കൊറോണയല്ല ഏതു തരം വൈറസ് വന്നാലും നന്നാവില്ല നമ്മൾ; ആന കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തം
പാലക്കാട്: കൈതച്ചക്കയില്‍ വെച്ചു നല്കിയ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വായും നാവും തകര്‍ന്ന കാട്ടാന ചരിഞ്ഞ സംഭവം ദേശീയ തലത്തിലടക്കം വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. ശക്തമായ സ്ഫോടനത്തില്‍ ആനയുടെ വായ തകര്‍ന്നിരുന്നു. മുഖത്തെ മുറിവില്‍ ഈച്ചയോ പ്രാണികളോ വരാതിരിക്കാന്‍ വെള്ളത്തില്‍ തലതാഴ്ത്തി നില്ക്കുന്ന നിലയില്‍ ചൊവ്വാഴ്ചയോടെയാണ് ആനയെ കണ്ടെത്തിയത്.
തുടര്‍ന്ന് രണ്ട് കുങ്കിയാനകളെ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടന്നു വരികയായിരുന്നെങ്കിലും ഗര്‍ഭിണിയായ ആന കഴിഞ്ഞ ദിവസം ചരിയുകയായിരുന്നു. സംഭവത്തില്‍ നടന് പൃഥിരാജ് അടക്കമുള്ളവര്‍ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
വീണ്ടും വീണ്ടും തെളിയിക്കുകയാണ്
'ആവശ്യത്തിലധികം ഇപ്പോള്‍ തന്നെ ചെയ്തു കഴിഞ്ഞു. എന്നിട്ടും വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഈ ഗ്രഹത്തിൽ ഒരു സ്ഥാനത്തിന് നമ്മള് അര്‍ഹരല്ലെന്ന്'- ആന കൊലപ്പെട്ട വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. സംഭവത്തില്‍ നടന് രാജേഷ് ശര്‍മ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധേയമായിരുന്നു.
മനോഹരമായ പദം
ലോകത്തിലെ ഏറ്റവും മനോഹരമായ പദം മനുഷ്യൻ ആണ്. ഏറ്റവും വൃത്തിക്കെട്ട പദവവും മനുഷ്യൻ എന്നു തന്നെയെന്ന് രാജേഷ് ശര്‍മ ഫേസ്ബുക്കില്‍ കുറിച്ചു. കൊറോണയല്ല ഏതു തരം വൈറസ് വനാലും നന്നാവില്ല നമ്മൾ എന്ന് പ്രതിപാദിക്കുന്ന മറ്റൊരാളുടെ കുറിപ്പും നടന് പങ്കുവെച്ചിട്ടുണ്ട്. ആ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.
പടക്കം വച്ചു കൊടുത്തു
മലപ്പുറത്ത് കാട്ടാനയ്ക്കു പൈനാപ്പിളിൽ പടക്കം വച്ചു കൊടുത്തു. വിശന്നു വലഞ്ഞ ആ പിടിയാന സന്തോഷത്തോടെ കഴിച്ചു. വായിൽ വച്ചു പടക്കം പൊട്ടി അതീവ ഗുരുതരമായി പരിക്കേറ്റു. വായുടെ ഒരു ഭാഗവും, നാവും പൊളിഞ്ഞു പോയി. അസഹ്യമായ വേദനയോടെ അലഞ്ഞു തിരിഞ്ഞ ആ പിടിയാന പക്ഷെ ആരെയും ഉപദ്രവിച്ചില്ല.
നദിയിൽ
ദിവസങ്ങളോളം ഒന്നും കഴിക്കാനാകാതെ, വൃണങ്ങളിൽ പുഴുവും ഈച്ചയുമായി അസഹ്യമായ വേദന താങ്ങാനാവാതെ നദിയിൽ ഇറങ്ങി വായ വെള്ളത്തിൽ താഴ്ത്തി നിന്നു. വേദനയ്ക്ക് കുറവ് വരാനോ അല്ലെങ്കിൽ ഈച്ചകളിൽ നിന്നും രക്ഷപെടാനോ ആയിരിക്കാം. രക്ഷാ പ്രവർത്തനം തുടങ്ങി, രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കയറാൻ തയ്യാറായില്ല
അവൾ വെള്ളത്തിൽ നിന്നും കയറാൻ തയ്യാറായില്ല. ഒടുവിൽ നിന്ന നില്പിൽ അവൾ ചരിഞ്ഞു. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ മറ്റൊന്ന് കൂടി കണ്ടെത്തി. ആ പിടിയാന ഗർഭിണി ആയിരുന്നു. എല്ലാം തന്റെ കാൽകീഴിൽ ആണെന് അഹങ്കരിച്ച മനുഷ്യൻ ഒന്നു കാണാൻ പോലും സാധിക്കാത്ത ഒരു വൈറസിന് മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്നു.
നന്നാവില്ല നമ്മൾ
കൊറോണയല്ല ഏതു തരം വൈറസ് വനാലും നന്നാവില്ല നമ്മൾ. ഇമ്മാതിരി ചെയ്തുകൾ കാരണം മഹാമാരികൾ മനുഷ്യനെ നശിപ്പിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും. നീയൊക്കെ ചെയ്ത ഈ ക്രൂരകൃത്യത്തിന് മുന്നിൽ ഒരു മനുഷ്യനായി ജനിച്ചതിൽ ലജ്ജിക്കുന്നു. ആ പൊലിഞ്ഞ ജീവനു മുൻപിൽ കൈകൂപ്പുന്നു. മാപ്പ്.
എറണാകുളത്ത് അഞ്ച് പേർക്ക് കൊറോണ വൈറസ്: രോഗിയായ തൃശ്ശൂർ സ്വദേശി ചികിത്സയിൽ കഴിയുന്നത് എറണാകുളത്ത്!!
വി മുരളീധരനെ തള്ളി മുഖ്യമന്ത്രി: മലയാളികളുള്ള ഒരു വിമാനത്തിനും അനുമതി നൽകാതിരുന്നിട്ടില്ല