ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ, മാറ്റി വിളിക്കാൻ ഉദ്ദേശിക്കുന്നില്ല, പ്രതികരിച്ച് പ്രയാർ
കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും വമ്പന്മാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയിലെത്തും എന്നാണ് ശ്രീധരന്‍ പിളള അടക്കമുളള നേതാക്കളുടെ അവകാശവാദം. കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ടാണ് ടോം വടക്കന്‍ പാര്‍ട്ടി വിട്ടത്.
പിന്നീട് പല മുതിര്‍ന്ന നേതാക്കളുടെ പേരുകളും ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേട്ടു. കോണ്‍ഗ്രസ് നേതാക്കളെ പലരേയും ബിജെപി നോട്ടമിട്ട് വെച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നു.
ശബരിമലയിലെ നിലപാട്
മുന്‍ എംഎല്‍എയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനത്തിന് എതിരെ ശക്തമായ നിലപാട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എടുത്തിരുന്നു. നിയമപരമായും നീങ്ങുകയുണ്ടായി അദ്ദേഹം.
ബിജെപിയിലേക്കെന്ന് അഭ്യൂഹം
സുപ്രീം കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലൊന്ന് പ്രയാറിന്റെ പേരിലായിരുന്നു. ശബരിമല സമരകാലത്തെ നനിലപാടുകളുടെ പശ്ചാത്തലത്തില്‍ തന്നെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
പത്തനംതിട്ടയിലേക്ക് എന്നും
പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാത്ത സാഹചര്യത്തില്‍ അത്തരം അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടി. കോണ്‍ഗ്രസില്‍ നിന്നും പ്രമുഖനായ ഒരു നേതാവ് ബിജെപിയില്‍ എത്തുമെന്നും പത്തനംതിട്ട സ്ഥാനാര്‍ത്ഥി ആ നേതാവിന്റെ സര്‍പ്രൈസ് എന്‍ട്രി ആയിരിക്കുമെന്നും വാര്‍ത്തകളുണ്ടായി.
പോകില്ലെന്ന് പിജെ കുര്യൻ
രണ്ട് കോണ്‍ഗ്രസ് നേതാക്കളിലേക്കാണ് എല്ലാവരും ഉറ്റ് നോക്കിയത്. പിജെ കുര്യനിലേക്കും പ്രയാര്‍ ഗോപാലകൃഷ്ണനിലേക്കും. ബിജെപിയിലേക്ക് പോകും എന്നുളള പ്രചാരണം പിജെ കുര്യന്‍ തളളിക്കളഞ്ഞു. താന്‍ കോണ്‍ഗ്രസിനൊപ്പം തന്നെയായിരിക്കുമെന്നും ബിജെപിയില്‍ നിന്ന് ആരും സമീപിച്ചിട്ടില്ലെന്നും കുര്യന്‍ വ്യക്തമാക്കി.
അച്ഛനെന്ന് വിളിച്ചത് ഒരാളെ
അഭ്യൂഹങ്ങളുടെ പുകമറ നീക്കി പ്രയാര്‍ ഗോപാലകൃഷ്ണനും രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലാണ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. പോസ്റ്റ് ഇങ്ങനെ: ''ഇത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല. എന്തായാലും ഞാൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ. അത് മാറ്റി വിളിക്കാൻ ഇനി ഉദ്ദേശിക്കുന്നുമില്ല.. എന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവർക്ക് നല്ല നമസ്ക്കാരം.''
പാർട്ടി മാറുന്ന വിഷയമേ ഇല്ല
ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.തനിപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അവസരം തന്നത് കോണ്‍ഗ്രസ് ആണ്. അതുകൊണ്ട് പാര്‍ട്ടി മാറുന്ന വിഷയം ഇല്ലെന്നും കോണ്‍ഗ്രസിന് എതിരായി ചിന്തിക്കില്ലെന്നും പ്രയാര്‍ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
പ്രയാർ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇനി കേരളത്തിൽ രാഹുൽ ഗാന്ധി തരംഗം! ഭീതിയിൽ സിപിഎമ്മും ബിജെപിയും, പ്രതികരണങ്ങൾ ഇങ്ങനെ