വൈദികൻ കുറവിലങ്ങാട് മഠത്തിലെത്തിയത് കൊലക്കേസ് പ്രതിക്കൊപ്പം; മുൻ ഇടവകാംഗമെന്ന് പരിചയപ്പെടുത്തി
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിൽ വൈദീകനായ നിക്കോളാസ് മണിപ്പറമ്പിൽ എത്തിയത് കൊലക്കേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം കോടനാട് വികാരിയായ നിക്കോളാസ് മഠത്തിലെത്തിയത് വലിയ വിവാദമായിരുന്നു.
മഠത്തിലെത്തിയ ഫാദർ നിക്കോളാസ് സ്വാധീനിക്കാൻ ശ്രമം നടത്തിയതായി കന്യാസ്ത്രീകൾ ആരോപിച്ചിരുന്നു. ബിഷപ്പിനെതിരെ ആദ്യം നിലപാടെടുത്ത വൈദീകൻ പിന്നീട് നിലപാട് മലക്കം മറിഞ്ഞതിലും ദുരൂഹത ആരോപിക്കുന്നുണ്ട്.
കൊലക്കേസ് പ്രതി
കോളിളക്കം സൃഷ്ടിച്ച തൊമ്മി വധക്കേസിലെ പ്രതി സജി മൂക്കന്നൂരിനൊപ്പമാണ് ബിഷപ്പ് മഠത്തിലെത്തിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. 2011ൽ കർഷക നേതാവായ തോമസ് എന്ന തൊമ്മിയെ റബർതോട്ടത്തിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജി മൂക്കന്നൂർ.
കൊലക്കേസ്
വ്യാപാര തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് തൊമ്മി കൊലക്കേസിന് കാരണമെന്നാണ് പോലീസ് പറയുന്നത്. തമിഴ്നാട്ടിലെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം. ഗൂഡാലോചനയിൽ പങ്കുണ്ടെന്നാരോപിച്ചാണ് സജിയെ അറസ്റ്റ് ചെയ്യുന്നത്.
ദൃശ്യങ്ങൾ
ഫാദർ നിക്കോളാസ് മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് സജിയാണ്. ഇയാൾ മഠത്തിനകത്തേയ്ക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സജി അറുപത് ദിവസം റിമാൻഡിലായിരുന്നു. തൊമ്മി വധക്കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് ഇയാൾ ഫാദർ നിക്കോളാസിനൊപ്പം കന്യാസ്ത്രീ മഠത്തിലെത്തിയത്. വാർത്തകൾ പുറത്തുവന്നതോടെ സജി കൊലക്കേസ് പ്രതി ആണെന്ന് അറിയില്ലെന്നായിരുന്നു വൈദികന്റെ പ്രതികരണം.
ഇടവകക്കാരൻ
തന്റെ മുൻ ഇടവകാംഗമായിരുന്നുവെന്നാണ് ഫാദർ നിക്കോളാസ് സജിയെ കന്യാസ്ത്രീകൾക്ക് പരിചയപ്പെടുത്തിയത്. അതുകൊണ്ട് തന്നെ സജി കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന വാദം സംശയങ്ങൾക്കിടയാക്കുന്നുണ്ട്. ഏറെ മാധ്യമ ശ്രദ്ധ ലഭിച്ച കേസായിരുന്നു തൊമ്മി വധക്കേസ്.
സ്വാധീനിക്കാൻ
ഫാദർ നിക്കോളാസ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കന്യാസ്ത്രീകൾ തന്നെ വെളിപ്പെടുത്തിയിരുന്നു. സമരം സഭയ്ക്കെതിരാണെന്ന് പറഞ്ഞ് കുറ്റബോധമുണ്ടാക്കാൻ ശ്രമിച്ചു. ഫാദർ നിക്കോളാസിന്റെ സന്ദർശനത്തിന് തൊട്ടുപിന്നാലെയായിരുന്നു കന്യാസ്ത്രീകളുടെ വെളിപ്പെടുത്തൽ.
ആരോപണങ്ങൾ
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ പരാതിയിൽ ശക്തമായി ഉറച്ച് നിന്നിരുന്ന ഫാദർ നിക്കോളാസ് പിന്നീട് കളംമാറ്റുകയായിരുന്നു. ബിഷപ്പിനെതിരെ തന്റെ പക്കൽ ശക്തമായ തെളിവുണ്ടെന്ന് പറഞ്ഞ വൈദികൻ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് നിലപാട് മാറ്റുകയായിരുന്നു.
ദുരന്തഭൂമിയായി ഇന്തോനേഷ്യ: സുനാമി മരണം 832ലെത്തി, രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധികള്‍!
ക്രിമിനലുകള്‍ കൊല്ലപ്പെട്ട് കൊണ്ടിരിക്കും, ആപ്പിള്‍ ജീവനക്കാരന്റെ കൊലയെ ന്യായീകരിച്ച് യുപി മന്ത്രി!!