മഹാഭാരതം 2020ൽ തിയേറ്ററുകളിലെത്തും, എംടിയുടെ തിരക്കഥ തന്നെ വേണമെന്ന് നിർബന്ധമില്ലെന്ന് നിർമാതാവ്....
Recommended Video
കോഴിക്കോട്: മലയാളത്തിൽ ഏറെ വായിക്കപ്പെട്ട നോവലാണ് എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം. രണ്ടാമൂഴത്തിന്റെ ചലിച്ചിത്രാവിഷ്കാരം മലയാളികൾ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്. എന്നാൽ സിനിമയും തിരക്കഥയും നിയമക്കുരുക്കിൽപെട്ടുകിടക്കുകയാണ് ഇപ്പോൾ. തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി വാസുദേവൻ നായർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ സമീപിച്ചതോടെയാണ് അനിശ്ചിതത്വം തുടങ്ങുന്നത്.
സിനിമ തുടങ്ങുന്നതിന് നേരിടുന്ന കാലതാമസം ചൂണ്ടിക്കാട്ടിയാണ് എംടി തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടത്. അനുരഞ്ജന ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. എന്നാൽ എംടി വാസുദേവൻ നായർ തിരക്കഥ നൽകിയില്ലെങ്കിലും മഹാഭാരതം സിനിമയാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ ബിആർ ഷെട്ടി.
തിരക്കഥ തിരികെ വേണമെന്ന്
കഴിഞ്ഞ ഒക്ടോബർ 11നാണ് തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എംടി വാസുദേവൻ നായർ രംഗത്തെത്തിയത്. നാലു വർഷം മുൻപായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ സിനിമ തുടങ്ങണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും ഇത് പാലിക്കാത്തതിനെ തുടർന്ന് ഒരു വർഷം കൂടി നീട്ടി നൽകിയിരുന്നു. സിനിമ തുടങ്ങുന്നതിൽ ഇത്രവലിയ കാലതാമസം നേരിട്ടതിനെ തുടർന്നായിരുന്നു എംടിയുടെ പിന്മാറ്റം.
അനുനയ ശ്രമവുമായി സംവിധായകൻ
എംടി വാസുദേവൻ നായരെ അനുനയിപ്പിക്കാനായി സംവിധായകൻ ശ്രീകുമാർ മേനോൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. മഞ്ഞുരുകിത്തുടങ്ങിയെന്ന പ്രതീക്ഷയാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സംവിധായകൻ പങ്കുവെച്ചത്. എന്നാൽ മുൻകൂറായി നൽകിയ പണം താൻ തിരികെ നൽകാമെന്നും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ തിരികെ വേണമെന്നുമായിരുന്നു എംടിയുടെ നിലപാട്.
മധ്യസ്ഥനെ വേണം
എംടി വാസുദേവൻ നായർ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ചപ്പോൾ കേസിൽ മധ്യസ്ഥനെ വേണമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ കോടതിയോട് ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് ഡിസംബർ ഏഴിലേക്ക് മാറ്റിയിരിക്കുകയാണ്.
പിന്നോട്ടില്ലെന്ന് നിർമാതാവ്
മഹാഭാരതം സിനിമയാക്കുമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിനിമയുടെ നിർമാതാവും വ്യവസായിയുമായ ബിആർ ഷെട്ടി അറിയിച്ചു. മഹാഭാരതം സിനിമയാക്കണമെന്നാണ് തന്റെ ആഗ്രഹം, അതിന് എംടിയുടെ തിരക്കഥ തന്നെ വേണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നാണ് ബി ആർ ഷെട്ടിയുടെ നിലപാട്.
പണത്തിന് വേണ്ടിയല്ല
പണത്തിന് വേണ്ടിയല്ല താൻ മഹാഭാരതം നിർമിക്കാൻ മുന്നോ്ടട് വന്നത്, ഇന്ത്യയുടെ സംസ്കാരം ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബിആർ ഷെട്ടി മുൻപും പ്രതികരിച്ചിരുന്നു. വിവാദങ്ങളിൽ ഇടപെടാൻ താൽപര്യമില്ലെന്നും എംടി വാസുദേവൻ നായർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നിർമാതാവ് വ്യക്തമാക്കി.
2020ൽ തീയേറ്ററുകളിലേക്ക്
ആയിരം കോടി മുതൽ മുടക്കിലുള്ള ബ്രഹ്മാണ്ഡ ചിത്രമാണ് രണ്ടാമൂഴമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യകഥാപാത്രമായ ഭീമന്റെ വേഷത്തിൽ മോഹൻലാലാണ് എത്തുന്നത്. 2020ൽ തന്നെ ചിത്രത്തിന്റെ ആദ്യഭാഗം തീയേറ്ററുകളിലെത്തുമെന്ന് ബിആർ ഷെട്ടി പറഞ്ഞു. 3 മണിക്കൂർ വീതമുള്ള രണ്ടു ഘട്ടങ്ങളായാവും മഹാഭാരതം തീയേറ്ററുകളിലെത്തുക.
പതിനെട്ടാംപടിയിൽ ആചാരലംഘനം നടന്നാൽ കേരളം നിശ്ചലമാകും; മുന്നറിയിപ്പുമായി കെ പി ശശികല
പോലീസുകാരായ ആഷിഖിനും ഇബ്രാഹിമിനും എതിരായ പ്രചരണം.. വാസ്തവം വെളിപ്പെടുത്തി പോലീസ്