട്രെയിൻ യാത്രയിൽ കണ്ണാടി കളയുന്ന ശീലവുമുണ്ട്.. എന്നെപ്പോലുള്ളവർക്ക് പറ്റിയത് തന്നാ മതി.. എവിടെ?!!! അവസാനം ₹75,000 ക്ക് തൊട്ടാപൊട്ടുന്ന ഐറ്റം എനിക്ക് വേണ്ടി സെലെക്റ്റ് ചെയ്ത് ഒരു കൊയ്ക്കോടൻ അവന്റെ സെയിൽസ്മാൻ സ്പിരിറ്റ് പ്രദർശിപ്പിച്ചു. അവിടന്ന് എങ്ങനേലും കൈച്ചിലായി പോവാൻ നോക്കുന്ന എന്നെ കട മൊയലാളി മലപ്പുറത്തൂന്ന് ഫോണിലൂടെ പിടികൂടാൻ നോക്കുന്നു.
അയ്യായിരത്തിൽ കാര്യം തീർന്നു
സെയിൽസ്മാൻ വഴിമുടക്കി നിൽക്കുന്നു. ബിസ്മില്ല കേൾക്കുന്ന ആടിന്റെ മാനസികാവസ്ഥയായിരുന്നു എനിക്ക്. ഇപ്പൊ തിരിച്ച് വരാന്ന് പറഞ്ഞ് ഷംസുഭായ് എന്നെ അവിടുന്ന് സാഹസികമായി ഇറക്കി. ടേക്കോഫിന്റെ ക്ലൈമാക്സിൽ ചാക്കോച്ചൻ അതിർത്തി കടന്ന പോലെ കടക്ക് പുറത്ത് ഇറങ്ങി. ("കടക്കൂ പുറത്തല്ല", ഇറ്റ് ഈസ് "കടക്ക് പുറത്ത്" ). രണ്ട് ദിവസം കഴിഞ്ഞപ്പൊ റിയ അല്ല, വിനോദാണ് ലെൻസ്‌കാർട്ട് സജസ്റ്റ് ചെയ്തത്. കണ്ണട വാങ്ങി. ₹5000/-സംതിംഗ്. ശുഭം.
ഫേസ്ബുക്ക് പോസ്റ്റ്
പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്