പൃഥ്വിരാജ് കൈപ്പറ്റിയത് 40 കോടി, പ്രതിഫല വിവരങ്ങൾ നൽകണം; നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്
എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെ നടൻ പൃഥ്വരാജിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഈ സിനിമകളിൽ പ്രതിഫലം വാങ്ങാതെയാണ് പൃഥ്വിരാജ് അഭിനയിച്ചത്. എന്നാൽ സഹനിർമ്മാതാവ് എന്ന നിലയിൽ 40 കോടിയോളം സ്വന്തമാക്കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
2022 ൽ പ്രതിഫലവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ ഓഫീസിലടക്കം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആ കാലഘട്ടത്തിൽ അഭിനയിച്ച ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ചും ആദായ നികുതി അടച്ചതുമായി ബന്ധപ്പെട്ടുമുള്ള വിശദാംശങ്ങൾ തേടിക്കൊണ്ടായിരുന്നു പരിശോധന. ഇതിന്റെ തുടർച്ച എന്ന നിലയ്ക്കാണ് ഇപ്പോൾ നോട്ടീസ് നൽകിയത് എന്നാണ് വിവരം. നോട്ടീസ് നൽകിയത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് വകുപ്പ് നൽകുന്ന വിശദീകരണം.
അതേസമയം എമ്പുരാൻ വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം സിനിമയുടെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും മണിക്കൂറുകളോളമാണ് ഇഡി പരിശോധന നടത്തിയത്. പി എം എൽ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലായിരുന്നു ഇഡി പരിശോധന കോഴിക്കോട്ടായിരുന്ന ഗോപാലനെ ഇഡി വൈകീട്ടോടെ ചെന്നൈയിലേക്ക് വിളിപ്പിക്കുകയും ചെയ്തു.

1000 കോടിയോളം രൂപയുടെ കള്ളപ്പണ് ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെന്ന ആരോപണത്തിലാണ് അന്വേഷണം എന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരുന്നുണ്ട്. എമ്പുരാൻ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇഡി അന്വേഷണം നടക്കുന്നത്. എന്നാൽ മൂന്ന് മാസം മുൻപ് തന്നെ ഗോകുലം ഗോപാലന്റെ ഇടപാടുകൾ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഇഡി പറഞ്ഞത്.
അതേസമയം എമ്പുരാൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന അന്വേഷണങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ചോദ്യം ഉയർത്തുന്നവരെ ഇഡി പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടും എന്ന് സിനിമയിൽ പറയുന്നതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്. ബിജെപിയെ വിമർശിച്ചതിലുള്ള പ്രതികാര നടപടിയാണിത കമന്റുകളും ചിലർ പങ്കിടുന്നുണ്ട്.












Click it and Unblock the Notifications