ശബരിമലയില്‍ വിമാനത്താവള നിര്‍മാണത്തിനുള്ള പ്രാഥമിക അനുമതിയായി: മുഖ്യമന്ത്രി
കേരളത്തില്‍ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള പ്രാഥമിക അനുമതികളെല്ലാം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല, അവ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി നല്‍കുന്ന ഭരണസംസ്‌കാരമാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് വാഹനപ്പെരുപ്പത്തിലും ജനസാന്ദ്രതയിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നിലവില്‍ കേരളത്തിലെ റോഡുകളിലൂടെ യാത്രചെയ്യാനെടുക്കുന്ന സമയം വളരെ കൂടുതലാണ്. ഈ പരിമിതിയെ മറികടക്കാന്‍ റോഡ് വികസനത്തിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ വികസനത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് നിലവാരമുള്ള റോഡ്, റെയില്‍, അടക്കമുള്ള ഗതാഗത മാര്‍ഗങ്ങള്‍. ജല, വ്യോമ ഗതാഗത മേഖലകളില്‍ ഒരുപോലെ ഇടപെട്ടുകൊണ്ടു കേരളത്തിന്റെ ഗതാഗതവികസനത്തിന് ആക്കം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ അയ്യായിരം കോടി രൂപ നല്‍കി കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരദേശ ഹൈവേയ്ക്കും മലയോര ഹൈവേയ്ക്കുമുള്ള പണവും കണ്ടെത്തി കഴിഞ്ഞു. കോവളം മുതല്‍ കാസർകോട് ബേക്കല്‍ വരെയുള്ള ജലപാത അതിവേഗത്തില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ ആലപ്പുഴ ടൗണ്‍ റോഡ് നെറ്റ് വര്‍ക്കിന്റെയും ഏഴ് ജില്ലകളിലെ വിവിധ നിയോജകമണ്ഡലങ്ങളിലായുള്ള 18 റോഡുകളുടെ ഉദ്ഘാടനം ആലപ്പുഴ വൈ.എം.സി.എ. ക്യാമ്പസില്‍ മുഖ്യമന്ത്രി നിർവ്വഹിച്ചു. എറണാകുളം ജില്ലയിലെ ആറും കൊല്ലം ജില്ലയിലെ മൂന്നും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ രണ്ടും കോട്ടയം ജില്ലയിലെ ഒന്നും വിതം റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. 47 കോടിയോളം രൂപ ചിലവിട്ടാണ് ഈ റോഡുകള്‍ നിര്‍മിച്ചിത്.
ആലപ്പുഴ വൈ.എം.സി.എ. ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന ഘട്ടത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 100 പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയാക്കണം എന്നായിരുന്നു ലക്ഷ്യം. ആദ്യ മൂന്നു വര്‍ഷം കൊണ്ട് തന്നെ 50 പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ലക്ഷ്യം വെച്ചു. എന്നല്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ 52 പാലങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് പൂര്‍ത്തിയാക്കാനായിയെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി. എ.എം. ആരിഫ് എം.പി, എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications