പുതുശ്ശേരി രാമചന്ദ്രന് വയലാർ പുരസ്കാരം നൽകുന്നതിനെച്ചൊല്ലി തർക്കം, എംകെ സാനു രാജി വെച്ചു
കൊച്ചി: വയലാര്‍ സാഹിത്യ പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രൊഫ. എംകെ സാനു രാജി വെച്ചു. പുരസ്‌കാര നിര്‍ണയത്തിന്മേലുളള ബാഹ്യ ഇടപെടലുകളില്‍ പ്രതിഷേധിച്ചാണ് സ്ഥാനമൊഴിയുന്നതെന്ന് എംകെ സാനുവിന്റെ രാജിക്കത്തില്‍ പറയുന്നു. അര്‍ഹത ഇല്ലാത്ത കൃതിക്ക് പുരസ്‌ക്കാരം നല്‍കാനുളള ഇടപെടലിന് കൂട്ട് നില്‍ക്കാനാവില്ലെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നു. ഇതോടെ വയലാര്‍ സാഹിത്യ പുരസ്‌ക്കാര നിര്‍ണയം വിവാദത്തിലായിരിക്കുകയാണ്.
ഏഴാച്ചേരി രാമചന്ദ്രന്റെ 'ഇലത്തുമ്പിലെ വജ്രദാഹം' എന്ന കവിത, വിജെ ജെയിംസിന്റെ 'നിരീശ്വരന്‍' എന്ന നോവല്‍ എന്നീ കൃതികളാണ് വയലാര്‍ പുരസ്‌ക്കാരത്തിന് വേണ്ടി അവസാന റൗണ്ടില്‍ പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ മറ്റൊരു കൃതിക്ക് പുരസ്‌ക്കാരം നല്‍കാനായിരുന്നു നീക്കം. സര്‍ഗാത്മകത മാത്രം കണക്കിലെടുത്ത് പുരസ്‌ക്കാരം നിര്‍ണയിച്ചിരുന്ന സമിതിക്ക് മേല്‍ ഇക്കുറി കടുത്ത ബാഹ്യസമ്മര്‍ദ്ദമാണുളളതെന്നും രാജിക്കത്തില്‍ എംകെ സാനു ആരോപിക്കുന്നു.
ഇടത് സഹയാത്രികനും പ്രമുഖ കവിയും അധ്യാപകനും ഭാഷാ ഗവേഷകനുമായ വ്യക്തിയുടെ ആത്മകഥയ്ക്ക് പുരസ്‌കാരം നല്‍കാനാണ് സമ്മര്‍ദ്ദമുളളത് എന്നും എംകെ സാനു വെളിപ്പെടുത്തിയിട്ടുണ്ട്. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയെ ചൊല്ലിയാണ് എംകെ സാനു കലാപമുയര്‍ത്തിയിരിക്കുന്നത് എന്നാണ് സൂചന.
പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയായ 'തിളച്ച മണ്ണില്‍ കാല്‍നടയായി' എന്ന പുസ്തകം കമ്മ്യൂണിസ്റ്റ് സഹന സമരങ്ങളുടെ കാലഘട്ടത്തെ കൂടി അടയാളപ്പെടുന്നതാണ്. 2017ല്‍ ചിന്ത പബ്ലിക്കേഴ്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വയലാര്‍ പുരസ്‌ക്കാര നിര്‍ണയ സമിതിയിലെ തന്നെ വ്യക്തി-രാഷ്ട്രീയ തര്‍ക്കങ്ങളാണ് പുതിയ വിവാദത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇടതുപക്ഷക്കാരനെന്ന് അറിയപ്പെടുന്ന എംകെ സാനുവിന്റേത് ഹിന്ദു വര്‍ഗീയതയെ താലോലിക്കുന്ന നിലപാടുകളാണ് എന്ന് നേരത്തെ സക്കറിയ അടക്കമുളളവര്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുളളതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.