'പിഎഫ്ഐ ദേശീയ സുരക്ഷയ്ക്ക് ഭീഷണി, നിരോധിക്കണം,'അറ്റു പോകാത്ത ഓര്‍മ്മകളിൽ' പ്രൊഫസർ ടിജെ ജോസഫ്
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും അംഗങ്ങളെ അഴിക്കുള്ളില്‍ പൂട്ടുകയും ചെയ്യേണ്ട സമയം അതിക്രമിച്ചെന്ന് പ്രൊഫസർ ടി ജെ ജോസഫ്. ദേശ സുരക്ഷ കണക്കിലെടുത്ത് പോപ്പുലർ ഫ്രണ്ടിനെ ഇല്ലാതാക്കേണ്ടത് പ്രധാനമാണെന്നും അദേഹം പറഞ്ഞു. ന്യൂസ് 18 ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തന്റെ ജീവിതവും പോപ്പുലർ ഫ്രണ്ടിനെ കുറിച്ചുള്ള പ്രതികരണവും അദേഹം ഒരിക്കൽ കൂടി പങ്കുവയ്ക്കുന്നത്.
മൂവാറ്റുപുഴയിലെ വീട്ടിൽ ലളിതജീവിതം നയിക്കുകയാണ് ഇന്ന് ജോസഫ്. കൃത്യമായി പറഞ്ഞാൽ 2010 ലെ അതിക്രൂരമായ ആക്രമണം കഴിഞ്ഞിട്ട് 10 വർഷവും 2 മാസവും പിന്നിടുന്നു. ആക്രമണത്തിന് ശേഷം നാല് പുസ്തകങ്ങൾ കൂടി അദ്ദേഹം എഴുതിയിട്ടുണ്ട്. എല്ലാം ഇടതു കൈക്കൊണ്ടാണ് എഴുതിയത്. അറ്റുപോയ വലതുഭാഗത്തിന് ബദലായി സ്വയം പരിശീലപ്പിച്ചെടുത്ത ശീലം.
ക്രൂരമായ ആക്രമണത്തിന് ഇരയായി 12 വർഷങ്ങൾ പിന്നിടുമ്പോഴും അറ്റുപോയ കൈയ്ക്ക് പിന്നിലെ 'യഥാർത്ഥ കുറ്റവാളികളെ' തിരയുകയാണ് അദേഹം. ആക്രമണത്തിന് പിന്നിൽ ഇപ്പോഴും കാണാമറയത്തിരിക്കുന്ന ആളുകളുണ്ടെന്നും അവരെ പോലീസ് അറസ്റ്റ് ചെയ്യുന്ന ദിവസം വന്നെത്തുമെന്നും അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. "അറസ്റ്റ് ചെയ്യപ്പെട്ടവർ താഴെത്തട്ടിലുള്ള പിഎഫ്ഐ അംഗങ്ങളാണ്, എന്നെ ആക്രമിച്ചവർ. എനിക്കെതിരെ ആക്രമണം നടത്താൻ ഉത്തരവിട്ട പിഎഫ്‌ഐയുടെ തലപ്പത്തുള്ളവരും സൂത്രധാരന്മാരും എങ്ങനെയാണ് യഥേഷ്ടം വിഹരിക്കുന്നതെന്ന് എനിക്കറിയണം' അദേഹം പ്രതികരിക്കുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി; പോലീസിന് പ്രശംസ
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുകയും അംഗങ്ങളെ അഴിക്കുള്ളില്‍ പൂട്ടുകയും ചെയ്യേണ്ട സമയം അതിക്രമിച്ചെന്ന് പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം പ്രതികരിക്കുന്നു. "അവരുടെ പരിപാടികളും പ്രവർത്തനങ്ങളും വിവിധ ഭീകര പ്രവർത്തനങ്ങളിലെ പങ്കാളിത്തവും സൂചിപ്പിക്കുന്നത് അവർ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ്. വർഷങ്ങളായി നിരവധി ആക്രമണങ്ങളിൽ അവർ ഉൾപ്പെട്ടിട്ടുണ്ട്, ദേശീയ സുരക്ഷയുടെ താൽപര്യം കണക്കിലെടുത്ത്, ഈ ഭീകര സംഘടനയായ പിഎഫ്ഐയെ ഇല്ലാതാക്കേണ്ടത് പ്രധാനമാണ്. അത്തരം സംഘടനകൾ നമ്മുടെ രാജ്യത്തിന് അപകടമാണ്, അവ പൂർണ്ണമായും നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ കർശനമായ നടപടി സ്വീകരിക്കണം അദേഹം പറയുന്നു.
പോപ്പുലർ ഫ്രണ്ട് പരാമർശങ്ങൾ കേൾക്കുമ്പോൾ ദേഷ്യം തോന്നാറുണ്ടോ എന്ന ചോദ്യത്തിന് താൻ സ്വയം സമാധാനം കണ്ടെത്താൻ ശ്രമിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "പിഎഫ്‌ഐയുടെ പിന്നിലെ പ്രധാന ആളുകളെയും ക്രിമിനൽ മനസ്സുള്ളവരെയും അറസ്റ്റ് ചെയ്യണമെന്നും ഒരു സംഘടനയെന്ന നിലയിൽ പിഎഫ്‌ഐ നിരോധിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു. എനിക്കുനേരെയുണ്ടായ ആക്രമണത്തിന് ശേഷം വിദ്വേഷം വളർത്തിയതിന്റെ പ്രയോജനം എന്താണ്? എന്റെ ധാർമ്മിക മൂല്യങ്ങൾ ഭയാനകമായ സംഭവത്തെ പിന്നിൽ നിർത്താനും എന്നെ ആക്രമിക്കുന്നവരോട് പോലും ദേഷ്യമോ വെറുപ്പോ ഉണ്ടാകാതിരിക്കാനുള്ള ശക്തി എനിക്ക് നൽകി. എന്നാൽ പിഎഫ്ഐ എന്ന ഭീകര സംഘടനയെ നമ്മുടെ രാജ്യത്ത് നിന്ന് ഇല്ലാതാക്കുക എന്നതാണ് ഏറ്റവും പ്രധാനം, "അദ്ദേഹം പറയുന്നു.
വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലെന്ന് വിഡി സതീശൻ, പോപ്പുലർ ഫ്രണ്ട് നടത്തിയത് ഒളിപ്പോരെന്ന് കാനം
തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷമുള്ള ജീവിതത്തെ അദേഹം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ് .'ജോലി നഷ്‌ടപ്പെട്ടു, കുടുംബം നേരിടുന്ന നിരന്തരമായ അപകടത്തിന്റെ സമ്മർദ്ദം താങ്ങാനാവാതെ ഭാര്യ ജീവിതം അവസാനിപ്പിച്ചു. ഈ യാഥനകളാണ് യഥാർത്ഥ കുറ്റവാളികളെ പിടിയിലാകുമെന്ന കാത്തിരിപ്പിന്റെ ചാലകക ശക്തി. "എനിക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. എന്റെ വൈദ്യചികിത്സയ്ക്കും ദൈനംദിന ഭക്ഷണസാധനങ്ങൾക്കുമായി എന്നെ സഹായിച്ച സുമനസ്സുകളും കുടുംബങ്ങളും ഉണ്ടായിരുന്നു. മൂന്ന് നാല് വർഷം ഞങ്ങൾ എങ്ങനെയോ അതിജീവിച്ചു. കുറ്റം ചുമത്താൻ പോലീസ് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം എന്റെ കേസ് കോടതിയിൽ വന്നപ്പോൾ, കോടതി എന്റെ പേര് ഒഴിവാക്കി, മതവികാരം വ്രണപ്പെടുത്താൻ മനഃപൂർവം ചെയ്യാത്ത മുഹമ്മദിന്റെ പേര് ഉപയോഗിച്ചതിന് എന്നെ കുറ്റക്കാരനാക്കാനാവില്ലെന്ന് പറഞ്ഞു''
2010 മാർച്ചിലാണ് ജോസഫിന്റെ ജീവിതത്തിലെ അതിദാരുണമായുണ്ടായ സംഭവങ്ങളുടെയെല്ലാം തുടക്കം. ഇടുക്കി ജില്ലയിലെ തൊടുപുഴ ന്യൂമാൻ കോളേജിൽ പ്രഫസറായിരുന്നു അദ്ദേഹം. ചോദ്യക്കടലാസില്‍ ചിഹ്നങ്ങള്‍ ചേര്‍ക്കുന്നതിനായി നല്‍കിയ ഭാഗങ്ങള്‍ വന്‍ വിവാദമായി വളര്‍ന്നു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയിലെ രീതിശാസ്ത്രം' എന്ന പുസ്തകത്തില്‍ നിന്ന് ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. വിഷയമേറ്റെടുത്ത വിവിധ സംഘടനകള്‍ കോളേജിന് നേരെ പ്രതിഷേധമാരംഭിച്ചു.
കോളേജ് തള്ളിപ്പറഞ്ഞതോടെ പ്രൊഫസര്‍ ഒളിവില്‍ പോയി. ചോദ്യപേപ്പറില്‍ പോലീസ് മതനിന്ദ കുറ്റം ചുമത്തി സ്വമേധയ കേസ് എടുക്കുകയും, പ്രൊഫസറെ കിട്ടാഞ്ഞ് മകന്‍ മിഥുനെ ക്രൂരമായി പീഡിപ്പിയ്ക്കുകയും ചെയ്തു.കുടുംബത്തിനെതിരായ പീഡനങ്ങള്‍ വര്‍ദ്ധിച്ചതോടെ പോലീസിന് മുന്നില്‍ കീഴടങ്ങി പ്രൊഫസര്‍ ജയിലിലായി. ഇതിന് ശേഷം ജൂലൈ നാലിന് പള്ളിയില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് ഓമ്‌നി വാനിലെത്തിയ മതതീവ്രവാദസംഘം കോടാലികൊണ്ട് വലതുകൈ വെട്ടിമാറ്റിയത്.
പീഡാനുഭവ കാലത്തെ ഓര്‍മ്മകള്‍ വീണ്ടെടുത്ത് പ്രൊഫസര്‍ ടി.ജെ.ജോസഫ് എഴുതിയ അറ്റു പോകാത്ത ഓര്‍മ്മകളില്‍ തന്റെ കൈവെട്ടിയ തീവ്രവാദികളേക്കാള്‍ തന്നെ വേദനിപ്പിച്ചത് ജോലി നിഷേധിച്ച് വേട്ടയാടിയ സഭയുടെ നടപടികളാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.കേസില്‍ 33 പ്രതികള്‍ക്കെതിരെയാണ് വധശ്രമം, അന്യായമായി സംഘം ചേരല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. ആദ്യ ഘട്ടത്തില്‍ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികളെ നിലനിര്‍ത്തി അഞ്ചുപ്രതികളെക്കൂടി കേസില്‍ ഉള്‍പ്പെടുത്തി. കേസിലെ 10 പ്രതികള്‍ക്ക് കൊച്ചി എന്‍.ഐ.എ കോടതി എട്ടുവര്‍ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു.