തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നും പൂർണ്ണ ഗർഭിണിയെ കാണാതായി, ടവർ ലൊക്കേഷന്‍ എറണാകുളത്ത് !!
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ഗൈനക്കോളജി ഒ പി വിഭാഗത്തിൽ ബന്ധുക്കളോടൊപ്പം പരിശോധനക്കെത്തിയ പൂർണ്ണ ഗർഭിണിയെ കാണാതായി. ഇന്നലെ രാവിലെ 8 മണിയോടെ മാതൃശിശു മന്ദിരത്തിലെ ഗൈനക്കോളജി പരിശോധനാവിഭാഗത്തിൽ പരിശോധന നടത്തുനനത്തിനിടെ മടവൂർ വിളക്കാട് പേഴുവിളവീട്ടിൽ അൻഷാദിന്റെ ഭാര്യ ഷംന ഷറഫുദ്ദീനെ(21)യാണ് കാണാതായത്.
ഡെലിവറിക്കായി അഡ്മിറ്റാകുവാൻ ഡോക്ടർമാർ തീയതി കുറിച്ച് നൽകിയിരുന്നതിനെ തുടർന്നാണ് ഭർത്താവും അടുത്ത ബന്ധുക്കളോടൊപ്പം ആശുപത്രിയിൽ എത്തിയത്. ഒപി വിഭാഗത്തിൽ പരിശോധിച്ച ഡോക്‌ടർമാർ രക്ത പരിശോധനയ്ക്ക് ആദ്യം കുറിച്ചു നൽകി. രക്ത പരിശോധന പൂർത്തിയാക്കി വീണ്ടും ഗൈനക്കോളജി ഒപി വിഭാഗത്തിൽ തിരിച്ചെത്തി.
പരിശോധനാ മുറിയിലേയ്ക്ക് കയറിപ്പോയതിന് ശേഷം തിരികെ ബന്ധുക്കളുടെ അടുത്തെത്തി ഡോക്ടറില്‍ നിന്നും അഡ്മിഷൻ എഴിതി വാങ്ങി വരാമെന്ന്‍ പറഞ്ഞ് വീണ്ടും അകത്തേയ്ക്ക് പോയി. ബന്ധുക്കൾ പുറത്ത് മണിയ്ക്കൂറുകൾ കാത്തിരുന്നിട്ടും യുവതി പുറത്തിറങ്ങി വന്നില്ല. തുടർന്ന് കെട്ടിടത്തിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. ഇതോടെ ഭർത്താവ് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസെത്തി നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽ 12.00 മണിയോടെ രക്ത പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങുന്ന ദൃശ്യം കണ്ടെത്തിയെങ്കിലും തുടർന്ന് എങ്ങോട്ട് പോയി എന്നതിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. 6 മണിയോടെ ഭർത്താവിന്റെ സഹോദരിയെ വിളിച്ച് എനിക്ക് കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞിരുന്നു. ഇതോടെ ഷംനയുടെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 12.30 മണിയോടെ കുമാരപുരം ടവർ ലൊക്കേഷനായിരുന്നു ഉള്ളതെന്ന് കണ്ടെത്തി. വൈകിട്ട് 5 മണിയോടെ കൊട്ടാരക്കര, 6 ന് അതിരംപുഴ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും രാത്രി 8 മണിയോടെ എറണാകുളം നോർത്ത് ടവർ പരിധിയിലുമായിരുന്നു മൊബൈൽ ഫോൺ. ട്രെയിനിലോ മറ്റ് വാഹനങ്ങളിലോ യാത്രചെയ്യുകയാണെന്ന ധാരണയിൽ പരിശോധന ശക്തമാക്കിയിട്ട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.