ഫാദര്‍ റോബിന്‍ പലതവണ പീഡിപ്പിച്ചു; പള്ളിയില്‍ വച്ച്, പെണ്‍കുട്ടി നല്‍കിയ മൊഴി ഇങ്ങനെ
പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെ സംഭവം മറച്ചുവയ്ക്കാന്‍ കുട്ടിയുടെ വീട്ടുകാര്‍ക്ക് വന്‍തുക നല്‍കിയെന്നും പോലിസിന് വിവരം ലഭിച്ചു
കണ്ണൂര്‍: ഫാദര്‍ റോബിന്‍ വടക്കുംചേരി പലതവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി. കണ്ണൂര്‍ പേരാവൂരില്‍ പീഡനത്തിനിരയായി പ്രസവിച്ച 16കാരി പോലിസിനോടാണ് താന്‍ നേരിട്ട പ്രയാസങ്ങള്‍ തുറന്നുപറഞ്ഞത്. കൈരളിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
പെണ്‍കുട്ടിയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഫാദര്‍ ശ്രമിച്ചതായും പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെ സംഭവം മറച്ചുവയ്ക്കാന്‍ കുട്ടിയുടെ വീട്ടുകാര്‍ക്ക് വന്‍തുക നല്‍കിയെന്നും പോലിസിന് വിവരം ലഭിച്ചുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരിയെ തിങ്കളാഴ്ചയാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്. കേസ് ഒതുക്കി തീര്‍ക്കാന്‍ ഫാദര്‍ എല്ലാ ശ്രമവും നടത്തിയിട്ടുണ്ട്. വീട്ടുകാര്‍ക്ക് വന്‍ തുക നല്‍കിയതിന് പുറമെ പെണ്‍കുട്ടിയുടെ പിതാവിന്റെ മേല്‍ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാനും നീക്കം നടത്തിയെന്ന് പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്.
അതിനിടെ പെണ്‍കുട്ടി പ്രസവിച്ചതാണ് എല്ലാം താളം തെറ്റിച്ചത്. പ്രസവിച്ച വിവരം അറിഞ്ഞതോടെ ഫാദര്‍ റോബിന്‍ കാനഡയിലേക്ക് മുങ്ങാന്‍ പദ്ധതിയിട്ടു. ഇക്കാര്യം ചില വിശ്വാസികളോട് ഇയാള്‍ പറഞ്ഞിരുന്നു. തനിക്ക് കാനഡയില്‍ പോവേണ്ടതുണ്ടെന്നും പ്രാര്‍ഥിക്കണമെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്.
രോഗബാധിതയായ പെണ്‍കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നാണ് ബന്ധുക്കളോടും അയല്‍ക്കാരോടും വീട്ടുകാര്‍ പറഞ്ഞിരുന്നത്. സഭയുടെ കീഴിലുള്ള ക്രിസ്തു രാജ് ആശുപത്രിയില്‍ തന്നെയാണ് പെണ്‍കുട്ടിയെ പ്രസവത്തിന് വേണ്ടി പ്രവേശിപ്പിച്ചതും. പെണ്‍കുട്ടിക്ക് പിറന്ന ആണ്‍കുഞ്ഞിനെ ഉടന്‍ മാറ്റുകയായിരുന്നു.
സംഭവം പുറത്തായതോടെയാണ് പ്രതി കാനഡയിലേക്ക് മുങ്ങാന്‍ നീക്കം തുടങ്ങിയത്. കുര്‍ബാനക്കിടെ വിശ്വാസികളോട് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് സംബന്ധിച്ച് സഭാ വിശ്വാസികള്‍ക്ക് വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കണ്ണൂരില്‍ നിന്നു മുങ്ങിയ പ്രതിയെ അങ്കമാലിയില്‍ വച്ചാണ് പോലിസ് പിടികൂടിയത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ മാന്യമായി കഴിഞ്ഞിരുന്ന ഫാദറിന്റെ പൊയ്മുഖമാണ് സംഭവത്തോടെ അഴിഞ്ഞുവീണത്. പെണ്‍കുട്ടികളെ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കും അയക്കുന്നതിന് ഇയാള്‍ സഹായിച്ചിരുന്നു. ഇതുവഴി പ്രതി മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഫാദര്‍ കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നോ എന്ന കാര്യം പോലിസ് പരിശോധിച്ച് വരികയാണ്. ചിലപ്പോള്‍ കൂടുതല്‍ പേരെ കേസില്‍ പ്രതി ചേര്‍ത്തേക്കും. പ്രസവം രഹസ്യമാക്കിയ ആശുപത്രി അധികൃതര്‍ക്കെതിരേയും കേസെടുക്കുമെന്നാണ് പോലിസ് നല്‍കുന്ന വിവരം. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരമാണ് സംഭവം പുറത്തറിയുന്നതിലേക്ക് നയിച്ചത്.
ആശുപത്രി അധികൃതര്‍ ഇക്കാര്യം രഹസ്യമാക്കി വച്ചതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. കേസ് ഒതുക്കി തീര്‍ക്കാനും ശ്രമം നടന്നതായി പോലിസ് പറയുന്നു. കേസ് ഒതുക്കിതീര്‍ക്കാന്‍ ഉന്നത ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഫാദറിനെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതിയാക്കി കേസ് ഒതുക്കാനുള്ള ശ്രമം നടന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗര്‍ഭിണിയായപ്പോള്‍ തന്നെ പിതാവാണ് പീഡിപ്പിച്ചതെന്ന് ഫാദര്‍ പെണ്‍കുട്ടിയെ കൊണ്ട് പറയിപ്പിച്ചിരുന്നു. ഇതിനു വേണ്ടി പണം നല്‍കിയെന്നും കണ്ടെത്തി. പിതാവല്ല പീഡിപ്പിച്ചതെന്ന് പിന്നീട് പെണ്‍കുട്ടി മൊഴി മാറ്റിപ്പറഞ്ഞതും ഫാദറിന് തിരിച്ചടിയായി.
വിവാദമായതോടെ ഫാദറിന് രക്ഷപ്പെടാന്‍ വിവിധ കോണുകളില്‍ നിന്ന് സഹായം ലഭിച്ചതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് വേണ്ട സഹായങ്ങള്‍ ഒരുക്കിയവരെയും കേസില്‍ പ്രതി ചേര്‍ക്കും. കുട്ടികള്‍ക്കെതിരായ അക്രമം തടയുന്ന പോക്‌സോ വകുപ്പ് പ്രകാരമാണ് ഫാദറിനെതിരേ കേസെടുത്തിട്ടുള്ളത്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്.
പെണ്‍കുട്ടി പ്രസവിച്ച കാര്യം ആശുപത്രി അധികൃതര്‍ മൂടിവച്ചതിനാലാണ് സംഭവം തേച്ചുമായ്ക്കാന്‍ ഉന്നത ഇടപെടല്‍ നടന്നുവെന്ന് സംശയിക്കാന്‍ കാരണം. ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചില്ല. പ്രസവ ശേഷം കുഞ്ഞിനെ വയനാട്ടിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേക്ക് വീട്ടുകാര്‍ മാറ്റുകയായിരുന്നു. പോലിസ് കണ്ടെത്തിയ കുട്ടിയെ കണ്ണൂരിലേക്ക് എത്തിച്ചിട്ടുണ്ട്.
അതേസമയം, തങ്ങള്‍ പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് പ്രായം മറച്ചുവച്ചതെന്ന് ക്രിസ്തു രാജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രായം 18 ആയെന്നാണ് വീട്ടുകാര്‍ ആശുപത്രിയെ അറിയിച്ചതെന്നും അവര്‍ വിശദീകിരിച്ചു.
അച്ഛനും അമ്മയ്ക്കുമൊപ്പമാണ് പെണ്‍കുട്ടി ആദ്യം ആശുപത്രിയിലെത്തിയത്. ഫെബ്രുവരി ഏഴിന് ആദ്യമായി അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ അമ്മയാണ് കൂടെയുണ്ടായിരുന്നത്. വയറുവേദന എന്നു പറഞ്ഞാണ് എത്തിയത്. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പ്രസവ വേദനയാണെന്ന് ബോധ്യപ്പെട്ടത്. ഉടന്‍ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കുകയും സാധാരണ പ്രസവം നടക്കുകയുമായിരുന്നു. കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തത് വീട്ടുകാരാണെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.