കോഴിക്കോട് വാഹനാപകടം: ബസ് കാറിലും ജീപ്പിലുമിടിച്ച് മൂന്ന് കുട്ടികളടക്കം ആറ് മരണം!
ദേശീയ പാതയിൽ താമരശേരിയിൽ ബസ് ജീപ്പിലും കാറിലുമിടിച്ച് ആറ് മരണം.
കോഴിക്കോട്:ദേശീയ പാതയിൽ താമരശേരിയിൽ ബസ് ജീപ്പിലും കാറിലുമിടിച്ച് ആറ് മരണം. അടിവാരത്തിന് സമീപം കൈതപ്പൊയിലിൽ ആണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസാണ് ജീപ്പിലും കാറിലുമിടിച്ചത്. മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടുന്നു.
പരുക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇതിൽ രണ്ടുപേർ കുട്ടികളാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ജീപ്പ് ഡ്രൈവർ വടുവഞ്ചാൽ സ്വദേശി പ്രമോദ്, കൊടുവള്ളി സ്വദ്ശികളായ ആയിഷ, ലൂഹ, മുഹമ്മദ് നിഷാൽ ജിഷ, ഫാത്തിമ എന്നിവരാണ് മരിച്ചത്.
കോഴിക്കോട്ടു നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോയ സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ജീപ്പിലുണ്ടായിരുന്നവരാണ് മരിച്ചവരിലേറെയും.വയനാട് ഭാഗത്തു നിന്ന് വരികയായിരുന്ന ജീപ്പിലാണ് ബസ് ഇടിച്ചത്.
രാജഹംസ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെയാണ് ബസ് ജീപ്പിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായി തകർന്നു. മൂന്നു പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചു.