ദിലീപിനൊപ്പമല്ല, രാജി വെച്ച നടിമാർക്കൊപ്പമെന്ന് പൃഥ്വി! അമ്മയുടെ ശവപ്പെട്ടിയിലെ അടുത്ത ആണി
കൊച്ചി: സിനിമയില്‍ പത്ത് പേരെ ഒറ്റയടിക്ക് പറപ്പിക്കുകയും പെണ്ണിന് രക്ഷകനാവുകയും ചെയ്യുന്ന സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ജീവിതത്തില്‍ വാഴപ്പിണ്ടി നട്ടെല്ലാണ് എന്ന് അടുത്ത കാലത്തായി തെളിഞ്ഞ് കൊണ്ടിരിക്കുകയാണ്. സഹപ്രവര്‍ത്തകയായ നടി തെരുവില്‍ ആക്രമിക്കപ്പെട്ടിട്ടും വാ തുറക്കാതെ കടലാസില്‍ കുത്തി വരഞ്ഞ് കൊണ്ടിരുന്നവരാണ് നമ്മുടെ സൂപ്പര്‍ താര ദൈവങ്ങള്‍.
സിനിമയ്ക്ക് അകത്ത് മാത്രമല്ല പുറത്തും നട്ടെല്ലുണ്ട് എന്ന് തെളിയിച്ച അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. അതുകൊണ്ട് തന്നെ ദിലീപിനെ തിരിച്ചെടുത്തിന് പിന്നിലെ മലയാള സിനിമയിലുണ്ടായ സംഭവ വികാസങ്ങളില്‍ പൃഥ്വി എന്ത് നിലപാടെടുക്കും എന്നറിയാനുള്ള ആകാംഷ ഏവര്‍ക്കുമുണ്ടായിരുന്നു. ഒടുവില്‍ പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയിരിക്കുന്നു.
പിന്തുണയുമായി പൃഥ്വിരാജ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ നിലപാടിനോട് പ്രതിഷേധിച്ചാണ് ഒരു കൂട്ടം സ്ത്രീകള്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിച്ചത്. വിരലില്‍ എണ്ണാവുന്ന അംഗങ്ങളേ സംഘടനയിലുള്ളൂ. അതേസമയം ഡബ്ല്യൂസിസിക്ക് പൃഥ്വിരാജ് അടക്കമുള്ള അപൂര്‍വ്വം ചിലര്‍ പുറത്ത് നിന്ന് പിന്തുണ നല്‍കുന്നുണ്ട്. ദിലീപിനെ പുറത്താക്കാന്‍ അമ്മയില്‍ സമ്മര്‍ദ്ദം ചെലുത്തിയത് പൃഥ്വി കൂടിയാണ്.
ദിലീപിനെ പുറത്താക്കൽ
ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ചേര്‍ന്ന അമ്മയുടെ അവൈലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ശക്തമായ നിലപാടായിരുന്നു പൃഥ്വിയുടേത്. സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാതെയാണ് അന്ന് ദിലീപിനെ പുറത്താക്കിയതും. എന്നാല്‍ ഒരു വര്‍ഷം കഴിയവേ തന്നെ തിരിച്ചും എടുത്തിരിക്കുന്നു. തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ അമ്മ വിടുകയും ചെയ്തു.
നിലപാട് വ്യക്തമാക്കി പൃഥ്വി
ഇനി എന്താകും ഭാവി കാര്യങ്ങള്‍ എന്നതില്‍ വ്യക്തതത ആര്‍ക്കുമില്ല. അമ്മ പിളരുമോ, പൃഥ്വിയുടെ നേതൃത്വത്തില്‍ പുതിയ സംഘടന വരുമോ എന്നുള്ള ചോദ്യങ്ങള്‍ ഉയരവേയാണ് നടന്റെ ആദ്യ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. ദ വീക്കിന് നല്‍കിയ അഭിമുഖത്തിലാണ് നടിമാര്‍ രാജി വെച്ച വിഷയത്തില്‍ പൃഥ്വിരാജ് തന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
താൻ അവർക്കൊപ്പമാണ്
പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: അമ്മയില്‍ നിന്നും ഭാവനയും രമ്യയും ഗീതുവും റിമയും രാജി വെച്ചത് എന്തിനാണെന്ന് തനിക്ക് പൂര്‍ണമായും മനസ്സിലാകുന്നുണ്ട്. അവരുടെ തീരുമാനത്തേയും ധൈര്യത്തേയും താന്‍ അഭിനന്ദിക്കുന്നു. ചിലര്‍ അവരെ ആ തീരുമാനത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നുണ്ടാവാം. എന്നാല്‍ തെറ്റും ശരിയും ഓരോരുത്തരുടെ കാഴ്ചപ്പാടാണ്.
ഇപ്പോഴും വേദനയിലാണ്
സുഹൃത്തായ നടി ആക്രമിക്കപ്പെട്ടത് തന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിച്ച അനുഭവങ്ങളില്‍ ഒന്നാണ്. ആ ഞെട്ടലില്‍ നിന്നും വേദനയില്‍ നിന്നും താന്‍ ഇപ്പോഴും മുക്തനായിട്ടില്ല. അവള്‍ ഇപ്പോഴും തന്റെ ഉറ്റ സുഹൃത്താണ്. അവള്‍ കാണിച്ച ധൈര്യത്തെ താന്‍ ബഹുമാനിക്കുന്നു. ആക്രമിക്കപ്പെട്ട ശേഷം മിണ്ടാതിരിക്കുകയും സ്വന്തം ജീവിതവുമായി മുന്നോട് പോവുക എന്നതായിരുന്നു അവളെ സംബന്ധിച്ച് എളുപ്പം.
ആ പോരാട്ടം അവൾക്ക് വേണ്ടി മാത്രമല്ല
എന്നാല്‍ ഒരു വിധത്തിലുള്ള സമ്മര്‍ദ്ദത്തിനും വഴങ്ങാതെ പോരാടാന്‍ തന്നെ തീരുമാനിച്ചുവെന്നതാണ് അവളെ വ്യത്യസ്തയാക്കുന്നത്. അവളുടെ ഈ പോരാട്ടം അവള്‍ക്ക് വേണ്ടി മാത്രമുളളതല്ല. മറിച്ച് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള മുഴുവന്‍ സ്ത്രീകള്‍ക്കും കൂടി വേണ്ടിയുള്ളതാണ്. ഈ കേസ് മലയാള സിനിമയിലെ ഒരു വഴിത്തിരിവാണ് എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത്.
നിലപാട് വേണ്ട സമയത്ത് പറയും
ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായം പറയാനുണ്ടെങ്കില്‍ അത് പറയുക തന്നെ ചെയ്യുന്ന ആളാണ് താന്‍. അമ്മയിലേക്ക് ദിലീപിനെ തിരിച്ച് എടുത്ത വിഷയത്തില്‍ തന്റെ നിലപാട് എന്തെന്നത് ശരിയായ സ്ഥലത്ത്, വേണ്ട സമയത്ത് പറയുക തന്നെ ചെയ്യും. ദിലീപിനെ പുറത്താക്കിയ അമ്മയുടെ യോഗത്തില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
ഗണേഷിന്റെ ആരോപണം ശരിയല്ല
സിനിമയുമായി ബന്ധപ്പെട്ട ചില തിരക്കുകളില്‍ ആയതിനാലാണ് അമ്മയുടെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്. ദിലീപിനെ പുറത്താക്കാന്‍ താന്‍ അമ്മയിലെ മറ്റ് താരങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ദിലീപിനോട് തനിക്ക് വ്യക്തി വൈരാഗ്യം ഉണ്ടെന്നുമുള്ള ഗണേഷ് കുമാറിന്റെ ആരോപണം പൃഥ്വിരാജ് തള്ളിക്കളയുന്നു. ഗണേഷ് കുമാറിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് താന്‍ കണക്കിലെടുക്കുന്നില്ലെന്നും പൃഥ്വി പറയുന്നു.
അത് കൂട്ടായി എടുത്ത തീരുമാനം
ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാന്‍ താനാണ് കാരണം എന്ന് പറയുന്നത് തെറ്റാണ്. ആ ക്രെഡിറ്റ് തനിക്ക് ആവശ്യമില്ല. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം അമ്മ കൂട്ടായി എടുത്ത തീരുമാനമാണ്. അമ്മയിലെ ഓരോ അംഗത്തേയും അക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അമ്മ മാഫിയ ആണെന്ന ആഷിഖ് അബുവിന്റെ ആരോപണത്തോടും പൃഥ്വിരാജ് പ്രതികരിച്ചു.
അവസരം വന്നാൽ ആലോചിക്കും
നല്ല കാര്യങ്ങള്‍ ചെയ്യണം എന്ന് വിചാരിച്ചാല്‍ അത് നടപ്പിലാക്കാന്‍ സാധിക്കുന്ന സംഘടനയാണ് അമ്മ. അംഗമാണെങ്കിലും പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമല്ല. അവശ കലാകാരന്മാരെ സഹായിക്കുന്ന കാര്യത്തില്‍ അമ്മ അഭിനന്ദനം അര്‍ഹിക്കുന്നു. ദിലീപിനൊപ്പം അഭിനയിക്കാന്‍ തനിക്ക് ഇതുവരെ ഓഫറുകളൊന്നും വന്നിട്ടില്ലെന്നും വന്നാല്‍ അപ്പോഴതേക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും പൃഥ്വിരാജ് പറയുന്നു.