സിനിമ സ്റ്റൈലില്‍ പൊലീസിനെ വെട്ടിച്ച് കടന്ന് പ്രവീണ്‍ റാണ; മറിമായം ലിഫ്റ്റില്‍, വാഹനം പിടിച്ചെടുത്തു
കൊച്ചി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ സേഫ് ആന്‍ഡ് സ്ട്രോങ് ഉടമ പ്രവീണ്‍ റാണയെ പിടികൂടാനാവാതെ പൊലീസ്. കൊച്ചിയിലെ ഫ്ലാറ്റില്‍ പ്രവീണ്‍ റാണയുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസിനെ അതിവിദഗ്ധമായി കബളിപ്പിച്ചാണ് പ്രതി മുങ്ങിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രവീണ്‍ റാണ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്‍.
എന്നാല്‍ ഇതിനിടയിലാണ് പ്രവീണ്‍ റാണ കൊച്ചിയില്‍ തന്നെ ഉണ്ടെന്നുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. എന്നാല്‍ തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയപ്പോഴേയ്ക്കും ചെലവന്നൂരിലെ കായലോരത്തുള്ള ഫ്ലാറ്റില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

ഫ്ളാറ്റിലെ ലിഫ്റ്റില്‍ കയറി പോലീസ് മുകളിലേക്ക് പോവുമ്പോള്‍ വിവരം അറിഞ്ഞ പ്രവീണ്‍ റാണ മറ്റൊരു ലിഫ്റ്റില്‍ താഴേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റില്‍ നിന്നും ഇറങ്ങിയ പ്രതി കാറില്‍ തൃശൂർ ഭാഗത്തേക്ക് പോയി. പിന്നീട് ഈ കാർ ചാലക്കുടിയില്‍ എത്തിയെങ്കിലും ഇയാള്‍ വാഹനത്തിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ചാലക്കുടിയിലേക്ക് പുറപ്പെട്ട പ്രവീണ്‍ റാണ അങ്കമാലിയില്‍ ഇറങ്ങി മറ്റൊരു വാഹനത്തില്‍ വേറെ എങ്ങോട്ടോ പോയി എന്നാണ് നിഗമനം. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു പ്രതി കൊച്ചിയിലെ പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്. പ്രവീണ്‍ സംസ്ഥാനം വിട്ടിട്ടില്ലെന്ന് വ്യക്തമായതോടെ എറണാകുളവും തൃശൂരും കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കുക.

അതിനിടെ ഫ്ലാറ്റ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന പ്രവീണ്‍ റാണയുടെ രണ്ട് ആഡംബരക്കാര്‍ ഉള്‍പ്പടെ നാലു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 'സേഫ് ആന്‍റ് സ്ട്രോങ്ങ് നിധി' എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു കെപി പ്രവീണ്‍ എന്ന പ്രവീണ്‍ റാണയുടെ തട്ടിപ്പ്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാൽപ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും നല്‍കാമെന്ന വമ്പന്‍ വാഗ്ദാനമായിരുന്നു പ്രവീണ്‍ നല്‍കിയത്.

തൃശൂരിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജില്‍ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം വളരെ ചെറിയ നിലയിലാണ് പത്തുകൊല്ലം മുമ്പ് ഒറ്റമുറി ഒഫീസില്‍ നിക്ഷേപം സ്വീകരിക്കല്‍ ആരംഭിച്ചത്. പിന്നീടാണ് സേഫ് ആന്‍റ് സ്ട്രോങ്ങ് നിധിയെന്ന സ്ഥാപനമായി ഇത് മാറുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളും തുറന്നു.

ഹോട്ടല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ നിക്ഷേപം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. 100 ലേറെ ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തില്‍ മുന്‍ പൊലീസുകാരും ജോലിക്കുണ്ടായിരുന്നു. വിജിലന്‍സ് ഓഫീസർമാർ എന്ന പദവിയിലാണ് ഇവർ പ്രവീണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്ത് വന്നിരുന്നത്. പരാതികളുമായി എത്തുന്ന നിക്ഷേപരെ കൈകാര്യം ചെയ്യുന്നത് ഇവരായിരുന്നു. ഇത് മാത്രമല്ല, പൊലീസ് സ്റ്റേഷനുകളിലെത്തുന്ന പരാതികള്‍ ഒത്തുതീർപ്പാക്കുന്നതിലും ഇവർക്ക് പങ്കുണ്ടായിരുന്നു.

ഏകദേശം 100 കോടിയിലേറെ രൂപയെങ്കിലും പ്രവീണ്‍ റാണ നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്തിരിക്കാമെന്നാണ് പൊലീസ് കണക്ക്കൂട്ടുന്നത്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം വരെയന്ന തോതിലായിരുന്നു ഇയാള്‍ നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ചത്. എന്നാല്‍ വാഗ്ദാനം ചെയ്ത ലാഭവും മുതലും തിരികെ ലഭിക്കാതായതോടെ നിക്ഷേപകർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രവീണ്‍ റാണയുടെ പേരില്‍ തൃശൂർ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനിലായി 18 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications