മുഖ്യമന്ത്രി വഞ്ചിച്ചു.. ഇരുട്ടിൽ നടത്തേണ്ടതല്ല നവോത്ഥാനം.. പിണറായിക്കെതിരെ വെള്ളാപ്പള്ളിയുടെ ഭാര്യ
ആലപ്പുഴ: എസ്എന്‍ഡിപി അടക്കമുളള സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ജനുവരി 1ന് വന്‍ വനിത മതില്‍ തീര്‍ത്തത്. തൊട്ടടുത്ത ദിവസം തന്നെ രണ്ട് യുവതികള്‍ ശബരിമലയില്‍ കയറി സുപ്രീം കോടതി വിധി നടപ്പാക്കുകയും ചെയ്തു. തുടക്കം മുതല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നിലപാടെടുത്ത വെള്ളപ്പള്ളി ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശനും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നു. പ്രീതി നടേശനും വനിതാ മതിലില്‍ പങ്കാളി ആയിരുന്നു.
മുഖ്യമന്ത്രി തങ്ങളെ വഞ്ചിച്ചു എന്നാണ് പ്രീതി നടേശന്‍ ആരോപിച്ചിരിക്കുന്നത്. രണ്ടാം നവോത്ഥാനമെന്ന പേരില്‍ വഞ്ചിച്ചു. ഇരുട്ടിന്റെ മറവില്‍ രഹസ്യമായി നടക്കേണ്ടതല്ല നവോത്ഥാനം. രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയതില്‍ താന്‍ അസ്വസ്ഥയാണെന്നും പ്രീതി നടേശന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അ്ഭിമുഖത്തില്‍ പ്രതികരിച്ചു.
യുവതികളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം തെറ്റാണ്. ജനുവരി 22ന് പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെയെങ്കിലും വിധി നടപ്പാക്കാന്‍ സാവകാശം കാണിക്കണമായിരുന്നു. യുവതികള്‍ സന്നിധാനത്തത് എത്തിയത് തലയില്‍ തുണിയിട്ട് മറച്ചാണ്. പല ക്ഷേത്ര ആചാരങ്ങളും മാറിയത് വളരെ സാവധാനമാണ്.
ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് മൂലം എത്ര പേരാണ് ബാധിക്കപ്പെട്ടത് എന്നും എത്ര പേരാണ് ജയിലില്‍ പോയത് എന്നും പ്രീതി നടേശന്‍ ചോദിച്ചു. മുഖ്യമന്ത്രി ശാഠ്യം ഒഴിവാക്കണം. ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കണം. വനിതാ മതിലിന്റെ ശക്തി അദ്ദേഹം തന്നെ തകര്‍ത്ത് കളഞ്ഞു. എപ്പോഴും ഭക്തര്‍ക്കൊപ്പമാണ് എന്നതാണ് എസ്എന്‍ഡിപി യോഗത്തിന്റെ നിലപാട് എന്നും പ്രീതി നടേശന്‍ കൂട്ടിച്ചേര്‍ത്തു.