സ്വകാര്യ ബസ്സ് സമരത്തിൽ കോളടിച്ചത് ആനവണ്ടിക്ക്.. ഖജനാവിലേക്ക് കോടികളുടെ ഒഴുക്ക്
Recommended Video
കോട്ടയം: നാല് ദിവസമായി നാട്ടുകാരെ വലച്ച സ്വകാര്യ ബസ് സമരം ഉടമകളുടെ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെയാണ് അവസാനിപ്പിക്കേണ്ടി വന്നത്. സര്‍ക്കാര്‍ സമരക്കാര്‍ക്ക് വഴങ്ങാതെ ഉറച്ച് നിന്നതോടെ ഗത്യന്തരമില്ലാതെ ബസ്സുടമകള്‍ സമരം നിര്‍ത്തുകയായിരുന്നു. ബസ് സമരം ഇത്തരത്തില്‍ അവസാനിച്ചതിനെ സോഷ്യല്‍ മീഡിയ ട്രോളി കൊല്ലുന്നുണ്ട്.
സ്വകാര്യ ബസ് സമരത്തില്‍ നാട്ടുകാര്‍ വലഞ്ഞുവെങ്കിലും കോളടിച്ചിരിക്കുന്നത് കെഎസ്ആര്‍ടിസിക്കാണ്. ഏതാണ്ട് കട്ടപ്പുറത്തായിരുന്ന ആനവണ്ടികള്‍ക്ക് ഉത്സാഹിച്ചോടാന്‍ മാത്രമല്ല, നല്ല ലാഭമുണ്ടാക്കാനും ഈ നാല് ദിവസത്തെ സമരം കൊണ്ട് സാധിച്ചിട്ടുണ്ട്.
പരാജയപ്പെട്ട സമരം
കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ പണിമുടക്കിയത്. എന്നാല്‍ സര്‍ക്കാര്‍ വഴങ്ങിയില്ല. നേരത്തെ ബസ് ഉടമകളുടെ ആവശ്യപ്രകാരം മിനിമം നിരക്ക് 8 രൂപയാക്കി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
കോളടിച്ച് കെഎസ്ആർടിസി
സമരം നടത്തുന്ന ബസ്സുകളുടെ പെര്‍മിറ്റി റദ്ദാക്കുക അടക്കമുള്ള നീക്കങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്ന സ്ഥിതി വന്നപ്പോഴാണ് സമരക്കാര്‍ പണിമുടക്ക് അവസാനിപ്പിച്ചത്. എന്തായാലും ഈ നാല് ദിവസം കോളടിച്ചത് കട്ടപ്പുറത്ത് കേറിക്കിടക്കുന്ന കെഎസ്ആര്‍ടിസിക്കാണ്.
വലയുന്നതിനിടെ സമരം
കെഎസ്ആര്‍ടിസി പ്രതിസന്ധി സര്‍ക്കാരിനെ വിടാതെ പിന്തുടരുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേ ഉള്ള പ്രശ്‌നങ്ങള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷവും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ സാധിക്കാതെ കെഎസ്ആര്‍ടിസി വലയുന്നതിനിടെയാണ് ബസുടമകള്‍ സമരത്തിന് ഇറങ്ങിയത്.
30 കോടി രൂപ സമ്പാദിച്ചു
സ്വകാര്യ ബസ്സുകള്‍ പണി മുടക്കിയ നാല് ദിവസം കൊണ്ട് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലേക്ക് എത്തിയത് 30 കോടി രൂപയാണ്. ഈ നാല് ദിവസവും പൊതുജനങ്ങള്‍ യാത്ര ചെയ്യാന്‍ ഏറ്റവും അധികം ആശ്രയിച്ചത് കെഎസ്ആര്‍ടിസി ബസ്സുകളെ ആയിരുന്നു. സമരത്തെ നേരിടാന്‍ കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ചരിത്രത്തിലെ വലിയ കളക്ഷൻ
സ്വകാര്യ ബസ് സമരം തുടങ്ങിയ ഫെബ്രുവരി 16ന് കെഎസ്ആര്‍ടിസിക്ക് ലഭിച്ച വരുമാനം 7.22 കോടി രൂപ ആയിരുന്നു. സമരത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച അത് പിന്നെയും ഉയര്‍ന്നു. അന്നത്തെ വരുമാനം 7.85 കോടി രൂപ. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനുകളാണിവ.
കുതിപ്പ് നടത്തി വരുമാനം
ബസ് സമരം തുടങ്ങുന്നതിന്റെ തലേ ദിവസം കെഎസ്ആര്‍ടിസിയുടെ വരുമാനം 5.94 കോടി മാത്രമായിരുന്നു. ഇതാണ് സമരത്തിന്റെ ദിവസങ്ങളില്‍ കുതിച്ച് കയറിയത്. മൂന്നാം ദിവസം അവധി ദിനമായ ഞായര്‍ ആയതിനാല്‍ വരുമാനം കുറച്ച് കുറഞ്ഞു. അന്ന് 6.69 കോടി ആയിരുന്നു ഖജനാവിലേക്ക് എത്തിയത്.
നാലാം നാൾ 8 കോടി
തീര്‍ന്നില്ല.. നാലാമത്തെ ദിവസമായ തിങ്കളാഴ്ചയായിരുന്നു ഏറ്റവും വലിയ കളക്ഷന്‍. തിങ്കളാഴ്ച 8.50 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലേക്ക് എത്തിയത്. ഫെബ്രുവരിയിലെ ആകെ വരുമാനത്തിലും കുതിപ്പ് ഉണ്ടാക്കിയതായി കണക്കുകള്‍ കാണിക്കുന്നു. ഈ മാസം ഇതുവരെ കോര്‍പ്പറേഷന്‍ നേടിയത് 120.32 കോടി രൂപയാണ്.
കെകെ രമയെ വിമര്‍ശിച്ച സികെ ഗുപ്തനെതിരെ ആഞ്ഞടിച്ച് ശാരദകുട്ടി
കൂക്കിവിളികള്‍ തുടരട്ടെ; റിമ, പാർവ്വതി, ഷാനി.. ചങ്കുറപ്പുള്ള പെണ്ണുങ്ങള്‍ ഇനിയും സംസാരിക്കും!!
ഷുഹൈബിന്റെ കൊല തടുക്കാൻ ചെന്നവരേയും കൊല്ലാൻ നോക്കി! പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്