നടിയുടെ രഹസ്യമൊഴി പ്രതിഭാഗത്തിന് നൽകില്ല; നിർഭയയെക്കാൾ പ്രഹര ശേഷിയുള്ളത്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടിയുടെ രഹസ്യ മൊഴി പ്രതിഭാഗത്തിന് നല്‍കരുതെന്ന് പ്രോസിക്യൂഷൻ. കേസ് നിര്‍ഭയയെക്കാള്‍ പ്രഹരശേഷിയുളളതാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. നടിയുടെ മൊഴി തുറന്ന കോടതിയില്‍ രേഖപെടുത്താനാകില്ലെന്നും കോടതി നടപടികള്‍ രഹസ്യമാക്കണം കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചത്. സുനിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബുധനാഴ്ച ഉച്ചക്ക് ശേഷം കേസില്‍ വീണ്ടും വാദം കേള്‍ക്കും.സുനിയുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച പരിഗണിച്ചത്. ഇതേ കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.
സുനിക്ക് ജാമ്യം അനുവദിക്കണമെന്ന് ആളൂർ
കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ബിഎ ആളൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.
നിർഭയ കേസിനേക്കാൾ ഗൗരവകരം
തുടര്‍ന്നാണ് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിനെക്കാള്‍ ഗൗരവതരമായ കേസാണിതെന്ന് കോടതിയെ അറിയിച്ചത്. കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഇത് ചരിത്രത്തിലാദ്യം
ലൈംഗിക അതിക്രമം നടത്താന്‍ ക്വട്ടേഷന്‍ നല്‍കുന്നത് നിയമ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.
റിമാന്റ് കാലാവധി നീട്ടി
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് റിമാന്‍ഡ് നീട്ടിയിരുന്നു.
പിസി ജോർജിനെ ചോദ്യം ചെയ്യും
അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി നോട്ടീസ് നല്‍കും.
തെളിവുകളുമായി ഹാജരാകണം
ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് അന്വേഷണ സംഘം പിസി ജോര്‍ജ്ജിന് നോട്ടീസ് നല്‍കുക. തെളിവുകളുമായി ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടും.