വടകരയിൽ മുല്ലപ്പള്ളിയുടെ പകരക്കാരൻ; പ്രവീൺ കുമാറിന് സാധ്യത, പേര് ഹൈക്കമാൻഡിന് കൈമാറി
വടകര: വടകര സീറ്റിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കങ്ങൾ അവസാനിച്ചെന്ന് സൂചന. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയതോടെ വടകരയിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയതോടെയാണ് പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് ശ്രമം തുടങ്ങിയത്. പി ജയരാജനിലൂടെ വടകര മണ്ഡലം തിരിച്ചു പിടിക്കാമെന്നുള്ള ഇടതുമുന്നണിയുടെ പ്രതീക്ഷകൾക്ക് തടയിടേണ്ടത് കോൺഗ്രസിന്റെ അഭിമാന പ്രശ്നമാണ്.
വടകര മണ്ഡലത്തിൽ പി ജയരാജന്റെ എതിരാളിയായി പല പേരുകളും ഉയർന്ന് വന്നെങ്കിലും ഇതുവരെ അന്തിമ തീരുമാനത്തിൽ എത്തിയില്ല. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ഇക്കുറിയും മത്സരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. എന്നാൽ മുല്ലപ്പള്ളിയല്ലെങ്കിൽ വടകരയിൽ കെ പ്രവീൺ കുമാർ സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
വടകര നിർണായകം
എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വടകര മണ്ഡലം. 2004ൽ സിപിഎമ്മിലെ സതീ ദേവിയായിരുന്നു വടകരയുടെ എംപി. പിന്നീട് വന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ വടകര മണ്ഡലം കോൺഗ്രസ് നിലനിർത്തുകയായിരുന്നു. മുപ്പതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2014ൽ മുല്ലപ്പള്ളി രാമചന്ദ്രൻ വിജയിക്കുന്നത്. കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പി ജയരാജനെതിരെ ആരെന്ന് കോൺഗ്രസ് നേതൃത്വത്തെ കുഴപ്പിച്ചത്.
ശക്തനായ നേതാവ്
വടകരയിൽ പി ജയരാജനെ നേരിടാൻ മുല്ലപ്പള്ളിയോളം പോന്ന ശക്തനായ നേതാവിനെ ഇറക്കാനാണ് കോൺഗ്രസിന്റെ ശ്രമം. യുവനേതാവായ രമ്യാ ബാലകൃഷ്ണന്റെ പേര് ആദ്യം പരിഗണിച്ചിരുന്നു. സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് നേര്‍ക്ക് കരിങ്കൊടി കാട്ടിയതോടെ സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ താരമായി മാറിയ നേതാവാണ് വിദ്യാ. എന്നാൽ പി ജയരാജനെ നേരിടാൻ കൂടുതൽ കരുത്തനായ സ്ഥാനാർത്ഥി വേണമെന്നായിരുന്നു പ്രദേശിക നേതൃത്വത്തിന്റെ ആവശ്യം.
വിദ്യയ്ക്കെതിരെ പോസ്റ്ററുകൾ
സേവ് കോൺഗ്രസ് എന്ന പേരിൽ വിദ്യാ ബാലകൃഷ്ണനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് മുല്ലപ്പള്ളിക്ക് പകരക്കാരനെ കണ്ടത്താനുള്ള ചർച്ചകൾ വീണ്ടും സജീവമായത്. സതീശൻ പാച്ചേനിയുടെ പേരും ഉയർന്ന് കേട്ടിരുന്നു.
മുല്ലപ്പള്ളി വേണം
മുല്ലപ്പള്ളിക്ക് പകരക്കാരനായി സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ച പേരുകളോട് പ്രദേശിക നേതൃത്വം അതൃപ്തി അറിയിക്കുകയായിരുന്നു. മുല്ലപ്പള്ളിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐസിസിയിലേക്ക് സന്ദേശ പ്രവാഹമായിരുന്നു. പി ജയരാജനെതിരെ ദുർബല സ്ഥാനാർത്ഥിയെ നിർത്തുന്നത് പാർട്ടിക്ക് ക്ഷീണമാകുമെന്നാണ് പ്രദേശിക നേതൃത്വം പറയുന്നത്.
മുല്ലപ്പള്ളി ദില്ലിയിൽ
വടകര, വയനാട് തുടങ്ങി തർക്കം തുടരുന്ന സീറ്റുകളിലെ സ്ഥാനാർത്ഥികളെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. കോൺഗ്രസിന്റെ അഞ്ചാമത് സ്ഥാനാർത്ഥി പട്ടിക തിങ്കളാഴ്ച പുറത്ത് വിട്ടെങ്കിലും കേരളത്തിലെ സ്ഥാനാർത്ഥികൾ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. വയനാട്ടിലെ സ്ഥാനാർത്ഥി നിർണയത്തിൽ തർക്കം തുടരുന്നതിനാൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്. ഇതോടെ ദില്ലിയിൽ തുടരാൻ മുല്ലപ്പള്ളി രാമചന്ദ്രനോട് ഹൈക്കമാൻഡ് ആവശ്യപ്പെടുകയായിരുന്നു.
പ്രവീൺ കുമാറിന് സാധ്യത
മുല്ലപ്പള്ളി മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിന്നാൽ പ്രവീൺ കുമാർ മത്സരിക്കുമെന്ന സൂചനയാണ് യുഡിഎഫ് പ്രവർത്തകർ നൽകുന്നത്. സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന് പേര് കൈമാറിയെന്നാണ് സൂചനകൾ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്.
പ്രവർത്തനം തുടങ്ങാൻ
പ്രവീണിനോട് മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങാൻ മുതിർന്ന നേതാക്കൾ നിർദ്ദേശം നൽകിയതായാണ് സൂചന. നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ വൈകിട്ടോടെ പ്രഖ്യാപിച്ചേക്കും. വടകരയിലെ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
ശ്രീധരൻ പിള്ളയെ നിർത്തിയാൽ തോൽവി ഉറപ്പ്; കെ സുരേന്ദ്രനായി അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധം