ഫെബ്രുവരി ഒന്നു മുതൽ സ്വകാര്യ ബസ് സമരം; മിനിമം ചാർജ്ജ് 10 രൂപയാക്കണമെന്നാവശ്യം!
തൃശ്ശൂർ: ഫെബ്രുവരി ഒന്നുമുതല്‍ കേരളത്തിലെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. മിനിമം ചാർജ്ജ് പത്ത് രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് ബസ് സമരത്തിന് ആഹ്വാനം ചെയ്തത്. ബസ് പണിമുടക്കിനു മുന്നോടിയായി 24 നു സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരവും നടത്തും.
നിലവില്‍ എഴു രൂപയാണ് മിനിമം ചാര്‍ജ്. മൂന്നുവര്‍ഷം മുന്‍പാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. 2014 ന് ശേഷം ബസ് ചാർജ് വർധിപ്പിച്ചിട്ടില്ല . ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പാക്കണം. വിദ്യാർഥികളുടെ യാത്രാ നിരക്ക് അൻപതു ശതമാനമാക്കി ഉയർത്തണമെന്നും ബസ് ഉടമ ഭാരവാഹികൾ പാലക്കാട് പറഞ്ഞു.
കിലോമീറ്റര്‍ നിരക്ക് 64 പൈസയില്‍ നിന്നും 72 പൈസയാക്കുക. 140 കിലോമീറ്ററിലധികം ദൂരം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് 50 ശതമാനമാക്കി ഉയര്‍ത്തുക, വര്‍ധിപ്പിച്ച വാഹന നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ബസുടമകള്‍ ഉന്നയിക്കുന്നു.
പ്രവര്‍ത്തന ചെലവിന്റെ വര്‍ധനവ് അനുസരിച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പിലാക്കണമെന്നും കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. അഞ്ചു സംഘടനകള്‍ ഉള്‍പ്പെട്ടതാണ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി.