വിവാദ യോഗ കേന്ദ്രത്തിനെതിരേ അന്വേഷണം; ഹൈക്കോടതി നിര്‍ദേശം നല്കി
കൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിനെതിരേ അന്വേഷണം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
യോഗ കേന്ദ്രം തടവിലാക്കിയ പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടയക്കാനും കോടതി നിര്‍ദേശം നല്കി. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനും കോടതി ആവശ്യപ്പെട്ടെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, യോഗ കേന്ദ്രം അടച്ചുപൂട്ടേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്രം അടച്ചുപൂട്ടാനും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരേ യോഗ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞദിവസം യോഗ കേന്ദ്രത്തിനെതിരേ ഉണ്ടായത്. ഹിന്ദുമതത്തില്‍ നിന്നു മാറിയ യുവതികളെ തിരിച്ചുകൊണ്ടുവരികയാണ് ഇവിടെ നടക്കുന്നതെന്ന് യുവതികള്‍ വെളിപ്പെടുത്തിയിരുന്നു.
ക്രൂരമായ പീഡനങ്ങളാണ് ഈ യോഗ കേന്ദ്രത്തില്‍ നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നു. തൃശൂര്‍ സ്വദേശിയായ ഡോക്ടറുടെ വെളിപ്പെടുത്തലാണ് ആദ്യമുണ്ടായത്. പിന്നീട് കണ്ണൂര്‍ സ്വദേശിയായ യുവതിയും സമാനാമയ ആരോപണങ്ങള്‍ ഉന്നയിച്ചു.
കരാട്ടെ അധ്യാപകരാണ് പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതെന്നും ഷാളുപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനമെന്നും കണ്ണൂരിലെ പെണ്‍കുട്ടി ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.
തൃശൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ യോഗ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന് മനോജ് ഗുരുജി, സഹായി ശ്രീജേഷ്, സഹോദരീ ഭര്‍ത്താവ് മനു, ട്രെയിനര്‍മാരായ സുജിത്ത്, സുമിത, ലക്ഷ്മി എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.