നല്ല നടപ്പിന് കുട്ടികളെ ശിക്ഷിക്കുന്നത് പോലെ കണ്ടാൽ മതിയെന്ന് സിയാദ് കോക്കർ, 'അച്ചടക്ക നടപടി അനുവാര്യം'
അവതാരകയെ എന്നല്ല ആരെയും അസഭ്യം പറയാൻ ആർക്കും അധികാരമില്ലന്ന് നിർമാതാവ് സിയാദ് കോക്കർ. സിനിമ ഷൂട്ടിങ്ങിനിടയിൽ നിർമ്മാതക്കൾക്കും ശ്രീനാഥ് ഭാസി കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് നടപടിയെന്നും അദേഹം പറഞ്ഞു.
ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ചത് അംഗീകരിക്കാൻ കഴിയില്ല. സിനിമ മാത്രമല്ല ഏതു മേഖല ആയാലും അച്ചടക്കം അത്യാവശ്യമാണ്. നടപടി എത്രകാലത്തേക്ക് എന്ന് പറയാൻ കഴിയില്ലന്നും സിയാദ് കോക്കർ പറഞ്ഞു.
''ശ്രീനാഥ് ഭാസി ഒരു അവതാരകയെ അപമാനിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാൻ കഴിയില്ല ആർക്കും ആരെയും അസഭ്യം പറയാനോ അപമാനിക്കാനോ അവകാശമില്ല. സിനിമ മാത്രമല്ല ഏതു മേഖല ആയാലും അച്ചടക്കം അത്യാവശ്യമാണ്. ശ്രീനാഥ് ഭാസി കാരണം പ്രൊഡ്യൂസർമാർക്ക് തലവേദന ഉണ്ടാക്കുന്ന പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്''.
കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ ക്ഷമിക്കണം: പരാതി പിന്‍വലിക്കുമെന്ന സൂചന നല്കി പരാതിക്കാരി
''ഷൂട്ടിങ്ങിനു ഇടയിൽ ആരോടും പറയാതെ മറ്റു ചർച്ചകൾക്ക് പോവുകയും അങ്ങനെ ഷൂട്ടിങ് മുടങ്ങുകയും ചെയ്തിട്ടുണ്ട്. പല നിർമാതാക്കളും പരാതി പറഞ്ഞിട്ടുണ്ട്. അതിനിടയിലാണ് ഇത്തരത്തിൽ ഉള്ള ഒരു സംഭവം ഉണ്ടാകുന്നത്. ഒരു അച്ചടക്ക നടപടി ആവശ്യമാണ് എന്ന് ഞങ്ങൾക്ക് തോന്നി. അതേത്തുടർന്ന് അദ്ദേഹത്തെ വിളിച്ചു വരുത്തി തൽക്കാലം സിനിമയിൽ നിന്ന് മാറി നിൽക്കാൻ പറയുകയായിരുന്നു''.
ചെയ്തുവരുന്ന പടങ്ങൾ പൂർത്തിയക്കാൻ ശ്രീനാഥ് ഭാസിക്ക് തടസമില്ലന്നും സിയാദ് കോക്കർ പറഞ്ഞു. ''അദ്ദേഹം ചെയ്തു കൊണ്ടിരുന്ന പടങ്ങൾ പൂർത്തിയാക്കാനും ഡബ്ബിങ് ബാലൻസ് ഉള്ളത് ചെയ്യാനും തടസമില്ല. ഇത് ശ്രീനാഥ് ഭാസിക്ക് മാത്രമല്ല അച്ചടക്കമില്ലാതെ പെരുമാറുന്ന എല്ലാവർക്കും ഒരു മുന്നറയിപ്പാണ്. എല്ലാ താരങ്ങളും ഇതുപോലെ തന്നെ വന്നവരാണ്, പുതുതലമുറക്ക് മാത്രം ഒരു പ്രത്യേകതയുമില്ല. കുട്ടികളെ നല്ല നടപ്പ് പഠിപ്പിക്കാൻ വേണ്ടി മാതാപിതാക്കൾ ശിക്ഷിക്കുന്നതുപോലെ കരുതിയാൽ മതി''
സമയപരിധി നോക്കിയല്ല തീരമാനമെടുക്കുന്നതെന്നും, ശ്രീനാഥ് ഭാസിയുടെ സ്വഭാവം മാറുന്നതിന് അനുസരിച്ച് വിലക്ക് നീക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നടന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കൊച്ചിയിലെ ഓഫീസില്‍ നടൻ ഹാജരായത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എക്സിക്യുട്ടീവ് യോഗത്തില്‍ ശ്രീനാഥ് ഭാസിയുടെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ നടപടിയാണെന്ന വിലയിരുത്തലുണ്ടായിരുന്നു.
തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടനയുടെ പ്രതികരണം.'താരങ്ങൾ മറ്റുള്ളവര്‍ക്ക് മാതൃകയാക്കേണ്ട ആളുകള്‍ കൂടിയാണ്. ഇത്തരം പെരുമാറ്റം ഉണ്ടാവുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാതിരിക്കുക എന്നത് നിര്‍മാതാക്കളുടെ സംഘടനയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കിയായിരുന്നു സംഘടനയുടെ നടപടി.
കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രൊമോഷൻ ഷൂട്ടിനിടെയാണ് ഓൺലൈൻ മാധ്യമപ്രവർത്തകയോട് നടൻ അപമര്യാദയായി പെരുമാറിയത്. തുടർന്ന് ലഭിച്ച പരാതിയിലാണ് ശ്രീനാഥ് ഭാസിക്കെതിരെ മരട് പോലീസ് കേസെടുത്തത്.അതേസമയം, അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കുകയാണ് പോലീസ്. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.