'ഫെമിനിച്ചി' വിളിക്കാരോട് പൃഥ്വിരാജ്.. ഒളിച്ചോടാവുന്ന കാലമല്ല ഇത്.. എല്ലാത്തിനോടും യോജിപ്പുമില്ല!
കൊച്ചി: മലയാള സിനിമയിലെ വേറിട്ട, ഉറച്ച ശബ്ദമാണ് നടന്‍ പൃഥ്വിരാജിന്റേത്. സിനിമയിലെ തമ്പുരാക്കന്മാരുടെ വിലക്കുകളെ അതിജീവിച്ച് വളര്‍ന്ന ഒരാള്‍ക്ക് അങ്ങനെയാകനേ സാധിക്കൂ എന്നതില്‍ അത്ഭുതപ്പെടാനില്ല. താരദൈവങ്ങള്‍ സുരക്ഷിതമായ മൗനം പാലിച്ച ഇടങ്ങളില്‍ തുറന്ന പ്രതികരണങ്ങള്‍ നടത്താന്‍ പൃഥ്വിരാജ് എന്നും ധൈര്യം കാണിച്ചിട്ടുണ്ട്.
പിണറായി കൊട്ടിഘോഷിച്ച കൊച്ചി മെട്രോയിൽ ഭിന്നലിംഗക്കാർക്ക് ദുരിതം മാത്രം! നടുക്കുന്ന അനുഭവക്കുറിപ്പ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖരെല്ലാം ദിലീപ് പക്ഷത്ത് അണിനിരന്നപ്പോള്‍ നടിക്കൊപ്പം ഉറച്ച് നിന്നവരിലും പൃഥ്വിയുണ്ട്. തന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ച ഒരേ ഒരു നടന്‍ കൂടിയാണ് പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സമകാലിക വിവാദങ്ങളെക്കുറിച്ച് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയിരിക്കുന്നു.
നിലപാടുള്ള നടൻ
അഹങ്കാരിയെന്നും ധിക്കാരിയെന്നുമുള്ള വിളിപ്പേരുകളാണ് സിനിമയില്‍ സജീവമായിത്തുടങ്ങിയ കാലത്ത് പൃഥ്വിരാജിന് ചാര്‍ത്തിക്കിട്ടിയത്. എന്നാല്‍ നിലപാടുകള്‍ തുടര്‍ന്ന് പറയാനുള്ള ധൈര്യത്തെ ഒടുക്കം മലയാളി അംഗീകരിക്കുക തന്നെ ചെയ്തു. അങ്ങനെ രാജപ്പന്‍ രാജുവേട്ടനായി മാറി. നടി ആക്രമിക്കപ്പെട്ട വിഷയത്തിലടക്കം എടുത്ത നിലപാട് പൃഥ്വിരാജിനുള്ള ശത്രുക്കളുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാണ്.
നിന്നത് നടിക്കൊപ്പം
നടിയുടെ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ മുന്നില്‍ നിന്നത് പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങളായിരുന്നു. ഇതാകട്ടെ ദിലീപ് പക്ഷത്തിന്റെ ശത്രുത വിളിച്ച് വരുത്തുകയും ചെയ്തു. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ പൃഥ്വിരാജിനെതിരെ രംഗത്ത് വന്നിരുന്നു.
സ്ത്രീവിരുദ്ധതയെക്കുറിച്ച്
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമന്‍ ഇന്‍ കലക്ടീവ് രൂപം കൊണ്ടതും സിനിമയിലെ സ്ത്രീവിരുദ്ധത വലിയ ചര്‍ച്ചയാവുകയും ചെയ്തത്. ഡബ്ല്യൂസിസിക്കും പൃഥ്വിയുടെ പിന്തുണയുണ്ട്. മാത്രമല്ല തന്റെ സിനിമയില്‍ സ്ത്രീവിരുദ്ധതയെ മഹത്വവല്‍ക്കരിക്കുന്നതൊന്നും ഉണ്ടാവില്ലെന്ന് നടന്‍ ഉറപ്പ് പറയുകയുമുണ്ടായി.
ഫെമിനിസ ചർച്ചകൾ
സ്ത്രീവിരുദ്ധ ചര്‍ച്ചകളുടെ ഭാഗമായി തന്നെ ഫെമിനിസവും വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയുണ്ടായി. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്ന സ്ത്രീകളൊക്കെ ഫെമിനിച്ചികളായും പുരുഷന്മാരൊക്കെ പാവാട താങ്ങികളായും പരിഹസിക്കപ്പെട്ടു. റിമ കല്ലിങ്കല്‍ അതിനിടെ പൊരിച്ച മീനിന്റെ പേരിലും അപഹസിക്കപ്പെട്ടു.
ഫെമിനിസം എന്തെന്ന് പൃഥ്വി
ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഫെമിനിസത്തെക്കുറിച്ചുള്ള നിലപാടുകള്‍ പൃഥ്വരാജ് തുറന്ന് പറഞ്ഞിരിക്കുന്നു. ഫെമിനിസം എന്താണ് എന്നത് സംബന്ധിച്ച് നിരവധി അബദ്ധ ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഓരോരുത്തരുടേയും കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ചാണ് ഫെമിനിസം നിര്‍വ്വചിക്കപ്പെടുന്നത്.
ഒളിച്ചോടൽ സാധ്യമല്ല
അതേസമയം തന്നെ ഫെമിനിസം എന്ന ആശയം ഗൗരവമേറിയത് ആണെന്നും അത് സമൂഹത്തില്‍ മാറ്റൊലികളുണ്ടാക്കുന്നുവെന്നുമുള്ള യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒളിച്ചോടുക സാധ്യമല്ല. ആ വിഷയത്തെ അഭിമുഖീകരിക്കേണ്ട കാലമാണിത്. കാര്‍പ്പെറ്റിനുള്ളിലേക്ക് തുടച്ച് നീക്കി, ചവറാണെന്ന് പറയാവുന്ന അവസ്ഥയിലല്ല കാര്യങ്ങളെന്നും പൃഥ്വിരാജ് പറഞ്ഞു.
ചർച്ചകൾ നടക്കണം
ഫെമിനിസത്തെക്കുറിച്ച് സംസാരിക്കുക തന്നെ വേണം. എന്നാല്‍ ഫെമിനിസത്തില്‍ രണ്ട് വശങ്ങളെക്കുറിച്ചും ചര്‍ച്ച വേണം. രണ്ട് ഭാഗങ്ങളും കേള്‍ക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ അഭിപ്രായങ്ങളോടും യോജിക്കാന്‍ സാധിക്കില്ല. ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് വളരെ ചിന്തിച്ച് വേണമെന്നും പൃഥ്വിരാജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.