പൃഥ്വിരാജ് ക്വാറന്റൈനിൽ, ജോർദാനിൽ നിന്ന് വീട്ടിലേക്കല്ല, ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലേക്ക്!
കൊച്ചി: നീണ്ട നാളുകളുടെ അനിശ്ചിതത്വത്തിനൊടുവില്‍ പൃഥ്വിരാജും സംഘവും നാട്ടിലെത്തി. രാവിലെ കൊച്ചിയിലാണ് ആട് ജീവിതം സിനിമാ സംഘം വിമാനമിറങ്ങിയത്. ജോര്‍ദാനില്‍ സിനിമാ ചിത്രീകരണത്തിന് പോയ സംഘം ലോക്ക്ഡൗണ്‍ കാരണം അവിടെ കുടുങ്ങിയിരിക്കുകയായിരുന്നു.
വിദേശത്ത് നിന്നും വരുന്നവര്‍ക്ക് സര്‍ക്കാര്‍ 14 ദിവസത്തെ ക്വാറന്റൈന്‍ ആണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് പ്രകാരം പൃഥ്വിരാജ് അടങ്ങുന്ന സിനിമാ സംഘം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്...
രണ്ട് മാസം ജോർദാനിൽ
ബെന്യാമിന്റെ പ്രസിദ്ധ നോവലായ ആടുജീവിതമാണ് ബ്ലെസ്സി അതേപേരില്‍ സിനിമയാക്കുന്നത്. ചിത്രത്തിലെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനാണ് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പൃഥ്വിരാജും ബ്ലെസ്സിയും അടക്കമുളള സംഘം ജോര്‍ദാനിലേക്ക് പോയത്. ചിത്രീകരണം നടന്ന് കൊണ്ടിരിക്കവേയാണ് കൊവിഡ് വ്യാപിച്ചതും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതും.
സംഘം നാട്ടിലെത്തി
വാദിറാം മരുഭൂമിയില്‍ ആയിരുന്നു ഷൂട്ടിംഗ്. ജോര്‍ദാനിലും കടുത്ത നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ ഇടയ്ക്ക് ചിത്രീകരണം മുടങ്ങി. തുടര്‍ന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ വഴിയുളള ഇടപെടല്‍ അടക്കം ഉണ്ടായ ശേഷമാണ് ചീത്രീകരണം തുടരാനായത്. 60 ശതമാനം ചിത്രീകരണവും പൂര്‍ത്തിയാക്കിയ ശേഷമാണ് സംഘം ഇപ്പോള്‍ നാട്ടിലേക്ക് തിരികെ എത്തിയിരിക്കുന്നത്.
പ്രത്യേക വിമാനത്തിലെത്തി
58 പേരുടെ സംഘത്തെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ തിരിച്ച് എത്തിച്ചിരിക്കുന്നത്. ജോര്‍ദാനില്‍ നിന്ന് സിനിമാക്കാര്‍ അടക്കമുളള പ്രവാസികളുമായി വ്യാഴാഴ്ചയാണ് വിമാനം പുറപ്പെട്ടത്. ഇതില്‍ പൃഥ്വിരാജും സംഘവും ഉണ്ടെന്ന് ജോര്‍ദാനിലെ ഇന്ത്യന്‍ എംബസ്സിയാണ് അറിയിച്ചത്. വിമാനം അമ്മാനില്‍ നിന്നും ദില്ലിയില്‍ എത്തിയ ശേഷമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്.
രാവിലെ കൊച്ചിയിൽ
ദില്ലിയില്‍ നിന്നും രാവിലെ 7.15നാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. രാവിലെ 8.59ന് എയര്‍ ഇന്ത്യ വിമാനം കൊച്ചിയില്‍ എത്തി. വിമാനത്താവളത്തില്‍ വെച്ച് പൃഥ്വിരാജിനും സംഘത്തിനും ആരോഗ്യ പരിശോധനകള്‍ നടത്തി. വിമാനത്താവളത്തില്‍ നിന്നുളള പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വൈറലാണ്.
കൊച്ചിയിലെ ഹോട്ടലിൽ
ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത് പ്രകാരമുളള 14 ദവസത്തെ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ് പൃഥ്വിരാജും ബ്ലെസ്സിയും അടക്കമുളളവര്‍. പെയിഡ് ക്വാറന്റൈന്‍ ആണ് പൃഥ്വിരാജ് സ്വീകരിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ഓര്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലാണ് പൃഥ്വിരാജ് ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്. നെടുമ്പാശേരിയില്‍ നിന്നും തനിച്ച് വാഹനം ഓടിച്ചാണ് പൃഥ്വിരാജ് ഹോട്ടലിലേക്ക് പോയത്.
ബ്ലെസ്സി വീട്ടിൽ
കൊച്ചിയില്‍ സിനിമാക്കാരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ ഹോട്ടല്‍. അതേസമയം സംവിധായകന്‍ ബ്ലെസ്സി തിരുവല്ലയിലെ സ്വന്തം വീട്ടിലാണ് ക്വാറന്റൈനില്‍ കഴിയുന്നത്. ജോര്‍ദാനില്‍ നിന്നും സുരക്ഷിതരായി മടങ്ങി എത്താന്‍ സാധിച്ചതില്‍ ആശ്വാസമുണ്ടെന്ന് ബ്ലെസ്സി പ്രതികരിച്ചു. മലയാള സിനിമയില്‍ നിന്നും ജോര്‍ദാനിലെ മലയാളികളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത് എന്നും ബ്ലെസ്സി പറഞ്ഞു.