മോഹന്‍ലാലിന് കൊടുത്തത് സൗഹൃദ അവാര്‍ഡെന്ന് പറയുന്നവരോട് പ്രിയൻ...പഠിച്ചിട്ട് വിമര്‍ശിക്കൂ സുഹൃത്തേ !!
കോഴിക്കോട്: മോഹന്‍ലാലിന് ദേശീയ പുരസ്‌കാരത്തില്‍ ഇത്തവണ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചതിന്റെ പേരില്‍ ഏറെ പഴി കേട്ടത് ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശനായിരുന്നു. തകര്‍ത്തഭിനയിച്ച മറ്റു പലരേയും തഴഞ്ഞ് മോഹന്‍ലാലിനെ പരിഗണിച്ച് ഇരുവരും സുഹൃത്തുക്കളായത് കൊണ്ടാണെന്നായിരുന്നു പ്രധാന ആരോപണം. ഈ അവാര്‍ഡിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് പ്രിയദര്‍ശന്‍ മറുപടി നല്‍കുന്നു.
മോഹന്‍ലാലിന് കൊടുത്തത് സൗഹൃദ അവാര്‍ഡല്ലെന്ന് വ്യക്തമാക്കുകയാണ് പ്രിയദര്‍ശന്‍. ലാലിന് കൊടുത്തത് സൗഹൃദ അവാര്‍ഡാണ് എന്ന് പറയുന്നവര്‍ ദേശീയ അവാര്‍ഡിന്റെ ഘടന പഠിക്കണം. റീജണല്‍ ജൂറിയില്‍ നിന്നുള്ള പത്തുപേരും ചെയര്‍മാനായ താനും അടങ്ങുന്നതാണ് ദേശീയ അവാര്‍ഡ് ജൂറി. സിനിമ, സാഹിത്യം, പത്രപ്രവര്‍ത്തനം, കല തുടങ്ങിയ രംഗങ്ങളിലെ പ്രമുഖരായ അവര്‍ക്കാര്‍ക്കും ചെയര്‍മാനായത് കൊണ്ട് താന്‍ പറയുന്നത് കേള്‍ക്കേണ്ട കാര്യമില്ലെന്ന് പ്രിയന്‍ പറയുന്നു.
മോഹന്‍ലാലിനും അക്ഷയ്കുമാറിനും അവാര്‍ഡ് കൊടുക്കാന്‍ താന്‍ പറഞ്ഞാല്‍ അതേപടി അനുസരിക്കുന്ന ഏറാന്‍മൂളികളല്ല അവരാരും. സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്തും വിളിച്ച് പറയാം. അവാര്‍ഡ് സംബന്ധിച്ച് വോട്ടിംഗ് വേണ്ടി വന്നാല്‍ പത്ത് പേരാണ് ആദ്യം വോട്ട് ചെയ്യുക. അത് തുല്യമായാല്‍ മാത്രമേ ജൂറി ചെയര്‍മാന്‍ വോട്ടു ചെയ്യുകയുള്ളൂ. വോട്ടിംഗ് തുല്യമായാല്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് താന്‍ ആദ്യമേ വ്യക്തമാക്കിയിരുന്നുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
അക്ഷയ് കുമാറിന്റേയും മോഹന്‍ലാലിന്റെയും കാര്യത്തില്‍ താന്‍ വോട്ട് ചെയ്തിട്ടില്ല. ഇരുവര്‍ക്കും അവസാന റൗണ്ടില്‍ തുല്യവോട്ടുകളാണ് ലഭിച്ചത്. മുന്‍പ് പലതവണ മോഹന്‍ലാല്‍ അവാര്‍ഡ് നേടിയിട്ടുള്ളതിനാല്‍ അക്ഷയ് കുമാറിന് മുന്‍തൂക്കം ലഭിച്ചു. ജൂറി അംഗങ്ങളില്‍ പലരും ആദ്യമായാണ് ലാലിന്റെ അഭിനയം കാണുന്നത് എന്നതിനാല്‍ അവര്‍ മോഹന്‍ലാലിനെ തിരഞ്ഞെടുത്തത് സ്വാഭാവികമെന്നും പ്രിയദര്‍ശന്‍ പറയുന്നു.