നഴ്സുമാരെ നേരിടാൻ മറുതന്ത്രം!സ്വകാര്യ ആശുപത്രികൾ തിങ്കളാഴ്ച മുതൽ അടച്ചിടും,രോഗികളെ വിട്ടയക്കുന്നു...
അടിയന്തര സാഹചര്യങ്ങളിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കുമെന്നും മാനേജ്മെന്റുകളുടെ സംഘടന അറിയിച്ചു.
തിരുവനന്തപുരം: ജൂലായ് 17 തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ അടച്ചിടും. തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന നഴ്സുമാരുടെ പ്രഖ്യാപനത്തെ തുടർന്നാണ് ആശുപത്രികൾ അടച്ചിടുന്നത്. തിങ്കളാഴ്ച മുതൽ നഴ്സുമാരില്ലാത്തതിനാൽ ആശുപത്രികൾ പ്രവർത്തിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടന അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കുമെന്നും മാനേജ്മെന്റുകളുടെ സംഘടന അറിയിച്ചു. നഴ്സുമാരില്ലാതെ രോഗികൾക്ക് പരിചരണം നൽകാൻ സാധിക്കില്ലെന്നത് ചൂണ്ടിക്കാണിച്ചാണ് ആശുപത്രികൾ അടച്ചിടുന്നത്. നിലവിൽ ചികിത്സയിലുള്ള രോഗികളെയും ബന്ധുക്കളെയും കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കും. ഐസിയുവിലടക്കം ചികിത്സയിലുള്ള രോഗികളാണ് ആശുപത്രികളുടെ തീരുമാനത്തെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്നത്.

അതേസമയം, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നഴ്സുമാരുടെ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച തൃശൂരിൽ ചേരുന്ന യോഗത്തിന് ശേഷം ഭാവിപരിപാടികളെ കുറിച്ച് വ്യക്തമാക്കുമെന്നും അവർ അറിയിച്ചു. കേരളത്തിൽ ആകെയുള്ള 921 സ്വകാര്യ ആശുപത്രികളിൽ പകുതിയിലേറെയും തിങ്കളാഴ്ച മുതൽ അടഞ്ഞുകിടക്കാനാണ് സാദ്ധ്യത.
നഴ്സുമാരുടെ സമരത്തിൽ പ്രതിഷേധിച്ച് ആശുപത്രികൾ അടച്ചിടാൻ മാനേജ്മെന്റുകൾ തീരുമാനമെടുത്തതോടെ ജനങ്ങൾ ആശങ്കയിലാണ്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സമയത്ത് നഴ്സുമാരുടെ സമരത്തിന് പുറമേ ആശുപത്രി അടച്ചിടുന്നത് സർക്കാരിനും തലവേദന സൃഷ്ടിക്കും. പ്രശ്നം അടിയന്തരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications