മിനിമം ചാര്‍ജ് മാത്രം കൂട്ടിയാല്‍ പ്രശ്‌നം തീരില്ല, ബസ് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് ഉടമകള്‍
തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിന്റെ നാലം ഘട്ടം ഇന്ന് ആരംഭിച്ചപ്പോഴാണ് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്തുമ്പോഴുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പുതുക്കിയ നിരക്കനുസരിച്ച് സര്‍വീസ് നടത്താനാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് മാത്രം കൂട്ടിയാല്‍ പ്രശനം തീരില്ലെന്നും ബസ് ഉടമകള്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തണമെങ്കില്‍ മൂന്നുമാസത്തെ നികുതിയും ഇന്‍ഷൂറന്‍സും തൊഴിലാളി ക്ഷേമനിധിയും ഒഴിവാക്കണമെന്ന് ബസ് ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ടിക്കറ്റ് നിരക്കില്‍ 100 ശതമാനം വര്‍ദ്ധനയാണ് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍ നിരക്ക് ഇരട്ടി വര്‍ദ്ധിപ്പിച്ചാലും റോഡ് നികുതി ഒഴിവാക്കാതെ ബസ് നിരത്തിലിറക്കില്ലെന്നായിരുന്നു സ്വകാര്യ ബസുടമകളുടെ നിലപാട്.
അതേസമയം, പുതുക്കിയ നിരക്ക് പ്രകാരം അഞ്ച് കിലോ മീറ്റര്‍ വരെയുള്ള മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് ഇനി 12 രൂപയാകും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്ത് പൈസ വിതം വര്‍ദ്ധിക്കും. നേരത്തെ ഇത് 70 പൈസയായിരുന്നു. ബസുകളില്‍ ഇരിപ്പിട ശേഷിയുടെ 50 ശതമാനം മാത്രമെ യാത്രക്കാരെ അനുവദിക്കുകയുള്ളു. വാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദനീയമല്ല. കണ്ടെയിന്‍മെന്റ് സോണുകളിലേക്കും അവിടുന്ന് പുറത്തേക്കും യാത്ര അനുവദിക്കില്ല. അത്തരത്തില്‍ പോകുന്നവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. അധികൃതരുടെ അനുവാദമുണ്ടെങ്കില്‍ ഇത് ബാധകമല്ല.
സംസ്ഥാനത്തിനകത്ത് അന്തര്‍ജില്ലാ യത്രയ്ക്ക് പൊതുഗതാഗതമുണ്ടാവില്ല. അതേസമയം പകല്‍ സമയങ്ങളില്‍ പാസ് നിര്‍ബന്ധമല്ല. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് വരെ യാത്രക്ക് പാസ് വേണ്ടാത്തത്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതണം. ഒപ്പം കൊറോണ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, അവശ്യ സേവനങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍, എന്നിവര്‍ക്ക് അന്തര്‍ജില്ലാ യാത്രക്ക് സമയപരിധിയില്ല.