എന്റെ കൊക്കിന് ജീവൻ ഉള്ള കാലത്തോളം കോൺഗ്രസ്സുകാരൻ! ആഞ്ഞടിച്ച് പ്രയാർ ഗോപാലകൃഷ്ണൻ!
പത്തനംതിട്ട: ബിജെപി കേന്ദ്രത്തില്‍ രണ്ടാമതും അധികാരത്തില്‍ എത്തിയതോടെ കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികളില്‍ നിന്ന് വലിയ ചോര്‍ച്ചയാണ് നടന്ന് കൊണ്ടിരിക്കുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്നുളള വന്‍ സ്രാവുകളെയൊന്നും കേരളത്തില്‍ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
അംഗത്വ ക്യാംപെയ്ന്‍ ആരംഭിച്ചതോടെ രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ബിജെപിയില്‍ എത്തും എന്നാണ് ശ്രീധരന്‍ പിളള അടക്കമുളള നേതാക്കളുടെ അവകാശവാദം. ബിജെപിയില്‍ ചേരുമെന്ന് ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ പരന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ പ്രയാര്‍ ഗോപാലകൃഷ്ണനാണ്. പ്രയാര്‍ ബിജെപി പാളയത്തിലെത്തുമോ ?
വിവാദത്തിൽ മുന്നിൽ
കെപിസിസി മുന്‍ എക്‌സിക്യൂട്ടീവ് അംഗമായ ജി രാമന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്നുളള വാര്‍ത്തകള്‍ പരന്നത്. ശബരിമല വിവാദകാലത്ത് അത്തരം അഭ്യൂഹങ്ങള്‍ ശക്തമായി വേരുപിടിച്ചു. കെ സുധാകരന്റെയും പ്രയാര്‍ ഗോപാലകൃഷ്ണന്റെയും പേരുകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നിലുണ്ടായിരുന്നത്. ഇരുവരും ബിജെപി നേതാക്കളേക്കാൾ ശക്തമായി ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ വാദിച്ചവരാണ്.
ബിജെപിയുടെ ഓഫർ
പ്രയാര്‍ ഗോപാലകൃഷ്ണന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നും വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ബിജെപി തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തതായി പ്രയാര്‍ ഗോപാലകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പത്തനംതിട്ടയിലോ കൊല്ലത്തോ മത്സരിക്കണമെന്ന് ബിജപി നേതാവ് ആവശ്യപ്പെട്ടതായിട്ടായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ബിജെപിയില്‍ ചേരില്ലെന്ന് പ്രയാര്‍ പ്രഖ്യാപിച്ചു.
പ്രയാർ അങ്ങനെ പറഞ്ഞോ
പത്തനംതിട്ടയില്‍ താന്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നുവെങ്കില്‍ 1 ലക്ഷം വോട്ടിന് ജയിക്കുമായിരുന്നു എന്ന് പ്രയാര്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരം വാര്‍ത്തകളോട് രൂക്ഷമായി പ്രയാര്‍ പ്രതികരിച്ചിട്ടുണ്ട്. പ്രയാർ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: രണ്ടു ദിവസങ്ങൾക്കു മുൻപ് ഞാൻ ഒരു വാർത്ത സമ്മേളനം നടത്തിയിരുന്നു. എന്നാൽ പിറ്റേ ദിവസം വന്ന പത്രവാർത്തകളിൽ ചില തെറ്റായ പരാമർശങ്ങൾ ഉൾപ്പെട്ടതായി ശ്രദ്ദയിൽ പെട്ടു. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പ് കാലത്തു ഞാൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് ചില കേന്ദ്രങ്ങളിൽ നിന്നും വ്യാപകമായ പ്രചാരണം ഉണ്ടായി.
മത്സരിച്ചാൽ 1 ലക്ഷം ഭൂരിപക്ഷം
പത്തനംതിട്ടയിൽ ഞാൻ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചാൽ ഒരു ലക്ഷം വോട്ടുകൾക്ക് വിജയിക്കുമെന്ന് ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നും പ്രചരണമുണ്ടായി. എന്നാൽ ഈ വാർത്തകളോട് രൂക്ഷമായ ഭാഷയിൽ എക്കാലത്തും ഞാൻ പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ ഇതെക്കുറിച്ച് മാധ്യമ സുഹൃർത്തുക്കൾ ചോദിക്കുകയും അതിന് ഞാൻ മറുപടി നൽകുകയും ചെയ്തു. എന്നാൽ പിറ്റേ ദിവസത്തെ ചില പത്രങ്ങളിൽ "ബി.ജെ.പി സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ മത്സരിച്ചിരുന്നെങ്കിൽ ഒരു ലക്ഷം വോട്ടുകൾക്ക് വിജയിക്കുമായിരുന്നു" എന്ന് ഞാൻ പറഞ്ഞതായി അച്ചടിച്ചു വന്നു.
അച്ഛനെന്ന് വിളിച്ചത് ഒരാളെ
ഞാൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ, അതിനാൽ എനിക്ക് ഈ വിഷയത്തിൽ ഒരു നിലപാടേയുള്ളൂ. ഞാൻ ഇന്നുവരെ വഹിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും എന്നെ കൈപിടിച്ചുയർത്തിയത് കോൺഗ്രസ്സ് പാർട്ടിയാണ്. എന്റെ കൊക്കിന് ജീവൻ ഉള്ള കാലത്തോളം ഞാൻ കോൺഗ്രസ്സുകാരനായി തന്നെ അറിയപ്പെടും എന്നതിൽ ആർക്കും സംശയം വേണ്ട. ഇക്കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പുവേളയിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഒട്ടനവധി മണ്ഡലങ്ങളിൽ പ്രചരണത്തിന് എത്തിയിരുന്നു.
സംഘിയല്ല, അയ്യപ്പ ഭക്തൻ
ശ്രീ. ആന്റോആൻറണിയുടെ പ്രചരണാർത്ഥം പത്തനംതിട്ട ലോക്സഭാമണ്ഡലത്തിൽ മാത്രം 16-ൽ പരം കുടുംബയോഗങ്ങളിൽ ഞാൻ പങ്കെടുത്തിരുന്നു. ഈ വിവാദം ഉയർന്നുവന്നപ്പോൾ തന്നെ ഇത് തെറ്റാണെന്നും ഞാൻ പാർട്ടിക്ക് വിധേയനായേ പ്രവർത്തിക്കൂ എന്നും ശ്രീ.ആന്റോ ആന്റണിയെ ഫോണിൽ വിളിച്ച് ഞാൻ ഉറപ്പു നൽകിയിരുന്നു. ശബരിമലയ്ക്കും ശ്രീ.അയ്യപ്പന് വേണ്ടിയും ഇനിയും സംസാരിക്കും, പ്രവർത്തിക്കും അത് ഞാൻ സംഘി ആയതുകൊണ്ടല്ല അയ്യപ്പഭക്തനായതു കൊണ്ടാണ്. ഈ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയും എനിക്കുണ്ട്'' എന്നാണ് പോസ്റ്റ്...
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
പ്രയാർ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
രാഹുൽ ഗാന്ധി എംപി മുഖ്യാതിഥി, വയനാട്ടിൽ പിണറായിക്കൊപ്പം ഫ്ളക്സ്, വൈറലാക്കി സോഷ്യൽ മീഡിയ!
ബിജെപിയുടെ ഒപ്പം കൂടി പിസി ജോർജിന് കഷ്ടകാലം, പൂഞ്ഞാറിൽ ഒരു പഞ്ചായത്ത് ഭരണം പോലുമില്ല!