ഏക കഥാപാത്രമായി സിനിമതാരം പ്രിയങ്ക നായർ; വ്യത്യസ്ത ചിത്രവുമായി അഭിലാഷ് പുരുഷോത്തമൻ
തിരുവനന്തപുരം: മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ പ്രിയങ്ക നായർ ഏക കഥാപാത്രമുള്ള ചിത്രത്തിൽ നായികയാവുന്നു. പരീക്ഷണാത്മക ചിത്രമായിട്ടാണ് ഇത് പുറത്തിറങ്ങുക. തിരുവനന്തപുരത്ത് ബാങ്കുദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമന്റെ ഇതുവരെ പേരിടാത്ത ഫീച്ചർ ഫിലിമിലുടനീളം പ്രിയങ്ക നായർ മാത്രമാണ് കഥാപാത്രമാകുന്നത്. ചിത്രത്തിൻ്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
സിനിമതാരം നിത്യ മേനോൻ അഭിനയിച്ച 'പ്രാണ' എന്ന ചിത്രത്തിന് ശേഷം ഒരു സ്ത്രീ കഥാപാത്രത്തിന്റെ പിൻബലത്തിൽ പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും പേരിടാത്ത ഈ സിനിമയ്ക്കുണ്ട്. ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ഒറ്റ കഥാപാത്രത്തിലൂടെയുള്ള പരീക്ഷണമാണമായിരിക്കും ഈ ചിത്രം.
ഏക കഥാപാത്ര സിനിമകൾ സാധാരണയായി ഹൊറർ / ത്രില്ലർ, അല്ലെങ്കിൽ അതിജീവന സ്വഭാവമുള്ളവയാണ്. എന്നാൽ, ഇവിടെ പൂർണമായും ഒരു വ്യക്തിയുടെ മാനസിക സംഘർഷങ്ങളാണ് സിനിമയുടെ ഇതിവൃത്തമായി സംവിധായകൻ അവതരിപ്പിക്കുന്നത്.
മുഖ്യകഥാപാത്രം തന്റെ മാനസികാവസ്ഥയുടെ വിവിധഘട്ടങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുവെന്ന വ്യത്യസ്ത കൂടി ചിത്രത്തിനുണ്ടെന്ന് സംവിധായകൻ കൂടിയായ അഭിലാഷ് പുരുഷോത്തമൻ പറയുന്നു.
എല്ലാ വിഭാഗം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന വിധത്തിൽ ആകർഷകമായ രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഗാനങ്ങളും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ജീവിതത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളുടെ അനന്തരഫലങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൻ്റെ പശ്ചാത്തലസംഗീതവും, ഗ്രാഫിക്സും ഇഫക്ടുമെല്ലാം മുഴുവൻ പ്രേക്ഷകർക്കും ഉൾക്കൊള്ളാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
മൂന്നോളം ഹ്രസ്വചിത്രങ്ങളിൽ പ്രവർത്തിച്ച ചലച്ചിത്രാനുഭവമുള്ള അഭിലാഷ് പുരുഷോത്തമൻ തന്റെ അവധി ദിവസങ്ങളാണ് സിനിമയ്ക്കായി മാറ്റിവെക്കുന്നത്. സ്വകാര്യ ബാങ്കുദ്യോഗസ്ഥൻ കൂടിയായ അഭിലാഷിന് സംവിധാന രംഗത്ത് പൂർണപിന്തുണയുമായി തൻ്റെ കുടുംബവും സഹപ്രവർത്തകരും ഒപ്പമുണ്ട്.
ആറോളം ഏകാംഗ കഥാപാത്ര ചിത്രങ്ങൾ മാത്രമാണ് ഇന്ത്യയിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ആർ. പാർഥിബന്റെ 'ഒത്ത സെരുപ്പ് സൈസ് 7' എന്ന സിനിമയാണ് ഒടുവിലായി പുറത്തിറങ്ങിയ ഏക കഥാപാത്ര ഇനത്തിലെ സിനിമ. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനാവുന്ന ചിത്രമാണ് ഇത്തരത്തിൽ റിലിസിനൊരുങ്ങുന്ന മറ്റൊരു സിനിമ.
നബീഹാ മൂവീസിന്റെ ബാനറിൽ നുഫയിസ് റഹ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ പ്രതാപ് പി നായരുടേതാണ്. എഡിറ്റിംഗ് സോബിനും, സംഗീതം ദീപാങ്കുരൻ കൈതപ്രവും, ഗാനങ്ങൾ ശ്യാം കെ വാരിയരുമാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി സംവിധായകൻ അഭിലാഷ് പുരുഷോത്തമൻ 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.
Recommended Video