കന്യാകുമാരിയിൽ ന്യൂനമർദ്ദം; ഇടിയോട് കൂടിയ മഴ; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: തെക്കൻ കന്യാകുമാരി കടലിൽ ന്യൂനമർദ്ദപാത്തി രൂപം കൊണ്ടതിനെത്തുടർന്ന് 16 വരെ കേരളത്തിന്റെ തെക്കൻ പ്രദേശത്ത് ഇടിയോടുകൂടിയ കനത്ത മഴ പെയ്യുമെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പ്.
.മാലദ്വീപ്, കന്യാകുമാരി മേഖലകളിൽ കടലിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയുള്ള കാറ്റുണ്ടാകാൻ ഇടയുള്ളതിൽ ഇന്ന് കന്യാകുമാരി, ലക്ഷദ്വീപ്, മാലദ്വീപ് മേഖലയിൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ മഴ ലഭിക്കും. വടക്കൻ കേരളത്തിൽ മഴ കുറവായിരിക്കും. മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കുറി കൂടുതൽ വേനൽമഴ ലഭിക്കും.
അന്തരീക്ഷ ഭാഗത്ത് വായു ചൂടുപിടിച്ച് മാറുന്നതുമൂലമാണ് ന്യൂനമർദ്ദപാത്തി രൂപംകൊള്ളുന്നത് . അതിമർദ്ദ മേഖലയിൽനിന്ന് ഇവിടേക്ക് മഴമേഘങ്ങൾ ഓടിയെത്തുന്നു. ശക്തിയായ ഇടിമിന്നൽ ഇതിന്റെ പ്രത്യേകതയാണ്. 16 വരെ ഇത് തുടരും.പിന്നീട് ശക്തികുറയും. 19 ന് ശേഷം വീണ്ടും വേനൽമഴ ലഭിക്കും.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയുമായി താരതമ്യം ചെയ്യുമ്പോൾ തോത് കുറവായിരിക്കും.