എലിപ്പേടിയിൽ ഉറക്കം നഷ്ടപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും; എല്ലാം ശരിയാക്കാന്‍ സ്വകാര്യമേഖല!
തിരുവനന്തപുരം: എലിയെ പിടിക്കുന്നതിൽ സർക്കാർ ഏജൻസികൾ പരാജയം. സർക്കാർ മന്ദിരങ്ങളിൽ എലിയെ പിടിക്കാൻ സ്വകാര്യ ഏജൻസിയെ നിയോഗിച്ചു. ഇനി മന്ത്രി മന്ദിരങ്ങളിൽ എലിയെ പേടിക്കാതെ കഴിയാം. സർക്കാർ ഏജൻസിയായിരുന്നു എലിയെ പിടിക്കുന്ന പണി ചെയ്തുകൊണ്ടിരുന്നത്.
എന്നാൽ മൂഷിക സേന സർക്കാർ ഏജൻസികളെ വകവെച്ചില്ല. ഇതോടെ മന്ത്രിമന്ദിരങ്ങലിൽ എലികൾ പെറ്റ് പെരുകാൻ തുടങ്ങി. തുടർന്നാണ് എലിയെ പിടിക്കാൻ സ്വകാര്യ ഏജൻസിക്ക് ടെണ്ടർ കൊടുത്തിരിക്കുന്നത്. സർക്കാരിനു കീഴിലെ കേരള വെയർ ഹൗസിങ് കോർപറേഷനാണു സർക്കാർ മന്ദിരങ്ങളിൽ എലി നശീകരണം നടത്തിയിരുന്നത്. ഇവർക്ക് ഇത് തനിച്ച് ചെയ്യാൻ സാധിക്കാതെ വന്നതോടെയാണ് സ്വകാര്യ ഏജൻസിക്ക് വിട്ടു കൊടുത്തത്.
ടെണ്ടർ ക്ഷണിച്ചു
കൂടുതൽ സ്‌ഥാപനങ്ങളുടെ കീടനിയന്ത്രണം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണു സ്വകാര്യ പങ്കാളിത്തം വേണ്ടിവന്നത്. ഇതിനു തയാറുള്ള ഏജൻസികളിൽനിന്നു കോർപറേഷൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
റോഡോഫോ കീടനാശിനി
വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത റോഡോഫോ കീടനാശിനി ഉപയോഗിച്ചാണ് എലികളെ കൊല്ലുന്നത്. കോര്‍പറേഷന്റെ എല്ലാ ഗോഡൗണുകളിലും ദിവസവും എലിയെ പിടിക്കുന്നുണ്ട്.
കൂടുതൽ ഉത്തരവാദിത്തം
എന്നാൽ കോര്‍പറേഷന്റെ എല്ലാ ഗോഡൗണുകൾക്കും പുറമേ നിയമസഭാ മന്ദിരം, മന്ത്രി മന്ദിരങ്ങള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും എലിപിടിത്തം നടത്തുന്നുണ്ട്. എന്നാൽ കൂടുതൽ സ്‌ഥാപനങ്ങളുടെ കീടനിയന്ത്രണം ഏറ്റെടുക്കേണ്ടി വന്നപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.
ബോർഡിന്റെ അംഗീകാരത്തിനു വിധേയമായി പദ്ധതി നടപ്പാക്കും
ബോർഡിന്റെ അംഗീകാരത്തിനു വിധേയമായി പദ്ധതി നടപ്പാക്കാനാണ് ആലോചനയെന്ന് ചെയർമാൻ വാഴൂർ സോമൻ വ്യക്‌തമാക്കി. സാധാരണ ഗതിയിൽ തിരുവനന്തപുരത്ത് മഴക്കാലമായാൽ പകർച്ചവ്യാഥികൾ പകരുന്നത് പതിവാണ്. ഇതിന് പ്രധാന കാരണം എലികളുമാണ്. മഴയ്ക്ക് മുമ്പേ തന്നെ സർക്കാർ മന്ദിരങ്ങളിലെ എലി ശല്ല്യം ഒഴിവാക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധപ്പെട്ട വകുപ്പുകൾ.