മതമൗലികവാദികളുടെ ഭീഷണിയെ ഭയക്കുന്നില്ല.. പ്രിയ പ്രകാശ് വാര്യർ സുപ്രീം കോടതിയിൽ!
Recommended Video

ദില്ലി: ഒരൊറ്റ രാത്രി കൊണ്ട് ആഗോള പ്രശസ്തി നേടിയ നടി പ്രിയ വാര്യരും അഡാര്‍ ലൗവിലെ ഗാനവും മറ്റൊരു രാത്രി ഇരുട്ടി വെളുക്കുമ്പോഴേക്കാണ് കേസിലും വിവാദത്തിലും അകപ്പെട്ടത്. മാണിക്യ മലരായ പൂവി എന്ന ഹിറ്റ് ഗാനം മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ചു എന്നാരോപിച്ച് ഒരു കൂട്ടര്‍ പരാതിപ്പെട്ടതോടെയാണ് കളി കാര്യമായത്. തെലങ്കാന പോലീസ് പ്രിയയ്ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനും എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും വിശദീകരണം തേടുകയും ചെയ്തു. കേസിനെ നേരിടാന്‍ പരമോന്നത കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രിയയും ഒമര്‍ ലുലുവും.

പ്രശസ്തിയും വിവാദവും
ആദ്യ ചിത്രം റിലീസ് ആവുന്നതിന് മുന്‍പ് തന്നെ ഇത്രയും ഹിറ്റായി മാറിയ ഒരു താരം വേറെയുണ്ടാവില്ല. കേരളവും ഇന്ത്യയും കടന്ന് ആഗോളതലത്തില്‍ വരെ പ്രശസ്തയായി മാറിയിരിക്കുകയാണ് പ്രിയ. ആദ്യ ചിത്രം കാരണം സുപ്രീം കോടതിവരെ കയറേണ്ടി വന്ന നടിമാരും മലയാളത്തില്‍ വേറെയുണ്ടാകുമെന്ന് തോന്നുന്നില്ല.

കേസ് റദ്ദാക്കണം
ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് പ്രിയ പ്രകാശ് വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് പ്രിയ ഹര്‍ജിയില്‍ ബോധിപ്പിച്ചു.

ഹർജി പരിഗണിക്കണം
പ്രമുഖ അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് പ്രിയ പ്രകാശ് വാര്യരുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരുടേയും അഭിഭാഷകര്‍ നാളെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്തയില്‍ പറയുന്നു.

ഒമർ ലുലുവിന് നോട്ടീസ്
ഗാനത്തിന് എതിരെ ലഭിച്ച പരാതിയില്‍ ഒമര്‍ ലുലുവിനോട് വിശദീകരണം തേടി തെലങ്കാന പോലീസ് നോട്ടീസ് അയച്ചിരുന്നു. സിആര്‍പിസി സെക്ഷന്‍ 160 പ്രകാരം പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. മറുപടിക്ക് ശേഷം മാത്രമേ കേസിലെ തുടര്‍നടപടികള്‍ തീരുമാനിക്കൂ എന്നും പോലീസ് വ്യക്തമാക്കി.

ഭീഷണികളെ ഭയക്കുന്നില്ല
അഡാറ് ലൗവിലെ ഗാനത്തിനും പ്രിയ പ്രകാശ് വാര്യര്‍ക്കുമെതിരെ മതനിന്ദ ആരോപിച്ച് മതമൗലിക വാദികള്‍ രംഗത്ത് വന്നതിനെക്കുറിച്ച് ഭയമില്ലെന്ന് നടി നേരത്തെ പ്രതികരിച്ചിരുന്നു. ചിലര്‍ കേസ് കൊടുത്തതായി അറിഞ്ഞുവെന്നും മതമൗലികവാദികള്‍ എതിര്‍ത്താലും അവസാനം വരെ അഡാറ് ലൗവിനൊപ്പമുണ്ടാകുമെന്നും പ്രിയ പ്രതികരിച്ചിരുന്നു.

മതവികാരം വ്രണപ്പെടുത്തി
ഹൈദരാബാദില്‍ നിന്നാണ് ഒരു കൂട്ടം മുസ്ലീം ചെറുപ്പക്കാര്‍ ആദ്യം ഗാനത്തിന് എതിരെ രംഗത്ത് വന്നത്. മാണിക്യമലരായ എന്ന് തുടങ്ങുന്ന ഗാനം പ്രവാചകനെ കുറിച്ചുള്ളതാണ് എന്നും അത് പ്രിയയുടെ കണ്ണിറുക്കല്‍ അടക്കമുള്‍പ്പെടുത്തി പ്രണയഗാനമായി ചിത്രീകരിച്ചത് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു പരാതി. 57 മുസ്ലീം യുവാക്കളാണ് പരാതിക്കാര്‍.

ഗാനം നിരോധിക്കണമെന്ന്
അതിന് പിന്നാലെ മുംബെയില്‍ മതപണ്ഡിതന്മാരുടെ റാസ അക്കാദമി സെന്‍സര്‍ ബോര്‍ഡിന് പാട്ടിനെതിരെ കത്ത് നല്‍കി.മതവികാരം വ്രണപ്പെടുത്തുന്ന ഗാനം നിരോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. മുസ്ലീംങ്ങള്‍ ഈ ഗാനം കേള്‍ക്കരുത് എന്ന് വരെ മതപണ്ഡിതര്‍ ആവശ്യപ്പെടുകയുണ്ടായി. ഗാനം നിരോധിച്ചില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നും ഭീഷണിയുണ്ടായി.












Click it and Unblock the Notifications