പെണ്ണ് കെട്ടിയതിന് വൈദികനെ ഭ്രാന്താശുപത്രിയിലാക്കി
തൊടുപുഴ: വിവാഹിതനായതിന്റെ പേരില്‍ വൈദികനെ ബന്ധുക്കള്‍ മനോരോഗകേന്ദ്രത്തിലാക്കിയതായി ഭാര്യയുടെ പരാതി. ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് വൈദികന്റെ ഭാര്യ ആശുപത്രിയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
ആലുവയിലെ ഇറ്റാലിയന്‍ സന്യാസി സഭയുടെ വൈദികനും വൈപ്പിന്‍ സ്വദേശി സുറുമി എന്ന മേരിയുമായുള്ള വിവാഹം മെയ് 31 നാണ് നടന്നത്. വിവാഹ ശേഷം ഇറുവും ബാംഗ്ലൂരിലേയ്ക്ക് പോയി. എന്നാല്‍ വൈദികനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇരുവരെയും പൊലീസ് നാട്ടിലെത്തിച്ചു. ഒന്നിച്ച് ജീവിയ്ക്കാനാണ് തീരുമാനം എന്നറിഞ്ഞതോടെ സഭയും ബന്ധുക്കളും പരാതില്‍ നിന്ന് പിന്മാറി.

എന്നാല്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കൊച്ചിയിലെത്തിയ വൈദികനെ കാണാതായി. ഭാര്യ മേരി നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൈദികനെ പൈങ്കുളത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ കണ്ടെത്തിയത്.
പിതാവുമായി സംസാരിയ്ക്കുവാന്‍ വൈക്കത്തെ വീട്ടിലെത്തിയ വൈദികനെ ബന്ധുക്കള്‍ ചേര്‍ന്ന് മനോരോഗാശുപത്രിയിലാക്കുകയായിരുന്നെന്ന് യുവതി പറയുന്നു. വൈദികന് മാനസിക രോഗമുണ്ടെന്നും പൂര്‍ണ ബോധത്തോടെയല്ല വിവാഹം കഴിച്ചതെന്നും അതിനാല്‍ വിവാഹരജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും കാട്ടി ജില്ലാ രജിസ്ട്രാര്‍ക്ക് വൈദികന്റെ പിതാവ് പരാതി നല്‍കിയിരിയ്ക്കുകയാണ്.
യുവതി ആശുപത്രിയിലെത്തി ഭര്‍ത്താവിനെ കാണാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ല. തൊടുപുഴ പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിയ്ക്കാത്തതിനാലാണ് യുവതി കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.












Click it and Unblock the Notifications