കോടികൾ വാങ്ങുന്ന മകൾ ഒരു രൂപയെങ്കിലും കുറച്ചോ? നാണമുണ്ടോ നന്ദിയുണ്ടോ? തുറന്നടിച്ച് നടൻ ജയൻ ചേർത്തല
മലയാള സിനിമാ നിർമ്മാതാക്കളും താരങ്ങളും തമ്മിലുളള തർക്കം രൂക്ഷമാകുന്നു. താരങ്ങളുടെ ഉയർന്ന പ്രതിഫലം സംബന്ധിച്ച് അടക്കം നിർമ്മാതാവ് ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവനകളാണ് സിനിമാക്കാരുടെ ഇടയിൽ മാലപ്പടക്കത്തിന് തിരി കൊളുത്തിയിരിക്കുന്നത്. സുരേഷ് കുമാറിനെ തള്ളി രംഗത്ത് വന്ന ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ കൂടി രംഗത്ത് വന്നതോടെ വിവാദം ആളിക്കത്തുകയാണ്.
അതിനിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനേയും സുരേഷ് കുമാറിനേയും രൂക്ഷമായി വിമർശിച്ച് നടനും അമ്മ ഭാരവാഹിയും ആയ ജയൻ ചേർത്തല രംഗത്ത് എത്തിയിരിക്കുകയാണ്. നടിയായ ഭാര്യയുടെ പേരിലാണ് സുരേഷ് കുമാർ സിനിമകൾ നിർമ്മിക്കുന്നതെന്നും കോടികൾ വാങ്ങുന്ന മകൾ പ്രതിഫലം കുറച്ചിട്ടുണ്ടോ എന്നും ജയൻ ചേർത്തല മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സമരത്തിന് മുന്നോട്ട് വെച്ച കാരണങ്ങള്‍ മനസ്സിലാകുന്നില്ല. താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം, താരങ്ങളാണ് നഷ്ടമുണ്ടാക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. ഈ താരങ്ങളെ വെച്ച് കുറേ ലാഭമുണ്ടാക്കിയിട്ടുളള നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇപ്പോള്‍ സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. അവര്‍ തന്നെ പറയുന്നു പ്രതിഫലം കുറയ്ക്കണം. അതുകൊണ്ട് സിനിമ ലാഭത്തിലാകുമോ. താരങ്ങള്‍ക്കാണോ മുഴുവന്‍ പണവും കൊടുക്കുന്നത്.
ഇത് താരങ്ങളേയും താരസംഘടനയേയും ലക്ഷ്യമിട്ടുളള ആസൂത്രിതമായ ആരോപണം ആണ്. അത്ര ചങ്കുറ്റം ഉണ്ടെങ്കില്‍ താരങ്ങളില്ലാതെ സിനിമ എടുത്ത് ഹിറ്റാക്കട്ടെ. അതെന്താണ് ചെയ്യാത്തത്. ഇവര്‍ക്ക് താരങ്ങളെ തന്നെ നായകനും നായികയുമായി വേണം. എന്നാല്‍ അവര്‍ക്ക് പൈസ കൊടുക്കാനും പറ്റില്ല എന്നാണ്. അത് ഇരട്ടത്താപ്പാണ്.
താരങ്ങള്‍ സിനിമ നിര്‍മ്മിക്കാന്‍ പാടില്ല എന്ന് പറയുന്നത് എന്ത് വൃത്തികേടാണ്. എത്ര പേരാണ് സിനിമ കൊണ്ട് ജീവിച്ച് പോകുന്നത്. സിനിമയുടെ വിജയത്തിന് മുഖ്യകാരണങ്ങളായ താരങ്ങള്‍ സിനിമ നിര്‍മ്മിക്കാന്‍ പാടില്ല എന്ന് പറയുന്നത് പഴയ കാല വ്യവസ്ഥിതിയാണ്. നിങ്ങള്‍ അടിയാളന്മാരും ഞങ്ങള്‍ മുതലാളിമാരും എന്നതാണ്.. ഇത്തരം അഹങ്കാരമൊന്നും അംഗീകരിച്ച് കൊടുക്കാന്‍ പറ്റില്ല.
സുരേഷ് കുമാറിന്റെ കമ്പനിയുടെ പേര് രേവതി കലാമന്ദിര്‍, നിര്‍മ്മാതാവിന്റെ പേര് വെക്കുന്നത് മേനക സുരേഷ് കുമാര്‍ എന്ന്. മേനക ചേച്ചി അഭിനയത്രി ആയിരുന്നില്ലേ. അവര്‍ അമ്മ അംഗമാണ്. അവരെ കുറ്റം പറയുന്നില്ല. പക്ഷേ പറയുന്ന സമയത്ത് ഇതൊക്കെ ആലോചിക്കണ്ടേ. തന്റെ സിനിമാ കമ്പനിയുടെ നിര്‍മ്മാതാവായി പേര് വെക്കുന്നത് മേനക സുരേഷ് കുമാര്‍ എന്ന്. അദ്ദേഹത്തിന്റെ മകള്‍ കോടികള്‍ വാങ്ങുന്ന നടിയല്ലേ. ഇന്നേ വരെ ഒരു രൂപ കുറച്ച് വാങ്ങിയതായി നമ്മുടെ അറിവിലുണ്ടോ.
ഇതിപ്പോള്‍ അതിര് കടന്നിരിക്കുകയാണ്. സുരേഷ് കുമാര്‍ പറയുന്നു അമ്മ നാഥനില്ലാ കളരിയാണ് എന്ന്. ഈ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടത്തിലായി അവര്‍ക്ക് പൈസ ഇല്ല എന്ന് പറഞ്ഞപ്പോള്‍ 1 കോടി രൂപ കടം കൊടുത്തത് അമ്മ അസോസിയേഷന്‍ ആണ്. തെളിവായി രേഖകളുണ്ട്. അതില്‍ ഇന്നും 60 ലക്ഷമേ തിരിച്ച് തന്നിട്ടുളളൂ. അതിന് ശേഷം കഴിഞ്ഞ വര്‍ഷം അമ്മയില്‍ വന്ന് ഇവര്‍ പറഞ്ഞു, അവര്‍ക്ക് വേണ്ടി ഒരു ഷോ ചെയ്ത് കൊടുക്കണം. താരങ്ങള്‍ ഇല്ലെങ്കില്‍ ഷോ ഹിറ്റാകില്ല. രണ്ടരക്കോടി കടം ഉളളത് വീട്ടണം എന്ന്.
അന്ന് ലാലേട്ടനും മമ്മൂക്കയും എല്ലാവരും പറഞ്ഞു, നിര്‍മ്മാതാക്കളെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത് സിനിമയുടെ ആവശ്യമാണ്. അതുകൊണ്ട് അവര്‍ക്കൊരു ഷോ ചെയ്ത് കൊടുക്കണം എന്ന്. അമ്മ അംഗങ്ങള്‍ എല്ലാവരും ഫ്രീയായി ഖത്തറിലേക്ക് ചെന്നു. അമേരിക്കയില്‍ ഉണ്ടായിരുന്ന ലാലേട്ടന്‍ സ്വന്തം പൈസ മുടക്കി ഖത്തറിലേക്ക് വന്നു. ആ ഷോ അവര്‍ക്ക് നടത്താന്‍ സാധിച്ചില്ല. അവിടുന്ന് പിരിയേണ്ടി വന്നു. അതിന് ശേഷം അവര്‍ക്ക് വേണ്ടി കൊച്ചിയില്‍ ഷോ ചെയ്തു. ലാലേട്ടനും മമ്മൂക്കയും അടക്കം ഫ്രീയായി വന്ന് സഹകരിച്ചു. അന്ന് ലഭിച്ച 4 കോടിയില്‍ 70 ശതമാനവും, 2 കോടി 60 ലക്,ം എടുത്തത് ഈ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആണ്. അവരുടെ കടം തീര്‍ക്കാന്‍ വേണ്ടിയാണ്. പടം ഉണ്ടാക്കാന്‍ മാത്രം താരങ്ങളെ വേണം. അത് കഴിഞ്ഞാല്‍ പിന്നെ താരങ്ങള്‍ ഏറ്റവും മോശക്കാരാണ് എന്നാണ്. നാണമുണ്ടോ നന്ദിയുണ്ടോ. സംസാരിക്കുമ്പോള്‍ മനുഷ്വത്തം വേണ്ടേ എന്ന് ജയന്‍ ചേര്‍ത്തല ചോദിച്ചു.












Click it and Unblock the Notifications