അയോധ്യ: പ്രിയങ്ക ഗാന്ധിക്കെതിരെ പ്രമേയം പാസ്സാക്കി മുസ്ലീം ലീഗ്, പ്രമേയത്തിൽ ഒരൊറ്റ വരി മാത്രം!
മലപ്പുറം: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുളള തറക്കല്ലിടല്‍ പൂര്‍ത്തിയായിരിക്കുകയാണ്. അതിനിടെ അയോധ്യ വിഷയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അഭിപ്രായ പ്രകടനത്തില്‍ കേരളത്തിലെ യുഡിഎഫില്‍ അമര്‍ഷം പുകയുകയാണ്.
പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് ദേശീയ നേതൃയോഗം പ്രിയങ്ക ഗാന്ധിക്കെതിരെ പ്രമേയം പാസ്സാക്കി. ഒറ്റവരിയിലാണ് മുസ്ലീം ലീഗ് അയോധ്യ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോടുളള എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
അനുകൂലിച്ച് നേതാക്കൾ
കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും ദിഗ്വിജയ് സിംഗും ആണ് അയോധ്യയിലെ ഭൂമി പൂജയെ പിന്തുണച്ച് ആദ്യം രംഗത്ത് എത്തിയത്. എന്നാല്‍ ദേശീയ നേതൃത്വത്തില്‍ ഉളളവര്‍ നിലപാട് പറയട്ടെ എന്ന കാത്തിരിപ്പിലായിരുന്നു ലീഗ് നേതൃത്വം. തൊട്ട് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയും അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നത്. ഭൂമി പൂജ ദേശീയ ഐക്യത്തിനുളള അവസരമെന്നാണ് പ്രിയങ്ക പ്രതികരിച്ചത്.
അതൃപ്തിയുമായി ലീഗ്
ഇതോടെ ലീഗ് നേതൃത്വം ഇടഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. കേരളത്തില്‍ യുഡിഎഫിന്റെ പ്രധാന സഖ്യകക്ഷിയാണ് മുസ്ലീം ലീഗ്. അതുകൊണ്ട് തന്നെ ലീഗിനെ പിണക്കുന്നത് കോണ്‍ഗ്രസ് സ്വന്തം പാലം വലിക്കുന്നതിന് തുല്യമാണ്. ലീഗ് അതൃപ്തി പരസ്യമാക്കിയതോടെ ഹൈക്കമാന്‍ഡ് ഇടപെട്ടു.
ചർച്ചയ്ക്ക് വേണുഗോപാൽ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ലീഗിന്റെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചത്. തുടര്‍ന്ന് ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് കെസി വേണുഗോപാലിനെ നിയോഗിച്ചു. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുമായി കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിക്കുകയുമുണ്ടായി.
പ്രിയങ്കയോട് യോജിപ്പ്
കേരളത്തിലെ സാഹചര്യം മാത്രം കണക്കിലെടുത്ത് ദേശീല തലത്തില്‍ നിലപാടെടുക്കാന്‍ സാധിക്കില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഉയര്‍ത്തുന്ന വാദം. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയേയും പാര്‍ട്ടി നേതൃത്വം അനുകൂലിക്കുന്നു. മുസ്ലീം ലീഗ് ഉയര്‍ത്തുന്ന എതിര്‍പ്പ് സംബന്ധിച്ച് ചര്‍ച്ച നടത്താമെന്നും അത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരിഹരിക്കാവുന്ന വിഷയമാണെന്നുമാണ് ഹൈക്കമാന്‍ഡ് നിലപാട്.
പ്രിയങ്കയ്ക്ക് എതിരെ പ്രമേയം
നിലവിലെ സാഹചര്യത്തില്‍ പ്രശ്നം കൂടുതല്‍ വഷളാക്കേണ്ടതില്ലെന്ന നിലപാടാണ് മുസ്ലീം ലീഗ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. ഇന്ന് പാണക്കാട് ചേര്‍ന്ന പാര്‍ട്ടി ദേശീയ കമ്മിറ്റി യോഗത്തില്‍ പ്രിയങ്ക ഗാന്ധിയുടെ അയോധ്യാ അനുകൂല പ്രസ്താവനയ്ക്ക് എതിരെ ലീഗ് പ്രമേയം പാസ്സാക്കി. ഒരു വരി മാത്രമാണ് മുസ്ലീം ലീഗ് പാസ്സാക്കിയ പ്രമേയത്തിലുളളത്.
ഒറ്റവരി പ്രസ്താവന
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവന അനവസരത്തിലുളളതാണ് എന്നും അതിനോടുളള വിയോജിപ്പ് അറിയിക്കുന്നു എന്നുമാണ് ആ ഒറ്റവരി പ്രസ്താവന. ഈ ഘട്ടത്തില്‍ സംയമനം പാലിക്കാനാണ് ലീഗ് തീരുമാനം എന്ന് വ്യക്തമാക്കുന്നതാണീ ഒറ്റവരി പ്രമേയം. ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ വിശദീകരണത്തിനില്ലെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.
വിധി സ്വീകരിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല
അയോധ്യ കേസില്‍ സുപ്രീം കോടതി പ്രസ്താവിച്ച വിധി അംഗീകരിക്കുന്നു എന്ന് ലീഗ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. എന്നാല്‍ ആ വിധി സ്വീകരിക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തിലെ നിലപാട് മറ്റ് സംഘടനകളുമായി ആലോചിച്ചുളളതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ല
ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ല. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ ഘട്ടത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കും. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വീകരിച്ച സംയമനത്തിന്റെ വഴിയേ ആണ് ലീഗ് എന്നും പാര്‍ട്ടി അണികളെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.