കർണാടകയിൽ നിന്നും പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുമോ? ആവശ്യവുമായി നേതാക്കൾ
ബെംഗളൂരു; കർണാടകത്തിൽ നിന്നും പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് എത്തുമോ? ജൂൺ 10 ന് നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് പാർട്ടി നേതാക്കളുടെ ആവശ്യം. 2023 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് നിന്ന് പ്രിയങ്ക മത്സരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
2020 ലും രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് പ്രിയങ്ക ഗാന്ധിയുടെ പേര് കർണാടകയിൽ നിന്നും ചർച്ചയായിരുന്നു. എന്നാൽ അന്ന് ഹൈക്കമാന്റ് നേതൃത്വും ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇക്കുറിയും പ്രിയങ്കയോ ഹൈക്കമാന്റോ സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിച്ചേക്കില്ലെന്ന് തന്നെയാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. നിലവിലെ രാജ്യസഭാംഗമായ ജയറാം രമേശിനെ വീണ്ടും നോമിനേറ്റ് ചെയ്യാനാണ് സാധ്യതയെന്നും നേതാക്കൾ പറയുന്നു. ഇനി അദ്ദേഹം മറ്റൊരു സീറ്റിൽ നിന്നാണ് മത്സരിക്കുന്നതെങ്കിൽ പുതിയ നേതാക്കളെ കണ്ടെത്തേണ്ടി വരും, മുതിർന്ന നേതാവ് പറഞ്ഞു. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ ജയറാം രമേശിനോട് ഹരിയാനയിൽ നിന്ന് മത്സരിക്കാൻ ദീപേന്ദർ സിംഗ് ഹൂഡ ക്ഷണിച്ചിരുന്നു.
'മിഴികളിൽ'....നോക്കി നിന്ന് പോകും അഹാനയെ.. ഇങ്ങനെയൊക്കെയാണ് മദ്രാസിലെ വൈകുന്നേരങ്ങൾ എന്ന് താരം

അതേസമയം ജയറാം രമേശിന് പുറമെ മുൻ എംഎൽസി ഇവോ ഡിസോസ, മുൻ ലോക്‌സഭാ എംപി വി എസ് ഉഗ്രപ്പ എന്നിവരും സ്ഥാനാർത്ഥിത്വത്തിനായി രംഗത്തുണ്ട്. ഓസ്‌കർ ഫെർണാണ്ടസിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന സീറ്റിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമുദായത്തിൽ നിന്നുള്ള നേതാക്കൾ എ ഐ സി സി ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുമുള്ള രൺദീപ് സിങ് സുർജേവാലയെ സമീപിച്ചിരുന്നു.

നാല് രാജ്യസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ബി ജെ പിയിലെ കെ സി രാമമൂർത്തി, ജയറാം രമേഷ്, അന്തരിച്ച നേതാവ് ഓസ്കാർ ഫെർണാണ്ടസ് എന്നിവരുടെ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിർമല സീതാരാമനെയും കെ സി രാമസ്വാമിയെയും ബി ജെ പി വീണ്ടും മത്സരിപ്പിക്കും. അതേസമയം ഒരു സീറ്റിൽ വിജയിക്കാൻ 14 വോട്ടുകളുടെ കുറവുള്ള ജെ ഡി എസ് ബി ജെ പിയുടെ പിന്തുണ തേടിയേക്കുമെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാവും പാർട്ടി തലവനുമായ എച്ച് ഡി ദേവേഗൗഡ ബി ജെ പി ദേശീയ നേതൃത്വവുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.

ഒരു രാജ്യസഭാംഗത്തിന് വിജയിക്കാൻ 45 വോട്ടാണ് ആവശ്യം. 122 എം എൽ എമാരുള്ള ബി ജെ പിക്ക് രണ്ട് സ്ഥാനാർത്ഥികളെ എളുപ്പത്തിൽ വിജയിപ്പിക്കാനാകും. 69 എംഎൽഎമാരുള്ള കോൺഗ്രസിന് ഒരു സീറ്റിൽ വിജയിക്കാം. എന്നാൽ 32 എം എൽ എമാരുള്ള ജെ ഡി എസിന് 14 എം എൽ എമാരുടെ വോട്ടുകൾ കൂടി ആവശ്യമാണ്. അതേസമയം ബി ജെ പി മൂന്നമാതൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ ജെ ഡി എസ് ബി ജെ പിയെ പിന്തുണയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇതിനോടകം തന്നെ നിരവധി ജെ ഡി എസ് നേതാക്കൾ പാർട്ടി വിടാൻ തയ്യാറായി നിൽക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ബി ജെ പിയെ നേരിടാൻ ജെ ഡി എസ് തയ്യാറായേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഒരു സർപ്രൈസ് സ്ഥാനാർത്ഥിയെ ജെഡിഎസ് മത്സരിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
15 സംസ്ഥാനങ്ങളിൽ നിന്നായി 57 രാജ്യസഭാ സീറ്റുകളിലേക്കാണ് ജൂൺ 10 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും.












Click it and Unblock the Notifications