ഞങ്ങൾക്കും അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട്; ശൈലജ ടീച്ചർക്ക് മറുപടിയുമായി പ്രതിഭാ ഹരി എംഎൽഎ
ആലപ്പുഴ: സഹോദരിയുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള യുവാവിന്റെ കമന്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തിര ഇടപെടൽ നടത്തിയ കെകെ ശൈലജ ടീച്ചർക്ക് സൈബർ ലോകത്ത് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. എന്നാൽ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെയുള്ള മറ്റൊരു കമന്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഭരണകക്ഷി എംഎൽഎയായ പ്രതിഭാ ഹരിയുടെ കമന്റാണ് ശൈലജ ടീച്ചർക്ക് കുരുക്കായിരിക്കുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും കാത്ത് ലാബ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെകെ ശൈലജ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് വിമർശനവുമായാണ് പ്രതിഭാ ഹരി എംഎൽഎ രംഗത്ത് എത്തിയിരിക്കുന്നത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കാൻ നേതൃത്വം നൽകിയ വീണ ജോർജ് എംഎൽഎ ഉൽപ്പെടെയുള്ളവർക്ക് കുറിപ്പിൽ ശൈലജ ടീച്ചർ അഭിനന്ദനം അറിയിക്കുന്നുണ്ട്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ കമൻന്റ് ചെയ്താണ് പ്രതിഭാ ഹരി തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് പ്രതിഭാ ഹരി ആരോപിക്കുന്നു. ഞങ്ങൾക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ടെന്നും പ്രതിഭാ ഹരി പറയുന്നു.
സമ്മര്‍ദ്ദത്തിന് വഴങ്ങി രാഹുല്‍ ഗാന്ധി, ഒടുവില്‍ ഉറ്റ തോഴനെ തള്ളിപ്പറഞ്ഞു; സാം പിത്രോദ മാപ്പ് പറയണം
അഭിനന്ദനം
കെകെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് 8 ജില്ലാ ആശുപത്രികള്‍ക്കും 2 മെഡിക്കല്‍ കോളേജുകള്‍ക്കും ഒന്നാംഘട്ടത്തില്‍ കാത്ത്‌ലാബ് അനുവദിച്ചത്. കാത്ത് ലാബ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം എല്ലായിടത്തും നടന്നു വരുന്നു. ആദ്യം പൂര്‍ത്തിയായത് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. ആര്‍ദ്രം മിഷന്റെ ഭാഗമായി അനുവദിച്ച കാത്ത് ലാബില്‍ ആദ്യത്തെ ആന്‍ജിയോ പ്ലാസ്റ്റി നടക്കുന്നത് പത്തനംതിട്ട യിലാണ്. ആന്‍ജിയോ പ്ലാസ്റ്റിക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരെ വിളിച്ച് അഭിനന്ദിച്ചു.
മികച്ച ചികിത്സ ഉറപ്പ് വരുത്താൻ
ഈ വര്‍ഷമാദ്യം ആരോഗ്യ വകുപ്പ് മന്ത്രിയാണ്കാത്ത് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടക്കത്തില്‍ ആന്‍ജിയോഗ്രാം ചെയ്ത് തുടങ്ങുകയും തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റി ചെയ്ത് തുടങ്ങുകയുമാണ് ചെയ്തത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് ഈ കാത്ത് ലാബിലൊരുക്കിയിരിക്കുന്നത്. കാത്ത് ലാബിന്റെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജുകളിലെ നീണ്ട 'ക്യൂ' ഒഴിവാക്കാനും എളുപ്പത്തില്‍ ചികിത്സ ലഭ്യമാക്കാനും സാധിക്കുക വഴി കൂടുതല്‍ ജിവന്‍ രക്ഷിക്കാനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്.
കിഫ്ബി വഴി
80 കോടി രൂപ ചെലവില്‍ കിഫ്ബി വഴി കേരളത്തിലെ 10 ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യം ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയിലൂടെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പദ്ധതി പൂര്‍ത്തികരിക്കാന്‍ സാധിച്ചത്. കേരള സര്‍ക്കാര്‍ കിഫ്ബി പദ്ധതി പ്രകാരം ആദ്യമായി സംസ്ഥാനത്ത് ആരംഭിച്ച കാത്ത് ലാബാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ മേഖലയില്‍ മുന്‍പന്തിയിലുള്ള ലോകോത്തര നിലവാരമുള്ള WIPRO-GE യന്ത്ര സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നേതൃത്വം നൽകിയവർ
മെഡിക്കല്‍ കോളേജുകളില്‍ അനുവദിച്ചതില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും കളമശേരി മെഡിക്കല്‍ കോളേജിലും കഴിഞ്ഞ വര്‍ഷം ആര്‍ദ്രം കാത്ത് ലാബുകള്‍ ഉദ്ഘാടനം ചെയ്തിരുന്നു.ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദരായ ഡോ. ജോണ്‍ എംസി, ഡോ ജോസ് പൈക്കട എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള കാത്ത് ലാബ് സ്ഥാപിക്കാന്‍ കെഎച്ച്ആര്‍ഡബ്ലിയു.എസിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കെഎച്ച്ആര്‍ഡബ്ലിയുഎസ് എംഡി ഡോ. ദിലീപിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടന്നത്. അത്യാധുനികമായ രീതിയില്‍ നിര്‍മ്മിച്ച കാത്ത് ലാബ് നിരവധി പേര്‍ക്ക് ഉപകാരപ്രദമാകുമെന്ന് ഉറപ്പാണ്. സമയബന്ധിതമായി കാത്ത്‌ലാബ് സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയ എംഎല്‍എ. വീണ ജോര്‍ജ് അടക്കമുള്ള ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചാണ് ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്
എംഎൽഎയുടെ കമന്റ്
പ്രതിഭാ ഹരി എംഎൽഎയുടെ കമന്റ് ഇങ്ങനെ: പ്രിയപ്പെട്ട ഷൈലജ ടീച്ചർ സഖാവ് ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അനുമോദിക്കുന്നു. ഞാൻ കായംകുളം താലൂക്ക് ആശുപത്രിക്ക് വേണ്ടി ആദ്യം ഹാബിറ്റാറ്റ് വഴി Detailed project Report തയ്യാറാക്കി. അപ്പോൾ അവരെ Spv ആക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നീട് കേരള ഹൗസിങ് ബോർഡിനെ Spv ആക്കാൻ പറഞ്ഞു. അതും സമയബന്ധിതമായി ഞാൻ ചെയ്തു. എന്നാൽ അതും കിഫ് ബി യിൽ തന്നില്ല. അങ്ങേയറ്റം ആക്ഷേപം ഞാൻ കേൾക്കുന്നുണ്ട്.
ഞങ്ങൾക്കും ആഗ്രഹമുണ്ട്
2000 നടുത്ത് രോഗികൾ വരുന്ന നാഷണൽ ഹൈവേ ഓരത്തുള്ള ആശുപത്രിയാണ്.. ഇപ്പോ KELനെ ടീച്ചർ ചുമതലപ്പെടുത്തിയത് വേഗത്തിലാക്കി കായംകുളത്തിനും പരിഗണന നൽകണം.. അത്രയധികം ജനം ബുദ്ധിമുട്ടുന്നുണ്ട്. നിരവധി പേർ എന്നെ മെൻഷൻ ചെയ്തു അതു കൊണ്ടാണ് കമന്റ് ഇട്ടത്. ഞങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾക്കും ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ട് എന്നാണ് മന്ത്രിയുടെ പോസ്റ്റിന് ചുവടെ എംഎൽഎയുടെ കമന്റ്
ഭരണം ഫേസ്ബുക്കിലാണോ?
പ്രതിഭാ ഹരിയുടെ എംഎൽഎയുടെ കമന്റിന്റെ ചുവടു പിടിച്ച് ആരോഗ്യ മന്ത്രിക്ക് നേരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഭരണമൊക്കെ ഇപ്പോൾ ഫേസ്ബുക്കിലാണോ എന്ന് ചിലർ കമന്റ് ചെയ്യുന്നു. ഭരണകക്ഷി എംഎൽഎ ആയ പ്രതിഭയ്ക്ക് സ്വന്തം മണ്ഡലത്തിലെ വികസന പ്രവർത്തനം നടത്തുന്നതിനുള്ള അനുമതിക്കായി ഫേസ്ബുക്ക് ഉപയോഗിക്കേണ്ടി വന്നെങ്കിൽ പ്രതിപക്ഷ എംഎൽഎമാരുടെ കാര്യം പറയേണ്ടതില്ലല്ലോ എന്നാണ് ചിലർ ചോദിക്കുന്നത്. ശൈലജ ടീച്ചർക്ക് ആരോഗ്യ വകുപ്പിനൊപ്പം ഫേസ്ബുക്ക് വകുപ്പും കൂടി കൊടുക്കണമെന്നാണ് ചിലരുടെ പരിഹാസം.
ആരോഗ്യ വകുപ്പിലെ അനാസ്ഥ
എംഎൽഎ ക്കു പോലും മനസ്സിലായി ഇനി ഫേസ്ബുക്കിൽ പറഞ്ഞിട്ടേ കാര്യം ഉള്ളു എന്ന്. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയുടെ ആഴം പൊതുജനത്തിന് മനസ്സിലാക്കാൻ ഉപകരിച്ചു എന്നാണ് ചിലർ പ്രതികരിച്ചിരിക്കുന്ന്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ