സംസ്ഥാനത്ത് പാചകവാതക വിതരണം നിലച്ചു
കൊച്ചി: വിലയില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ സംസ്ഥാനത്ത് പാചക വാതക വിതരണം പൂര്‍ണമായി നിലച്ചു. പുതുവര്‍ഷത്തില്‍ പാചക വാതക വില കുത്തനെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ എത്രരൂപയാണ് യഥാര്‍ത്ഥത്തില്‍ കൂടിയത് എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമാണുള്ളത്. ഇത് പലയിടത്തും ഗ്യാസ് ഏജന്‍സികളും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കിയിരുന്നു.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം സബ്‌സിഡി ഇല്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 220 രൂപയാണ് കൂടിയിരിക്കുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 350 രൂപയും കൂടിയിട്ടുണ്ട്. നികുതിയും ചരക്ക് കൂലിയും ഒക്കെ ആകുമ്പോള്‍ വില പിന്നേയും കൂടും. ഓരോ സംസ്ഥാനങ്ങളിലെ നികുത് ഘടന അനുസരിച്ചായിരിക്കും ഈ വില വ്യത്യാസം.
ജനുവരി ഒന്നിന് തന്നെ എണ്ണ കമ്പനികള്‍ വില കൂട്ടിയ വിവരം വെബ്‌സൈറ്റില്‍ അറിയിച്ചിരുന്നു. ഈ വിലക്കാണ് വില്‍പന നടത്തിയിരുന്നതും. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു വില വര്‍ദ്ധന നടപ്പാക്കിയത്.
കേരളത്തില്‍ തന്നെ പല ജില്ലകളിലും പല വിലക്കാണ് പാചകവാതകം ജനുവരി 1 ന് വിറ്റത് എന്നാണ് വിവരം. ഇത് ഗ്യാസ് ഏജന്‍സികളും ഉപഭോക്താക്കളും തമ്മില്‍ പലയിടത്തും തര്‍ക്കത്തിന് ഇടയാക്കി.
ഒരുമാസത്തനിടെ മൂന്നാമത്തെ തവണയാണ് ഇപ്പോള്‍ പാചകവാതക വില കൂട്ടുന്നത്. നഷ്ടത്തിന്റെ കണക്ക് പറഞ്ഞാണ് എണ്ണക്കമ്പനികള്‍ വിലകൂട്ടുന്നത്. എന്നാല്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നഷ്ടത്തിലല്ല പ്രവര്‍ത്തിക്കുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‌റെ ലാഭം 5428 .31 കോടിരൂപയാണ്. ഭാരത് പെട്രോളിയത്തിന്‌റെ ലാഭം 4035.69 കോടി രൂപയും.
വില വര്‍ധനയുടെ കാര്യത്തില്‍ ഇനി പിന്നോട്ടില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞത്. വിഷയത്തില്‍ കേന്ദ്രമന്ത്രി കെവി തോമസ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നുണ്ട്.