ദുരൂഹം, ബിഷപ്പ് ഫ്രങ്കോ മുളയ്ക്കലിന് എതിരെ പരാതി നൽകിയ വൈദികൻ മരിച്ച നിലയിൽ!
Recommended Video
ജലന്ധർ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രങ്കോ മുളയ്ക്കലിന് എതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ഫാദർ കുര്യാക്കോസ് കാട്ടുതറയെ ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ജലന്ധറിന് സമീപത്തുളള ദസ്വയിലാണ് കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
താമസ സ്ഥലത്തെ മുറിയിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. പീഡനക്കേസില്‍ ജയിലില്‍ ആയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം നേടി പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് വൈദികന്റെ മരണം എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഫാദര്‍ കുര്യാക്കോസിന്റെ ബന്ധുക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
അവസാനം കണ്ടത് ഇന്നലെ ഉച്ചയ്ക്ക്
ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയാണ് ഫാദര്‍ കുര്യാക്കോസ് കാട്ടുതറ എന്ന അറുപതുകാരന്‍. ഇന്നലെ ഉച്ചയ്ക്കാണ് ചാപ്പലില്‍ ഉള്ളവര്‍ ഫാദറിനെ അവസാനമായി കണ്ടത്. ഉച്ചഭക്ഷണത്തിന് ശേഷം പതിവ് പോലെ ഉറക്കത്തിനായി ഫാദര്‍ മുറിയിലേക്ക് പോയി. അതിന് ശേഷം അദ്ദേഹത്തെ ജീവനോടെ ആരും കണ്ടിട്ടില്ല. വൈകിട്ട് അത്താഴത്തിനും വൈദികന്‍ മുറിക്ക് പുറത്ത് വന്നിരുന്നില്ല.
വാതിൽ ചവിട്ടിത്തുറന്നു
രാവിലെ കുര്‍ബാനയ്ക്കും ഫാദര്‍ കുര്യാക്കോസ് പുറത്തേക്ക് വരാതായപ്പോള്‍ വീട്ട് ജോലിക്കാരന്‍ മുറിയിലേക്ക് ചെന്നു. വൈദികനെ വിളിച്ച് നോക്കിയെങ്കിലും മറുപടിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വാതി തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് അകത്ത് നിന്നും പൂട്ടിയ നിലയില്‍ ആണെന്ന് മനസ്സിലായത്. മുറിയുടെ ജനലിലൂടെ നോക്കിയപ്പോള്‍ അകത്ത് ഫാദര്‍ കിടക്കുന്നതായി കണ്ടു.
ബിഷപ്പിനെതിരെ കടുത്ത നിലപാട്
ഇതോടെ ജോലിക്കാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നതോടെയാണ് ഫാദര്‍ മരിച്ച് കിടക്കുന്നതായി കണ്ടത്. ബിഷപ്പിനെതിരെ കടുത്ത നിലപാട് എടുത്ത വ്യക്തിയാണ് ഫാദര്‍ കുര്യാക്കോസ്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയേയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരേയും പഠിപ്പിച്ച സെമിനാരിയിലെ അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം. ബിഷപ്പിനെതിരെ നിലപാട് പരസ്യമാക്കിയതോടെ ഇദ്ദേഹം സഭയിലെ പലരുടെയും കണ്ണിലെ കരടായി മാറിയിരുന്നു.
വൈദികന് ഭീഷണി
ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാട് എടുത്ത വൈദികരില്‍ പ്രമുഖനായിരുന്നു മുതിര്‍ന്ന വൈദികനായ കുര്യാക്കോസ്. ബിഷപ്പിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് അടക്കം കത്തയച്ച വൈദികരുടെ കൂട്ടത്തിലുണ്ടായിരുന്നു ഈ വൈദികന്‍. ബിഷപ്പിനെ അറസ്റ്റ് ചെയ്ത ശേഷം ഇദ്ദേഹത്തിന് നേര്‍ക്ക് ബിഷപ്പ് അനുകൂലികളുടെ ഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അപരിചിതർ വീടിന് സമീപം
സ്വകാര്യ സംഭാഷണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരോട് അടക്കം അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു എന്നും സൂചനയുണ്ട്. ഫോണിലടക്കം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും അപരിചിതരായ ആളുകള്‍ രാത്രിയില്‍ വീടിന് സമീപത്ത് എത്തുന്നതായും ഗേറ്റ് തുറക്കാന്‍ ശ്രമം നടത്തുന്നതായും അദ്ദേഹം പറഞ്ഞിരുന്നതായും സൂചനയുണ്ട്. ഭീഷണികള്‍ ശക്തമായപ്പോള്‍ ഒരു ഘട്ടത്തില്‍ സമരത്തില്‍ നിന്നടക്കം ഇദ്ദേഹം പിറകോട്ട് പോയിരുന്നു.
നിര്‍ണായക സാക്ഷി
കന്യാസ്ത്രീയ്ക്ക് ശക്തമായ പിന്തുണ നല്‍കിയ ഫാദര്‍ കുര്യാക്കോസ് ബിഷപ്പിന് എതിരെ പോലീസിന് മൊഴിയും നല്‍കിയിരുന്നു. കേസിലെ നിര്‍ണായക സാക്ഷികളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം. ജയിലില്‍ ആയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അടുത്തിടെയാണ് ജാമ്യം നേടി പുറത്ത് ഇറങ്ങിയത്. ബിഷപ്പ് അനുകൂലികള്‍ ഫ്രാങ്കോ മുളയ്ക്കലിനെ വലിയ ആഘോഷത്തോടെ ആയിരുന്നു സ്വീകരിച്ചത്.
കടുത്ത മാനസിക സമ്മര്‍ദ്ദം
ഫ്രാങ്കോ മുളയ്ക്കല്‍ തിരിച്ചെത്തിയ ശേഷം ഫാദര്‍ കുര്യാക്കോസ് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്ന് സൂചനയുണ്ട്.പ്രമേഹ രോഗിയായ ഇദ്ദേഹത്തിന് കടുത്ത രക്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ബിഷപ്പ് അനുകൂലികള്‍ നിരന്തരമായി വാക്കുകള്‍ കൊണ്ട് ഇദ്ദേഹത്തെ ആക്രമിച്ച് കൊണ്ടിരുന്നതായും സൂചനകളുണ്ട്. ബിഷപ്പ് ജാമ്യം നേടി പുറത്ത് ഇറങ്ങുന്നത് തങ്ങളുടെ ജീവന് ആപത്താണ് എന്ന് നേരത്തെ കന്യാസ്ത്രീകള്‍ പ്രതികരിച്ചിരുന്നു.
ചുമതലകളിൽ നിന്ന് മാറ്റി
ബിഷപ്പിന് എതിരായ പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ സഭയ്ക്കുള്ളില്‍ നീക്കം നടന്നു എന്ന് വെളിപ്പെടുത്തിയത് ഫാദര്‍ കുര്യാക്കോസ് ആയിരുന്നു.പല കന്യാസ്ത്രീകളും കരഞ്ഞ് കൊണ്ട് തന്നെ സമീപിച്ചുവെന്നും ബിഷപ്പിനെ ഭയന്നാണ് പുറത്ത് പരാതി പറയാന്‍ തയ്യാറാവാത്തത് എന്നും ഫാദര്‍ മാധ്യമങ്ങളില്‍ അടക്കം തുറന്നടിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു.
പോലീസിന് പരാതി നൽകി
ഫാദറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന് ഭീഷണി ഉണ്ടായിരുന്നുവെന്നും സഹോദരന്‍ ജോസ് വെളിപ്പെടുത്തി. ഗുണ്ടകള്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്തിന് നേരെ കല്ലെറിയുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വൈദികന്റെ മരണത്തില്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.